തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ.എം. മാണിക്കെതിരെ തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്കി. കേസിലെ സാക്ഷികളായ ബാറുടമകളെ പ്രതി ചേര്‍ത്ത് ഉയര്‍ന്ന പോലീസുദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വിജിലന്‍സ് എസ്പി ഇപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ച ഫൈനല്‍ റിപ്പോര്‍ട്ട് തികച്ചും തെറ്റാണ്.
ബാര്‍ ലൈസന്‍സുകള്‍ പുതുക്കി നല്‍കുന്നതിന് കോഴ ആവശ്യപ്പെട്ട മാണിക്കെതിരെ ശക്തമായ സാക്ഷികളും തെളിവുകളും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ വിജിലന്‍സ് എസ്പി അതൊന്നും തന്നെ കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പരിഗണിച്ചിട്ടില്ലെന്നും അഡ്വ പി. സന്തോഷ്കുമാര്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കേസില്‍ സാക്ഷികളായ ബാറുടമകള്‍ മൊഴി മാറ്റിപ്പറയുകയും തെളിവു നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്തിട്ടുണ്ട്. പ്രതി ഭരണകക്ഷിയില്‍പ്പെട്ട ആളായതുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥന് വേണ്ടവിധത്തില്‍ അന്വേഷിച്ചില്ല. സാക്ഷികള്‍ക്ക് കൂറുമാറുന്നതിനും തെളിവു നശിപ്പിക്കുന്നതിനും വിജിലന്‍സ് കൂട്ടുനിന്നു. മാത്രമല്ല മാണി ചെയ്ത കുറ്റം ബോധപൂര്‍വം തെളിയിക്കാത്ത സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രതിക്കെതിരെ നിലനില്‍ക്കുന്ന ശക്തമായ തെളിവുകളും സാക്ഷിമൊഴികളും വിജിലന്‍സ് മുഖവിലയ്ക്കെടുത്തിട്ടില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
കെ.എം. മാണി കൈക്കൂലി ആവശ്യപ്പെട്ടെന്ന് ബാറുടമയായ ബിജു രമേശിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ ക്വിക്ക് വെരിഫിക്കേഷനില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 337 സാക്ഷികളില്‍ നിന്ന് മൊഴി എടുക്കുകയും 97 രേഖകള്‍ പരിശോധിക്കുകയും ചെയ്തു. എന്നാല്‍ വെറും 19സാക്ഷികളുടെ മൊഴികളെയും 15 രേഖകളെയും അടിസ്ഥാനമാക്കി വിജിലന്‍സ് എസ്പി ആര്. സുകേശന് മാണിയെ പ്രതിയാക്കാന്‍ തെളിവില്ലെന്ന റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.
ബാര്‍ അസോസിയേഷന് ഭാരവാഹികളുടെ മൊഴി, അവരുടെ ക്യാഷ് ബുക്കിലെ വരവുവയ്ക്കല് എന്നീ വ്യാജ തെളിവുകളെ ആശ്രയിച്ച വിജിലന്‍സ് മാണി കുറ്റക്കാരനല്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. ബാറുടമകള്‍ മാണിയുടെ പാലായിലെ വീട്ടില്‍ പണവുമായി എത്തിയെന്ന ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയും വിജിലന്‍സ് വിശ്വാസത്തിലെടുത്തില്ല. സാക്ഷികളുടെ നുണപരിശോധന വെറും പ്രഹസനമാക്കി. ബിജു രമേശ് ഹാജരാക്കിയ സിഡിയില്‍ അടങ്ങിയിരിക്കുന്ന വ്യക്തികളുടെ ശബ്ദം താരതമ്യപഠനം നടത്താതെ നിരാകരിച്ചു.
ഇത്തരത്തില്‍ ശാസ്ത്രീയമായ തെളിവുകളെ ആശ്രയിക്കാതെ മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് നടപടി അത്യന്തം ദുരൂഹമാണ്. കേസില്‍ ഉന്നത രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമായി അന്വേഷണ ഉദ്യോഗസ്ഥന് കേസില്‍ നിഷ്പക്ഷമായി അന്വേഷിക്കാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സമ്മര്‍ദ്ദങ്ങള്‍ക്കും സ്വാധീനത്തിനും വഴങ്ങാത്ത മനോധൈര്യമുള്ള മറ്റൊരു ഉയര്‍ന്ന ഉദ്യോഗസ്ഥനെക്കൊണ്ട് പുനരന്വേഷണം വേണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി പരിഗണിക്കാനായി ആഗസ്റ്റ് ഏഴിലേക്ക് മാറ്റി. അന്നു തന്നെയാണ് വിജിലന്‍സ് എസ്പിയുടെ റിപ്പോര്‍ട്ടും കോടതി പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: