തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരേ വീണ്ടും ക്രിസ്തീയ സഭ. എന്തുവിലകൊടുത്തും പദ്ധതി തടസപ്പെടുത്തണമെന്ന് തിരുവനന്തപുരം ലത്തീന്‍ കത്തോലിക്ക അതിരൂപതയുടെ ഇടയലേഖനം. വിഴിഞ്ഞം തുറമുഖ പദ്ധതി തീരപ്രദേശത്തെ ജനജീവിതത്തിനും പരിസ്ഥിതിക്കും ഗുരുതരമായ ദോഷഫലങ്ങളുണ്ടാക്കുമെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചില്ലെങ്കില്‍ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകണമെന്നും ലത്തീന്‍ അതിരൂപത ബിഷപ്പ് എം.സൂസാപാക്യം പുറപ്പെടുവിച്ച ഇടയലേഖനം ആഹ്വാനം ചെയ്യുന്നു. ഇടയലേഖനം ഇന്ന് പള്ളികളില്‍ ദിവ്യബലിയുടെ അവസാനം വായിക്കും.
തുറമുഖ നിര്‍മ്മാണവുമായി സര്‍ക്കാര്‍ ഏകപക്ഷീയമായി മുന്നോട്ടുപോകുകയാണെന്നും പ്രതിഷേധിക്കുന്നവരെ വികസന വിരോധികളെന്നു മുദ്രകുത്തുകയാണെന്നും ഇടയലേഖനത്തില്‍ പറയുന്നു. വിഴിഞ്ഞം പദ്ധതിയുടെ രൂപരേഖ, പരിസ്ഥിതി ആഘാത പഠനറിപ്പോര്‍ട്ട് എന്നിവ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ കീഴിലുള്ള സെന്റര്‍ ഫോര്‍ ഫിഷറീസ് സ്റ്റഡീസ്, തിരുവനന്തപുരം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എന്നീ സ്ഥാപനങ്ങള്‍ പഠനവിധേയമാക്കിയപ്പോള്‍ പദ്ധതി മത്സ്യത്തൊഴിലാളികള്‍ക്കും കടലോര പരിസ്ഥിതിക്കും ദോഷഫലമുണ്ടാക്കുമെന്ന് കണ്ടെത്തിയതായി ഇടയലേഖനത്തിലുണ്ട്.
ആഘാതപഠന റിപ്പോര്‍ട്ട് ശാസ്ത്രീയമായ രീതിയില്‍ പഠിച്ചിട്ടില്ല, പദ്ധതിയെ ന്യായീകരിക്കാന്‍ മാത്രം ശ്രമിക്കുന്നു, മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന കാര്യങ്ങള്‍ പഠിച്ചിട്ടില്ല, തീരപരിപാലന നിയമവും പരിസ്ഥിതി സംരക്ഷണ നിയമവും ലംഘിച്ചുമാത്രമേ പദ്ധതി നടപ്പാക്കാന്‍ സാധിക്കൂ എന്നിവയാണ് പഠന നിഗമനമെന്നും പറയുന്നു.
മത്സ്യത്തൊഴിലാളികളെ ആശങ്കയിലാക്കാനായി വിഴിഞ്ഞത്ത് വാണിജ്യതുറമുഖം നിര്‍മ്മിച്ചാല്‍ ഫിഷിങ് ഹാര്‍ബറിനെ ബാധിക്കും. ജില്ലയിലെ മുഴുവന്‍ മത്സ്യത്തൊഴിലാളികളുടെയും ഉപജീവനത്തെയും ബാധിക്കും. കപ്പല്‍ ചാല് നിര്‍മ്മിക്കുന്നതിലൂടെ പുല്ലുവിള മുതല്‍ പൊഴിയൂര്‍ വരെയുള്ള മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് തടയപ്പെടും. പുലിമുട്ട് നിര്‍മ്മിച്ചാല്‍ പൂന്തുറ മുതല്‍ വേളിവരെയുള്ള തീരപ്രദേശങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാകുമെന്നും ഇടയലേഖനത്തില്‍ പറഞ്ഞുവയ്ക്കുന്നു.
പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെങ്കില്‍ എന്തുവിലകൊടുത്തും തടസപ്പെടുത്തണമെന്നതാണ് വൈദിക അല്മായ പ്രതിനിധിയോഗം തീരുമാനിച്ചിരിക്കുന്നതെന്നും ഇടയലേഖനത്തിലുണ്ട്.വിഴിഞ്ഞം പദ്ധതിയെ തുടക്കം മുതല്‍ തകര്‍ക്കാനുള്ള സമീപനം സഭാ നേതൃത്വം സ്വീകരിച്ചിരുന്നു. വിഴിഞ്ഞം പദ്ധതിക്കെതിരായി റിസോര്‍ട്ട് മാഫിയകളുടെ പിന്തുണയോടെ ഹരിത ട്രൈബ്യൂണലില്‍ ചില മത്സ്യത്തൊഴിലാളികള്‍ കേസ് ഫയല്‍ ചെയ്തതിനു പിന്നില്‍ ഇടവകകളുടെ പിന്തുണയുണ്ടായിരുന്നുവെന്നത് വെളിപ്പെട്ടിരുന്നു.
കേസുകൊടുത്ത മത്സ്യത്തൊഴിലാളികളില്‍ ഒരാള്‍തന്നെ തനിക്ക് വിഴിഞ്ഞം പദ്ധതിയെക്കുറിച്ചോ കേസിനെക്കുറിച്ചോ അറിയില്ലെന്നും ഇടവക ഇടപെട്ട് ചില പേപ്പറുകളില്‍ വിരലടയാളം പതിപ്പിച്ചു വാങ്ങുകയായിരുന്നുവെന്നും വെളിപ്പെടുത്തിയിരുന്നു. പരോക്ഷമായി വിഴിഞ്ഞം പദ്ധതിക്കെതിരെ ചരട് നീക്കിയ സഭാ നേതൃത്വം പ്രത്യക്ഷ സമരവുമായി പദ്ധതിയെ തകര്‍ക്കാന്‍ മുന്നിട്ടിറങ്ങുന്നതിന്റെ ആദ്യപടിയാണ് ഇടയലേഖനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: