കൈകേയി എണീറ്റിരുന്നു. ദശരഥന്റെ മുഖത്തുനോക്കാതെ പറഞ്ഞു.
”അങ്ങ് സത്യം പാലിക്കുന്നവനാണെങ്കില്‍ പണ്ട് ദേവാസുരയുദ്ധ സമയത്ത് എനിക്കു നല്‍കാമെന്നു പറഞ്ഞ രണ്ടു വരങ്ങളും ഇപ്പോള്‍ നല്‍കണം. ഒന്നാമത്തേത് ഇപ്പോള്‍ ഒരുക്കിയ അഭിഷേകസാമഗ്രികള്‍ കൊണ്ട് ഭരതനെ യുവരാജാവായി അഭിഷേകം ചെയ്യണം. രണ്ടാമത്തേത് രാമന് ജടാവല്ക്കലങ്ങള് ധരിച്ച് ദണ്ഡകവനത്തില്പോയി കായ്കനികളും കിഴങ്ങുകളും ഭക്ഷിച്ച് പതിനാലുവര്‍ഷം വനവാസം ചെയ്യണം. അങ്ങീ വരങ്ങള്‍ തരുന്നില്ലെങ്കില്‍ ഞാനങ്ങയുടെ മുന്നില്‍ വച്ചുതന്നെ പ്രാണത്യാഗം ചെയ്യും.” ഈ വാക്കുകള്‍ കേള്‍ക്കാത്ത താമസം ദശരഥന് മോഹാലസ്യപ്പെട്ടു വീണു. പിന്നെയുണര്‍ന്നപ്പോള്‍ താന്‍ ദുസ്സ്വപ്നം കാണുകയാണോ ചിത്തഭ്രമമാണോ, മരണസമയമടുത്തോ എന്നൊക്കെ തോന്നി. തന്റെയടുത്തിരിക്കുന്നത് കൈകേയിയെന്ന പത്നിയല്ല, പെണ്‍കടുവയാണ് എന്നദ്ദേഹം ഭയപ്പെട്ടു. പരിതാപത്തോടെ ചോദിക്കുന്നു.
രാഘവന് നിന്നോടെന്തു പിഴച്ചു? രാമഗുണങ്ങളെപ്പറ്റി നീ എന്നോടു വര്‍ണ്ണിച്ചതൊക്കെ വെറുതെയാണോ? നിന്റെ മകനെ ഞാന്‍ രാജാവാക്കാം. അതിനു രാമന് വനത്തില്‍ പോകണമെന്നുണ്ടോ? ഭരതന് രാജാവായാലും രാമനില്‍നിന്ന് എന്താപത്തുണ്ടാകാനാണ്? എന്നുചോദിച്ചുകൊണ്ട് കൈകേയിയുടെ പാദത്തില്‍ വീണു യാചിക്കുന്നു. ദുശ്ശാഠ്യക്കാരിയായ കൈകേയിക്ക് ഒരലിവുമില്ല. അവര്‍ കര്‍ശനമായി പറയുന്നു.
അങ്ങെന്തിനു ഭ്രാന്തനാകുന്നു? അസത്യം പറഞ്ഞാല്‍ ഘോരമായ നരകത്തില്‍ ചെന്നു പതിക്കും. അങ്ങു സത്യസന്ധനാണെന്നുള്ള കീര്‍ത്തി നശിപ്പിക്കരുത്. സാധുമാര്ഗം വെടിഞ്ഞ് നരകയാതനയനുഭവിക്കേണ്ട ഞാന്‍ എന്താവശ്യപ്പെട്ടാലും നല്‍കാമെന്ന് രാമനെച്ചൊല്ലി സത്യം ചെയ്ത കാര്യം മറക്കണ്ട. നേരം പുലരുമ്പോള്‍ രാമന് വനത്തില്‍ പോകുന്നില്ലെങ്കില്‍ ഞാനെന്റെ പ്രാണന് കളയുമെന്നതിനു സംശയമില്ല. രാമനെ പിരിയുന്ന കാര്യം ദശരഥന് ഓര്‍മ്മിക്കാന്‍ കൂടിവയ്യ. കൈകേയിയുടെ നിര്‍ബന്ധത്തിനു മുമ്പില്‍ നിസ്സഹായനാണുതാനും ദശരഥന് വീണ്ടും ബോധരഹിതനായി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: