ജമ്മു:ജമ്മു അന്താരാഷ്ട്ര അതിര്‍ത്തിയിലെ കൊട്രാങ്ക മേഖലയിലെ ആര്.എസ് പുരയിലെ ബി.എസ്.എഫ് പോസ്റ്റുകള്‍ക്കു നേരേ പാകിസ്ഥാന് സേന രണ്ട് തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഒന്നര മുതലാണ് ഇന്ത്യന്‍ പോസ്റ്റുകള്‍ ലക്ഷ്യമാക്കി വെടിവെയ്പ്പ് തുടങ്ങിയത്.
യാതൊരു പ്രകോപനവുമില്ലാതെ ബിഎസ്എഫിന്റെ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക്കിസ്ഥാന് വെടിവയ്പ്പു നടത്തുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.പ്രകോപനം തുടര്‍ന്നതോടെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.
ഒരു മണിക്കൂറോളം നീണ്ട വെടിവെപ്പില്‍ പരിക്കോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യന്ത്ര ഉപകരണങ്ങളും ചെറു തോക്കുകളും ഉപയോഗിച്ച് പാക്കിസ്ഥാന് ആക്രമണത്തിന് തുടക്കമിട്ടതെന്ന് ഉയര്‍ന്ന ആര്‍മി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയായി പാക് സൈന്യം ഈ മേഖലയില്‍ നിരന്തരം വെടിനിര്‍ത്തല്‍ ലംഘിക്കുകയാണ്. നേരത്തേ പല്ലന്‍വാല മേഖലയില്‍ അതിര്‍ത്തിയില്‍ പാക് സേന സ്ഥാപിച്ച ബോംബ് ബി.എസ്.എഫ് സൈനികര്‍ നിര്‍വീര്യമാക്കിയിരുന്നു.
തുടര്‍ച്ചയായി നടക്കുന്ന വെടിവയ്പ്പില്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ജമ്മു, സാംബാ, കത്വ ജില്ലകളിലെ ജനങ്ങള്‍ പരിഭ്രാന്തരാണ്. ജീവന് നിലനിര്‍ത്തുന്നതിനായി വീടും കൃഷി സ്ഥലങ്ങളും ഉപേക്ഷിച്ച് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: