കൊച്ചി: കുടിശ്ശിക നല്കാത്തതിനാല് കണ്‍സ്യൂമര്‍ഫെഡ് അടക്കമുള്ള കേരളത്തിലെ സര്‍ക്കാര്‍ വിതരണ ഏജന്‍സികള്‍ക്ക് അരി നല്‍കാനാകില്ലെന്ന് ആധ്രയിലെ മില്ലുടമകള്‍. നിരവധി തവണ ആവശ്യപ്പെട്ടിട്ടും പണം ലഭിക്കാത്തതിനാല്‍ ഒരാഴ്ചയോളമായി കേരളത്തിലേക്കുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടിരിക്കുകയാണ്. കടുത്ത നിലപാടുമായി മില്ലുടമകള്‍ മുന്നോട്ട് പോയാല്‍ ഓണക്കാലം വിലക്കയറ്റത്തില്‍ മുങ്ങും.ഇന്നലെ കണ്‍സ്യൂമര്‍ഫെഡ് എംഡി ടോമിന് തച്ചങ്കരിയുമായി മില്ലുടമകളും ഏജന്‍സികളും നടത്തിയ ചര്‍ച്ചയില്‍ പത്ത് ദിവസത്തിനകം തീരുമാനമെടുക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് മുഖ്യമന്ത്രിയുമായും ചര്‍ച്ച നടക്കും.
നൂറ് കോടിയോളം രൂപയാണ് മൂന്ന് വര്‍ഷത്തെ കുടിശ്ശികയായി കണ്‍സ്യൂമര്‍ഫെഡ് ആന്ധ്രയിലെ മില്ലുമടകള്ക്ക് നല്‍കാനുള്ളത്. ഇതേ തുടര്‍ന്ന് മില്ലുടമകള്‍ അരി നല്‍കുന്നത് നിര്‍ത്തിയിരുന്നു. പിന്നീട് ഏജന്‍സികള്‍ വഴിയാണ് കണ്‍സ്യൂമര്‍ഫെഡ് അരി വാങ്ങിയത്. ഏജന്‍സികള്‍ക്കും കുടിശ്ശിക വരുത്തിയതോടെ മില്ലുടമകളുടെ സംഘടനകള്‍ അരി നല്‍കാനാവില്ലെന്ന നിലപാട് ശക്തമാക്കി. സ്വകാര്യ കച്ചവടക്കാര്‍ കണ്‍സ്യൂമര്‍ഫെഡിന് അരി മറിച്ചുവില്ക്കുന്നതിനുമെതിരെ സംഘടന കര്‍ശന നിലപാടെടുത്തിട്ടുണ്ട്.
ഇന്നലെ നടന്ന ചര്‍ച്ചയില്‍ കണ്‍സ്യൂമര്‍ഫെഡ് എംഡി മില്ലുടമകളോട് വീഴ്ച തുറന്ന് സമ്മതിച്ചു. കുടിശ്ശിക തീര്‍ത്താല്‍ അരി കൂടുതല്‍ നല്‍കാമെന്നായിരുന്നു മില്ലുടമകളുടെ നിലപാട്. സഹകരണ ബാങ്കുകളില്‍ നിന്നും 150 കോടി വായ്പയെടുത്ത് കുടിശിക തീര്‍ക്കാനാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ ലക്ഷ്യം. എന്നാല്‍ വായ്പ നല്‍കുന്നതിനെതിരെ സഹകരണ മേഖലയിലെ സംഘടനകള്‍ രംഗത്തുണ്ട്. സംസ്ഥാന സര്‍ക്കാരാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണക്കാര്‍. ഉത്സവ സീസണുകളില്‍ സബ്സിഡി നല്കിയ വകയില്‍ 450 കോടിയോളം രൂപ സര്‍ക്കാര്‍ കണ്‍സ്യൂമര്‍ഫെഡിന് നല്‍കാനുണ്ട്.
കണ്‍സ്യൂമര്‍ഫെഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിട്ടും ഇത് നല്കാന് സര്‍ക്കാര്‍ തയ്യാറാവുന്നില്ല. അരി വാങ്ങിയിട്ട് കാശ് നല്‍കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ കേന്ദ്രസര്‍ക്കാര്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു.
കേരളത്തിലേക്കുള്ള അരിയില്‍ അറുപത് ശതമാനത്തിലേറെ ആന്ധ്രയില്‍ നിന്നാണ് എത്തുന്നത്. ആന്ധ്ര ജയ അരിയാണ് ഏറ്റവുമധികം വിറ്റുപോകുന്നത്. ആന്ധ്ര അരി നിലച്ചാല്‍ കര്‍ണാടകയെ ആശ്രയിക്കാമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ആന്ധ്രയില്ലെങ്കിലും കുഴപ്പമില്ലെന്ന് മന്ത്രി അനൂപ് ജേക്കബ് പറയുന്നത് ഇതിനാലാണ്. എന്നാല്‍ കര്‍ണാടക ജയ അരിയുടെ ഗുണമേന്മയില് തര്‍ക്കമുണ്ട്. മില്ലുടമകള്‍ കര്‍ശന നിലപാട് തുടര്‍ന്നാല്‍ ഓണച്ചന്തകളെ പ്രതികൂലായി ബാധിക്കും. 12 ദിവസമാണ് ഇത്തവണ കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണച്ചന്തകള്‍. 1200 ലോഡ് അരിവരെ ഇതിന് ആവശ്യമായി വരും. 40 ശതമാനത്തോളം കൂടുതല്‍ അരിയാണ് ഓണക്കാലത്തെ കേരളത്തിന്റെ ആവശ്യം.
മില്ലുടമകള്‍ക്കെതിരെ മന്ത്രി
കൊച്ചി: കണ്‍സ്യൂമര്‍ഫെഡ് വരുത്തിയ കുടിശ്ശികയുടെ പേരില്‍ സപ്ലൈകോയ്ക്ക് അരിനല്കില്ലെന്ന ആന്ധ്രയിലെ മില്ലുടമകളുടെ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്. മില്ലുടമകള്‍ അരി നല്‍കിയില്ലെങ്കില്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കും. അരിവാങ്ങിയ വകയില്‍ സപ്ലൈകോ പണം നല്കാനില്ല. അരി നല്കാന് തയ്യാറാകാത്ത ഏജന്റുമാര്‍ തയ്യാറാകുന്നവരെ പിന്തിരിപ്പിച്ചാല് നിയമനടപടി സ്വീകരിക്കുമെന്നും അനൂപ് ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിലവിലെ ഔട്ലെറ്റുകള് ഉള്‍പ്പെടെ 1,500 ഓണച്ചന്തകള്‍ തുറക്കും. വിലക്കയറ്റം യാഥാര്‍ഥ്യമാണെങ്കിലും അനിയന്ത്രിതമാണെന്ന് കരുതുന്നില്ല. സപ്ലൈകോ വില്പനശാലകളില് പഞ്ചസാരയുടെ വില കിലോയ്ക്ക് 22 രൂപയും വെളിച്ചെണ്ണ ലിറ്ററിന് 110 രൂപയും മട്ടയരി കിലോഗ്രാമിന് 24 രൂപയുമായി പുന:ക്രമീകരിച്ചിട്ടുണ്ട്്. ഓണത്തിന് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ സപ്ലൈകോ ശേഖരിച്ചുകഴിഞ്ഞു. നെല്‍ കര്‍ഷകര്‍ക്കുള്ള ഈ സീസണിലെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിക്കാന്‍ കഴിയാത്തത് പരിശോധിക്കും.
ആഗസ്റ്റ് 10 മുതല്‍ 27 വരെയാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക. സംസ്ഥാനതല ഉദ്ഘാടനം 10ന് രാവിലെ കലൂര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. നഗരങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലുമുള്ള ഓണച്ചന്തകളില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ പച്ചക്കറി സ്റ്റാളുകളുമുണ്ടാകുമെന്നും അനൂപ് ജേക്കബ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: