തിരുവനന്തപുരം: ഓണച്ചന്തകള്‍ തുടങ്ങാന്‍ സഹകരണ സംഘങ്ങള്‍ക്ക് സഹായം നല്‍കേണ്ടതില്ലെന്ന ജില്ലാ സഹകരണബാങ്കുകളുടെ തീരുമാനം ഓണക്കാലത്ത് വില കുതിച്ചുയരാന്‍ കാരണമാകുമെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്.
സര്‍ക്കാരിന്റെ അറിവോടെയും സമ്മതത്തോടെയുമാണ് ജില്ലാ സഹകരണബാങ്കുകള്‍ തീരുമാനമെടുത്തത്. മുന്‍കാലങ്ങളില്‍ വളരെ നേരത്തെ സഹകരണവകുപ്പ്-ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥന്മാരുടെയും സഹകാരികളുടെയും യോഗം വിളിച്ചുകൂട്ടി ഓണച്ചന്തകള്‍ക്ക് പദ്ധതി തയ്യാറാക്കുമായിരുന്നു. അത് ഇക്കുറി ഉണ്ടായില്ല.
സബ്സിഡി സാധനങ്ങള്‍ വിതരണംചെയ്ത വകയില്‍ ഇതുവരെ 596.12 കോടി രൂപ സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് നല്‍കാനുണ്ട്. റേഷന്‍കടകളില്‍ അരിയും ഗോതമ്പും മണ്ണെണ്ണയും പഞ്ചസാരയും ആവശ്യത്തിന് എത്തുന്നില്ല. അതേസമയം, റേഷന്‍കടകളില്‍ എത്തേണ്ട സാധനങ്ങള്‍ കരിഞ്ചന്തയില്‍ സുലഭമാണ്.
ഹോട്ടല്‍ ഭക്ഷണവില നിയന്ത്രിക്കാന്‍ കൊണ്ടുവന്ന മാവേലി ഹോട്ടലുകള്‍ സര്‍ക്കാര്‍ സഹായമില്ലാത്തതിനാല്‍ അടച്ചുപൂട്ടി. ഉത്സവനാളുകളില്‍ യാതൊരു മാനദണ്ഡവുമില്ലാതെ വില വര്‍ധിപ്പിക്കാന്‍ കമ്പോളശക്തികള്‍ക്ക് കൂട്ടുനില്‍ക്കുന്ന നയമാണ് സര്‍ക്കാരിന്റെതെന്നും പടിപടിയായി പൊതുവിതരണ സമ്പ്രദായം തകര്‍ക്കാനാണ് ശ്രമമെന്നും കാനം രാജേന്ദ്രന് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. പ്രശ്നത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: