കൊച്ചി: ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തിലെ അടുത്ത മേല്‍ശാന്തിയായി വൈറ്റില പൊന്നുരുന്നി പള്ളിതൃക്കോവില് മഠം പി.എസ്. വെങ്കട്ടന്‍ എമ്പ്രാന്തിരിയെ തിരഞ്ഞെടുത്തു. കീഴ്ശാന്തിയായി തിരു ഐനി ക്ഷേത്രത്തിലെ ശാന്തിക്കാരനായ മൂവാറ്റുപുഴ താന്നിയില്‍ മതിയത്ത് മന ടി.പി. കൃഷ്ണന്‍നമ്പൂതിരി. ഇവര്‍ ഒരുമാസം ഇടവിട്ട് മേല്‍ശാന്തിയായും കീഴ്ശാന്തിയായും പുറപ്പെടാശാന്തിയായി പ്രവര്‍ത്തിക്കും. 1191 ചിങ്ങം ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്കാണ് കാലാവധി.
ക്ഷേത്ര ശ്രീകോവിലില്‍ മേല്‍ശാന്തി ബി.വി. ഗണേശന് എമ്പ്രാന്തിരി പൂജിച്ച നറുക്കുകള്‍ അടങ്ങിയ വെള്ളിക്കുടം കൊടിമരച്ചുവട്ടില്‍ കൊണ്ടുവന്നതിനുശേഷം പുലിയന്നൂര്‍ തന്ത്രി മുരളീനാരായണന് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു നറുക്കെടുപ്പ്. കുലശേഖരമംഗലം മാന്താഴയില് ബിജു എം.പിയുടെ മകള്‍ എട്ടുവയസുകാരി ദിയയാണ്നറുക്കെടുത്തത്.
കീഴ്ക്കാവ് ക്ഷേത്രത്തിലെ ശാന്തിയായി പൂണിത്തുറ കൊട്ടാരം ക്ഷേത്രത്തിലെ കെ. വിജയരാജും ശിവക്ഷേത്രത്തില്‍ എടയാറ്റ് ക്ഷേത്രത്തിലെ എന്‍.വി. കൃഷ്ണന്‍നമ്പൂതിരിയും ശാസ്താ ക്ഷേത്രത്തിലെ ശാന്തിയായി കുറുമാലിക്കാവ് ക്ഷേത്രത്തിലെ എ.പി. ത്രിവിക്രമന്‍ നമ്പൂതിരിയെയും തിരഞ്ഞെടുത്തു. ഇവരും ഓരോ മാസം ഇടവിട്ട് കീഴ്കാവ്, ശിവക്ഷേത്രം, ശാസ്താക്ഷേത്രം ശാന്തിക്കാരായി പ്രവര്‍ത്തിക്കും.
അപേക്ഷകരെ പ്രത്യേകം തന്ത്രിസംഘം മുഖാമുഖം നടത്തിയാണ് നറുക്കെടുപ്പിലുള്പ്പെടുത്തിയത്. സ്പെഷ്യല്‍ ദേവസ്വം കമ്മീഷണര്‍ കെ.ആര്. ഹരിദാസ്, ചോറ്റാനിക്കര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ വി.ആര്. രമാദേവി, ദേവസ്വം മാനേജര്‍ കെ.ബിജുകുമാര്‍, ക്ഷേത്രോപദേശകസമിതി ഭാരവാഹികളായ കെ.പി. ഗോപിനാഥ്, കെ.ബി. വേണു, ഭക്തജനങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: