അയമസ്മി ഇതി (ഞാനിതാണ്) എന്നതാണ് മോഹമെന്ന് ശാസ്ത്രങ്ങള്‍ ഉദ്ഘോഷിക്കുന്നു. സച്ചിദാന്ദമായ ബോധം തന്നെത്താന്‍ ശരീരമാണെന്നു കരുതുന്നു. ശരീരമാണെങ്കില്‍ അതിന്, മാംസം മജ്ജ, രക്തം, കഫം, മലം, മൂത്രം, തൊലി, മുടി എന്നിവയുടെ ഒരു മാലിന്യകൂമ്പാരമാണിത്. ഈ അവിദ്യമൂലം ദുഃഖം, ലോകം, കര്‍മ്മം, കര്‍മ്മഫലം എന്നിവയും ജന്മ മരണ ചക്രവും ഉണ്ടാകുന്നു.
ഗര്ഭപിണ്ഡം ക്രമേണ ശിശുവാകുന്നതു പോലെ കാത്തുനിന്ന് കര്മ്മഫലങ്ങളോടുകൂടി ജീവന് ശരീരത്തില്‍ പ്രവേശിക്കുന്നു. ഇജ്ജന്മം മോഹാദികളില്പെടില്ല എന്നുറപ്പിച്ചാണ് ജനിക്കുന്നത്. അതിനാല്‍ ശിശു ഈശ്വരന് തന്നെയാണ് എന്നുപറയപ്പെടുന്നു. എന്നാല്‍ ക്രമേണ സംസാര മോഹത്തില്‍പ്പെട്ട് വീണ്ടും സൃഷ്ടി ചക്രത്തില്‍ സ്വയം കറങ്ങുന്നതായി വിഭാവനംചെയ്തുകൊണ്ടിരുക്കുന്നു. ശ്രീരാമ ദര്‍ശനത്താല്‍ അദ്ദേഹത്തിന്റെ സേവനത്താല്‍ അതുമല്ലെങ്കില്‍ രാമഭക്തനെ സേവിച്ചാല്‍ മുക്തിയുടെ മാര്‍ഗം തുറക്കും.
ശ്രീരാമനില്നിന്നകലെ സമ്പാദിയും വാനരന്മാരും തമ്മിലുള്ള ചര്‍ച്ചയും രാമകാര്യത്തില്‍ ഇവരുടെ താത്പ്പര്യവും കാണിക്കുന്നത് രാജാവിന്റെ സത്കീര്‍ത്തിയില്‍ ജനങ്ങളില്‍ രാജാവിനോടുള്ള വിശ്വാസവും കൂറും തന്നെയാണ് രാജാവിന്റെ യഥാര്‍ത്ഥ ശക്തി എന്നതാണ് രാഷ്ട്രത്തോടു കൂറുള്ള സൈന്യത്തിന് അസാധ്യമായി ഒന്നുമില്ല എന്നതും ഈ അവസരം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഹനുമാന് മറ്റു വാനരന്മാരുടെ ചര്‍ച്ചകള്‍ കേട്ട് മിണ്ടാതിരിക്കുന്നതു കണ്ട ജാംബവാന് ഹനുമാനില്‍ ‘താനാരെന്ന’ ബോധമുണര്‍ത്തുന്നു. പുതിയ തലമുറയുടെ മനസില്‍ ആത്മ വിശ്വാസം ജനിപ്പിക്കുന്ന വിധം സംസാരിക്കുന്ന സ്വഭാവം പഴയ തലമുറ വളര്‍ത്തിയെടുക്കുമ്പോള്‍ സംഭവിക്കുന്നത് അത്ഭുതകരമായ പരിണാമമാണ് നാം തുടര്‍ന്നുള്ള വരികളില്‍ കാണുന്നത്.
ഹനുമാര് പര്‍വ്വതാകാരമായി എന്നുവെച്ച് ഭാരം വര്‍ധിപ്പിച്ചെന്ന അര്ത്ഥവുമാകുന്നില്ല. അഹങ്കാരം വര്‍ധിപ്പിക്കാതെ കഴിവു വര്‍ധിപ്പിക്കുകയാണ് ഹനുമാന് ചെയ്തത്. ഹനുമാന് മുമ്പു സംസാരിച്ചവര്‍ കുറെയൊക്കെ ഒപ്പിക്കാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ കുറച്ചുപാലം കെട്ടിയാല്‍ വാഹനം ഓടില്ലല്ലോ. തനിക്ക് നേരത്തെ കഴിവുണ്ടായിരുന്നു. ഇന്ന് അത്രയില്ലെന്നോര്ത്ത് ജാംബവാന് (ബ്രഹ്മാവിന്റെ പുത്രനാണ്) നെടുവീര്‍പ്പിടുന്നു. ഭൂതകാലത്തെ കഴിവുണ്ടായിരുന്നത് വര്‍ത്തമാനകാലത്ത് ആദരവു നേടിയിട്ടല്ലല്ലോ. നല്ലൊരു ചരിത്ര പാഠമാണ് മുന്‍ കാലത്ത് വേണ്ടുവോളം വൈഭവമുണ്ടായിരുന്ന ഭാരതത്തിന് ജാംബവാന്റേയും ഹനുമാന്റേയും പ്രതികരണത്തില്‍ നിന്നുലഭിക്കുന്നത്.
സുന്ദരേ കിംന സുന്ദരം എന്നാണ് സുന്ദരകാണ്ഡത്തില്‍ വിദ്വാന്മാര് വിലയിരുത്തിയിരിക്കുന്നത്. മറ്റുകാണ്ഡങ്ങളുടെ പേരുകള്‍ യുക്തിസഹമാണെന്നിരിക്കെ സുന്ദരകാണ്ഡത്തില്‍ സുന്ദരനെന്ന ഒരു കഥാപാത്രം പോലുമില്ല. എന്നാല്‍ സുന്ദരമായത് ഹനുമാനെന്ന കഥാപാത്രത്തിന്റെ ചരിത്രമാണ,് സ്വഭാവഗുണങ്ങളാണ്. ഒരു ഭഗവദ് ദൂതനുവേണ്ട എല്ലാ സദ്ഗുണങ്ങളുടേയും വിളനിലമാണ് ഹനുമാന്. മനോബലം, ഭഗവദ് വിശ്വാസം, സാഹസം, കരുത്ത്, ബുദ്ധികൗശലം, കാര്യപ്രാപ്തി, ആത്മവിശ്വാസം, സ്വഭാവശുദ്ധി എന്നിവയുടെ ഖനിയാണ് സുന്ദരകാണ്ഡത്തിലെ നായകനും മുഖ്യ കഥാപാത്രവുമായ ഹനുമാന്.
തന്റെ കാര്യം പൂര്‍ത്തീകരിക്കുമെന്ന ആത്മവിശ്വാസത്തോടെ യാത്രയാരംഭിക്കുന്ന ഹനുമാന് മനസുലങ്കയിലെത്തി സീതയെ കാണുകയെന്ന ലക്ഷ്യത്തിലുറപ്പിച്ചു. മാര്‍ഗത്തില്‍ വരുന്ന തടസങ്ങളെ ചാതുര്യംകൊണ്ട് മറികടക്കാനാവുമെന്ന വിശ്വാസത്തോടെ മുന്നോട്ടുപായുന്നു. പോരാ പറക്കുന്നു. അങ്ങനെ വേണം ഈശ്വരീയ കാര്യം ദൗത്യമായി സ്വീകരിച്ചവര്‍ ലക്ഷ്യത്തിലേക്ക് പറക്കണം.
ആദ്യതടസം ദേവാംശം തന്നെയാണ്, നാഗമാതാവ് സുരസയാണ്. ഇവിടെ ഹനുമാന് ബുദ്ധികൗശലം പ്രയോഗിക്കുന്നു, കരുത്തല്ല. ഈശ്വരകാര്യത്തിനിറങ്ങിത്തിരിക്കുന്നവരെ ദേവന്മാര് പരീക്ഷിക്കുമെന്നതാണ് ഇവിടുത്തെ പാഠം. അടുത്തത് വിശ്രമത്തിന്റേയും ആദര സത്കാരങ്ങളുടേയും പ്രലോഭനമാണ്. ‘രാമകാര്യാര്‍ത്ഥമായാശു പോകും വിധൗ പാര്‍ക്കരുതെങ്ങുമേ’ എന്ന തത്വം പറഞ്ഞ് ആദരവോടെ ഈ തടസവും ഹനുമാന് ഒഴിവാക്കുന്നു. മൈനാകത്തിന്റെ സത്കാരംഹനുമാന് ഒഴിവാക്കുന്നത് സുഖസൗകര്യങ്ങള്‍ കാര്യവിളംബം വരുത്തുമെന്നതുകൊണ്ടു മാത്രമല്ല ഇവ മനസിലെ ദൗത്യബോധം നേര്പ്പിക്കുമെന്നതുകൊണ്ടുമാണ്.
അടുത്തത് ഒരു കാര്യവും ഇല്ലാതെ ഇടപെട്ടു നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഛായാഗ്രഹണിയാണ്. ഒറ്റയടിക്കവിടെ (ഒറ്റ ചവിട്ടുകൊണ്ട്) ഹനുമാന് കാര്യം സാധിക്കുന്നു. ചരിത്രത്തെ ദുര്‍വ്യാഖ്യാനിച്ച് ദേശ ഭക്തരുടെ മനോബലം തകര്‍ക്കാനും പിടിച്ചു നിര്‍ത്താനും ശ്രമിക്കുന്ന കപട ബുദ്ധിജീവികള്‍ ഈ ശ്രേണിയില്‍ പെടുന്നവരാണ് എന്നുകരുതാം. സാമം, ദാനം, ഭേദം, ദണ്ഡം എന്നീ നാലുപായങ്ങള്‍ നടപ്പില്ലെങ്കില്‍ അഞ്ചാമതൊരു മാര്‍ഗം വേദവ്യാസന് പറഞ്ഞു തരുന്നുണ്ട്. അതാണ് ‘അപേക്ഷ’! അവഗണിക്കുക. ചണനാരുകള്‍ കൊണ്ട് ദേശീയ ഗജത്തെ പിടിച്ചുകെട്ടാനുള്ള വൃഥാശ്രമത്തിലാണ് ഇവര്‍ സദാ ഏര്‍പ്പെട്ടിരിക്കുന്നത്. ഇവരെ നമുക്ക് സദാ അവഗണിക്കാം.
അവസാനം ഹനുമാന് ലങ്കയില്‍ എത്തുന്നു. ലങ്കയുടെ പ്രഥമ ദര്‍ശനം ആരേയും മോഹിപ്പിക്കുന്നതാണ്. നീല സമുദ്രത്തിനു നടുവില്‍ പച്ച പുതച്ച ദ്വീപില്‍ നിലകൊള്ളുന്ന സ്വര്‍ണ്ണനഗരി. ത്രിലോക വിജയിയും രാക്ഷസേന്ദ്രനുമായ രാവണന്റെ തലസ്ഥാനമെന്ന പ്രൗഢിയും. എന്നാല്‍ അതുമതിയോ. എത്ര സമ്പന്നമായാലും രാഷ്ട്രത്തിനു സംസ്കാരമില്ലെങ്കില്‍ അതെല്ലാം പരമദ്രോഹത്തിന് കാരണമാവുന്നു. സമ്പന്നരായിരുന്നു എങ്കിലും സംസ്കാരമില്ലാത്ത രാഷ്ട്രം രാക്ഷസ രാജ്യമാകും.
(ലങ്കാലക്ഷ്മി മോക്ഷം വരെ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: