കൊല്ലം: ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിനായി സന്ധിയില്ലാതെ വാദിക്കാന്‍ ആര്‍എസ്പി നേതൃത്വം തയ്യാറെടുക്കുന്നു. പാര്‍ട്ടി വിടുമെന്ന് ഭീഷണിയുയര്‍ത്തുന്ന കോവൂര്‍ കുഞ്ഞുമോനെ അര്‍ഹമായ സ്ഥാനം നല്കി നിലനിര്‍ത്താനും പാര്‍ട്ടിക്കകത്തും പുറത്തുമുള്ള നിരാശരായ യുവജനങ്ങളെ ഒപ്പം നിര്‍ത്താനുമാണ് ഈ ശ്രമം.
ഉമ്മന്‍ചാണ്ടിസര്‍ക്കാരിന് ഭരണത്തുടര്‍ച്ച ഉറപ്പാണെന്നും അടുത്ത അഞ്ചാഴ്ച കാലത്തേക്ക് ഡെപ്യൂട്ടിസ്പീക്കര്‍ സ്ഥാനം വഹിക്കാനായാല്‍ തുടര്‍ന്നും സ്ഥാനം അവകാശപ്പെടാമെന്നും പാര്‍ട്ടി സ്വപ്നം കാണുന്നു. ആര്‍എസ്പി ഇടതുമുന്നണി വിട്ടതുമുതല്‍ നേതൃത്വവുമായി ഉടക്കിനില്‍ക്കുന്ന കോവൂര്‍ കുഞ്ഞുമോനെ വലയിലാക്കാന്‍ സിപിഎം കരുനീക്കം നടത്തുന്നുണ്ട്. പദവി നല്കി യാണെങ്കിലും കുഞ്ഞുമോനെ പിടിച്ചു നിര്‍ത്തേണ്ടത് ആര്‍എസ്പിക്ക് നിലനില്‍പ്പിന് ആവശ്യമാണ്.
എന്നാല്‍ അത്തരമൊരു സമ്മര്‍ദത്തിന് കോണ്‍ഗ്രസ് ഇതുവരെയും വഴങ്ങിയിട്ടില്ല. പാര്‍ട്ടിയിലെ ഷിബു ബേബിജോണ്‍ വിഭാഗത്തിന്റെ എതിര്‍പ്പാണ് ഡെപ്യൂട്ടിസ്പീക്കര്‍ പദവി എന്ന ആവശ്യം മുന്നോട്ടുവയ്ക്കുന്നതില്‍ തടസമായത്. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാതിരിക്കുകയും പ്രവര്‍ത്തകരുമായി അകലം പാലിക്കുകയും ചെയ്യുന്ന കുഞ്ഞുമോനോട് അകല്‍ച്ചയിലായിരുന്നു കുറച്ചുനാള്‍ മുമ്പുവരെ ആര്‍എസ്പി(ബി) വിഭാഗം നേതാക്കള്‍.
ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ലഭിക്കാനുള്ള തടസമായി ആര്‍എസ്പി നേതൃത്വം കുറ്റപ്പെടുത്തുന്നത് കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തെയാണ്. ഉമ്മന്‍ചാണ്ടിയില്‍ നിന്നടക്കം ഉറപ്പുലഭിച്ച സ്ഥാനം ഇപ്പോള്‍ ഐ ഗ്രൂപ്പിന്റെ സമ്മര്‍ദ്ദഫലമായാണ് നീണ്ടുപോകുന്നതെന്നാണ് ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയും എംഎല്‍എയുമായ എ.എ. അസീസിന്റെ വാദം. അര്‍ഹതപ്പെട്ടത് ലഭിക്കാന്‍ അവസാനആയുധമായി ഭീഷണിയുടെ ഭാഷയും പുറത്തെടുക്കാന്‍ ആര്‍എസ്പിക്ക് മടിയില്ലെന്നതാണ് മുന്‍കാല അനുഭവം.
മൂന്നുപതിറ്റാണ്ടുനീണ്ട ഇടതുബാന്ധവത്തിന്റെ പാരമ്പര്യം ഒറ്റദിവസം കൊണ്ട് അവസാനിപ്പിച്ചപോലെ മണിക്കൂറുകള്‍ കൊണ്ട് നിലവിലെ ബന്ധവും വിച്ഛേദിക്കാന്‍ മടിയില്ലെന്ന പാര്‍ട്ടി ദേശീയസെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന്റെ അഭിപ്രായം പോലും ഇതിന്റെ ചൂണ്ടുപലകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: