ഖരവധം കണ്ട് കാതരയായ ശൂര്‍പ്പണഖ ലങ്കയില്‍ രാവണസമീപം പാഞ്ഞെത്തി. സീതാരാമലക്ഷ്ണ ചരിതവും സ്വന്തം അംഗഭംഗകഥയും ഖരാദിവധവൃത്താന്തവും രാവണനെ അറിയിച്ചു. സീതയുടെ സൗന്ദര്യത്തെപ്പറ്റി വര്‍ണ്ണിച്ച് രാവണന്റെ മനസ്സ് ഇളക്കിവിട്ടു. സീതയെ രാവണനുവേണ്ടി തട്ടിക്കൊണ്ടുവരാന്‍ ശ്രമിച്ചതിനാണ് സാഹസികനായ ലക്ഷ്മണന് തന്റെ അംഗങ്ങള്‍ ഛേദിച്ചതെന്നും അവള് ഊന്നിപ്പറഞ്ഞു.
സഹോദരിയുടെ മുഖത്തുനിന്നുതന്നെ സീതയുടെ സൗന്ദര്യത്തെപ്പറ്റിയുള്ള വര്‍ണന കേട്ട രാവണന് സീതയെ ഏതുവിധത്തിലായാലും അപഹരിക്കണമെന്ന് തീരുമാനിച്ചു. ഈ ഉദ്ദേശ്യത്തോടെ രാവണന് വീണ്ടും മാരീചനെ സമീപിച്ചുകൊണ്ട് പറഞ്ഞു. രാമന് എന്റെ സഹോദരിയെ വിരൂപയാക്കി അപമാനിച്ചുകളഞ്ഞു. അതിനു പകരമായി ആ സീതയെ അവിടേനിന്നും അപഹരിച്ചുകൊണ്ടുവരണം.
അങ്ങയെപ്പോലുള്ള ഒരു മായാവിശാരദന് ഉള്ളപ്പോള്‍ അതിന് പ്രയാസം വരാനിടയില്ല. അങ്ങ് എന്നെ ഇക്കാര്യത്തില്‍ സഹായിക്കണം. വെള്ളിപ്പൊട്ടുള്ള സ്വര്‍ണ വര്‍ണ മൃഗത്തിന്റെ രൂപത്തില്‍ (സൗപര്‍ണ്ണ സത്വം മൃഗോ ഭൂത്വാ ചിത്രോ രജത ബിന്ദുഭി:) ആശ്രമ പരിസരത്ത് ചെന്ന് തുള്ളിച്ചാടി നടക്കണം. സീത ശ്രീരാമനോടും ലക്ഷ്മണനോടും മാനിനെ പിടിച്ചുതരാന്‍ ആവശ്യപ്പെടും. അപ്പോള്‍ രാമന് നിന്നെ പിടികൂടാന്‍ പിന്നാലെ വരും. നീ തുള്ളിച്ചാടി രാമനെ ആശ്രമപരിസരത്തുനിന്നും അകറ്റണം. കുറെ ദൂരം കൊണ്ടുപോയശേഷം രാമന്റെ ശബ്ദത്തില്‍ സീതേ! ലക്ഷ്മണ! എന്ന് ഉറക്കെ വിളിച്ചുകൂവണം. ശേഷം കാര്യങ്ങള്‍ ഞാന്‍ നോക്കിക്കൊള്ളാം.
തന്റെ നേര്‍ക്കെടുക്കുന്ന രാമനെക്കണ്ട് മാരീചമായാമൃഗം ഒളിഞ്ഞും, തെളിഞ്ഞും, പതിഞ്ഞു നിന്നും, കുതിച്ചും ചാടിയും ഓടിയും രാമനെ വട്ടംകറക്കിക്കൊണ്ട് ദൂരേക്ക് കൊണ്ടുപോയി.
താന്‍ ആ മൃഗം മായാമൃഗമാണെന്നു പറഞ്ഞിട്ടും രാമന് തന്റെ അഭിപ്രായം എന്തുകൊണ്ട് സ്വീകരിച്ചില്ല. രാമനും സംശയമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹവും അതിന്റെ മനോഹാരിതയില്‍ മോഹിതനായി. പോരാത്തതിന് പ്രേയസിയുടെ പ്രേരണയും ഉണ്ടായി. ഇത്തരത്തിലുള്ള ആശ ആപത്താണെന്ന് സീത സ്വയം സൂചിപ്പിക്കുകയും ചെയ്തു. ഇതില്‍ ചതിയുണ്ടാകുമെന്ന് രാമനും തോന്നാതിരുന്നില്ല. നേരായാലും ചതിയായാലും അതിനെ പിടിക്കുന്നതാണ് നല്ലതെന്ന് തീര്‍ച്ചപ്പെടുത്തിയാണ് രാമന് പുറപ്പെട്ടത്. കനകമയമായിട്ടൊരു മൃഗവും ഇല്ല എന്നറിഞ്ഞിരുന്നിട്ടും രാമനതില് മോഹംകൊണ്ടു. ആപത്തടുത്തവരുടെ ബുദ്ധി സാധാരണ വിപരീത ദിശയില്‍ പ്രവര്‍ത്തിക്കുന്നു. ഈശ്വരന്മാര്ക്കുപോലും അത് നിരാകരിക്കാന്‍ സാദ്ധ്യമല്ല. അതെ ഭവിതവ്യം ഭവിഷ്യതി സംഭവിക്കാനുള്ളത് സംഭവിക്കുന്നു.
തന്നെ വട്ടംകറക്കി കൂത്താടിക്കൊണ്ടിരിക്കുന്ന മാനിന്റെ നേരെ രാമന് ദേഷ്യം വന്നു. ഇത് മാനല്ല മാരീചനാണെന്ന കാര്യം ശ്രീരാമന് മനസ്സിലായി. അദ്ദേഹം തിളക്കമേറിയ തീഷ്ണബാണം തൊടുത്ത് മാരീചന്റെ കഥ കഴിച്ചു.
മരിക്കാറായ മാരീചന് തന്റെ കൃത്രിമശരീരം ത്യജിച്ചു. ”മൃയമാണസ്തു മാരീചോ ജഹൗതാം കൃത്രിമം തനും”. എന്നിട്ട് രാമശബ്ദത്തില്‍ സീതേ ലക്ഷ്മണ എന്ന് ഉറക്കെ വിളിച്ചുകൊണ്ട് പ്രാണന് വെടിഞ്ഞു.
മാരീചന്റെ മൃതദേഹം കണ്ടപ്പോള്‍ രാമന് ലക്ഷ്മണന് പറഞ്ഞതോര്‍മിച്ചു. മാരീചന്റെ കപടരോദനം കേട്ട് സീതയും ലക്ഷ്മണനും എന്താണ് ചെയ്യാന്‍ പോകുന്നതെന്നോര്‍ത്ത് രാമന് വ്യാകുലനായി. രാമന് വേഗം ആശ്രമത്തിലേക്ക് തിരിച്ചു.
രാമശബ്ദത്തില്‍ സീതേ! ലക്ഷ്മണാ എന്നുള്ള വിളികേട്ട് പകച്ച സീത രാമന്റെ തുണക്കായി ഉടന്‍ ചെല്ലാന്‍ തന്നെ പ്രേരിപ്പിച്ചു. താന്‍ സീതയെ സമാശ്വസിപ്പിച്ചു. രാമനെ വെല്ലാനോ കൊല്ലാനോ കഴിവുള്ളവര്‍ ആരുംതന്നെ ഈ ഭൂമിയില്‍ ജനിച്ചിട്ടില്ലെന്നു പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും, സീത വീണ്ടും രാമസഹായത്തിനായി ചെല്ലാന്‍ നിര്‍ബന്ധിച്ചു. യാതൊരു കാരണവശാലും സ്ഥലം വിടരുതെന്നുള്ള രാമന്റെ ആജ്ഞയെ ആദരിക്കുന്ന താന്‍ സീതയുടെ ഉത്തരവ് സ്വീകരിച്ചില്ല.കാര്‍മേഘ പടലങ്ങള്‍ അന്തരീക്ഷത്തെ ആവരണം ചെയ്തു. നിശ്ശബ്ദമായി ഇഴഞ്ഞുകയറുന്ന ആപത്തിന്റെ സൂചനയെന്നോണം കാട്ടുപറവകള്‍ ചിലച്ചുതുടങ്ങി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: