ചണ്ഡീഗഢ്: പഞ്ചാബ് ഗുരുദാസ്പൂരിലെ ഭീകരാക്രമണം ആസൂത്രണം ചെയ്തത് പാക്കിസ്ഥാനില്‍. നടപ്പാക്കിയത് ലഷ്കര്‍ ഇ തൊയ്ബ (എല്‍ഇടി). സഹായിച്ചത് പഞ്ചാബ് ഭീകര പ്രസ്ഥാനമായ ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് (കെടിഎഫ്). പാക്കിസ്ഥാന് മുമ്പ് പഞ്ചാബില്‍ ഉണ്ടാക്കിയെടുത്ത ഭീകര പ്രവര്‍ത്തന ശൃംഖല കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സക്രിയമാക്കിയിരിക്കുകയാണ്.
അറസ്റ്റിലായ കെടിഎഫ് തലവന്‍ ജഗ്താര്‍ സിങ് താരായെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരം പാക്കിസ്ഥാന് ഭീകര സംഘടനയായ ലഷ്കര്‍ ഇ തൊയ്ബക്ക് പഞ്ചാബില്‍ വന്‍ ആക്രമണ പദ്ധതിയുണ്ടെന്നായിരുന്നു. സിഖ് ഭീകര പ്രസ്ഥാനക്കാരും പാക്കിസ്ഥാന് ഭീകരരും സംയുക്തമായി ചില പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്നും 2014-ല്‍ പഞ്ചാബിലെ പാക്കിസ്ഥാന് അതിര്‍ത്തി പ്രദേശമായ പത്താന്‍കോട്ടില്‍ നാല് ലഷ്കര്‍ ഭീകരരെ ഗ്ലൈഡര്‍ വഴി ഇറക്കാന്‍ ആസൂത്രണം നടത്തിയിരുന്നെന്നും വിവരം ലഭിച്ചിരുന്നു. പക്ഷേ, പോലീസ് കാര്യമായി ഈ മുന്നറിയിപ്പുകള്‍ എടുത്തിരുന്നില്ലെന്നു വേണം ഇപ്പോള്‍ ഈ ഭീകരാക്രമണത്തിനിടയാക്കിയ സാഹചര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
ജൂലൈ 27-ലെ ഭീകരാക്രമണത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഇനിയും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കണ്ടെത്താനായിട്ടില്ല.
ജര്‍മ്മനിയില്‍ നിന്ന് പത്തുലക്ഷം രൂപ മുടക്കി വാങ്ങിയ പ്രത്യേകം തയ്യാറാക്കിയ ഗ്ലൈഡര്‍ വഴി ലഷ്കര്‍ ഭീകരരെ ഇറക്കാനായിരുന്നു 2014-ലെ പദ്ധതി. താരായായിരുന്നു ഈ ആസൂത്രണത്തിനു പിന്നില്‍. ഇയാള്‍ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ മുഖ്യപ്രതിയായി തടവിലായിരുന്നു. 2004-ല്‍ ചണ്ഡീഗഢ് ജയിലില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
ഇയാളെ ഈ വര്‍ഷം തായ്ലന്റില് നിന്ന് അറസ്റ്റു ചെയ്തു. ഗ്ലൈഡര്‍ പരിപാടി ചില സാങ്കേതിക പ്രശ്നങ്ങളുടെ പേരില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറയുന്നു. ഇപ്പോള്‍ ഗുരുദാസ്പൂര്‍ ആക്രമണത്തിനു പിന്നിലെ ഭീകരര്‍ എങ്ങനെ, ഏതുവഴിയില്‍ എത്തിച്ചേര്‍ന്നുവെന്ന് വ്യക്തമല്ലെന്നും സൂചിപ്പിച്ചു.
ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ കൊടും ഭീകരന് ഹര്‍ജിത് സിങ് പാക്കിസ്ഥാനിലാണ് ഒളിച്ചിരിക്കുന്നതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു. താരായ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തിരുന്നത് അയാളാണ്. ഗ്ലൈഡര്‍ പദ്ധതി പരാജയപ്പെട്ടപ്പോഴാണ് താരാ പാക്കസ്ഥാനില്‍ നിന്ന് തായ്ലന്റിലേക്കു പോയത്.
അവിടെ അയാള്‍ പഞ്ചാബിലെ ജലന്ധര്‍, ഭട്ടിന്‍ഡ എന്നിവിടങ്ങളില്‍ നിന്നുള്ള ചില യുവാക്കളെ സമ്പര്‍ക്കം ചെയ്ത് അവര്‍ക്ക് ബോംബുണ്ടാക്കാനും മറ്റും പരിശീലിപ്പിച്ചു. അവരില്‍ ഒരാള്‍ ഭട്ടിന്‍ഡയില്‍ നിന്ന് പോലീസ് പിടിയിലായി. അയാളില്‍ നിന്നു കിട്ടിയ വിവരങ്ങളാണ് താരായെ തായ്ലന്റില് നിന്നു പിടികൂടാന്‍ പോലീസിനെ സഹായിച്ചത്. ഇപ്പോള്‍ ഗുരദാസ്പൂരിലെ ദിനാനഗര്‍ ഭീകരാക്രമണത്തില്‍ താരായ്ക്കുള്ള പങ്കും ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: