ഇംഫാല്‍: മണിപ്പൂരില്‍ മ്യാന്മര് അതിര്‍ത്തിയിലെ ചന്ദേല്‍ ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 20 പേര് മരിച്ചു.നിരവധി പേരെ കാണാതായി.മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇംഫാലിന് തെക്ക് 170 കിലോമീറ്റര്‍ മാറി ജൗമോള്‍ ഗ്രാമത്തിലാണ് മണ്ണിടിച്ചിലുണ്ടായതെന്ന് സംസ്ഥാന ദുരന്തനിവാരണ സേന പറഞ്ഞു. സമീപപ്രദേശങ്ങളിലുള്ള അസം റൈഫിള്‍ സൈനികരും പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതുകൊണ്ട് കുറേപ്പേരെ രക്ഷിക്കാന്‍ സാധിച്ചതായി ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
മണിപ്പൂരില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഉരുള്‍പൊട്ടലാണിതെന്ന് സര്‍ക്കാര്‍ അറിയിച്ചു. പൊലിസും രക്ഷാ പ്രവര്‍ത്തകരുടെ സംഘങ്ങളും സ്ഥലത്ത് എത്തിയിയെങ്കിലും മണ്ണുമാറ്റാന്‍ കഴിഞ്ഞിട്ടില്ല. എത്ര പേര് കുടുങ്ങിക്കിടക്കുന്നുവെന്ന് യഥാര്‍ഥ കണക്ക് വ്യക്തമല്ല. പ്രാഥമിക വിവരമനുസരിച്ച് 20 പേര് മരിച്ചിട്ടുണ്ട്. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനം അവസാനിക്കാതെ മരണസംഖ്യ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പറയാന്‍ സാധിക്കില്ലെന്ന് ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ചന്ദല്‍ ജില്ല വഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്.
മണ്ണ് പൂര്‍ണമായി നീക്കി ആളുകളെ പുറത്തെടുത്ത ശേഷമേ മരണ സംഖ്യ ഉറപ്പാക്കാനാവൂ. ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.
ഇതുമൂലം കൂടുതല്‍ സംവിധാനങ്ങള്‍ ദുരന്ത സ്ഥലത്ത് എത്തിക്കാനാവാത്തത് രക്ഷാ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ദേശീയപാതകള്‍ ഉള്‍പ്പെടെയുള്ള റോഡുകളും പാലങ്ങളുമൊക്കെ വെള്ളത്തിനടിയിലാണ്. ആയിരക്കണക്കിനാളുകള്‍ ഭവനരഹിതരായി. ജനങ്ങളെ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ദുരന്ത നിവാരണേസനയെ ഇവിടേക്ക് അയച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് മണിപ്പുര്‍ മുഖ്യമന്ത്രി ഇബോബി സിങ്ങുമായി ഫോണില്‍ വിവരങ്ങളാരാഞ്ഞു. ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു തിങ്കളാഴ്ച സംഭവസ്ഥലം സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: