കൊല്ലം: ഓണലഹരിയില്‍ തെക്കന്‍ കേരളത്തെ മദ്യത്തില്‍ ആറാടിക്കാന്‍ വ്യാജസ്പിരിറ്റ് ഒഴുകിത്തുടങ്ങി. ആര്യങ്കാവ് ചെക്പോസ്റ്റ് വഴി തമിഴ്നാട്, ആന്ധ്ര,കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് സ്പിരിറ്റ് കടത്തുന്നത്.പച്ചക്കറിലോറി, കച്ചിലോറി, കോഴി, മുട്ട എന്നിവ കൊണ്ടുവരുന്ന ലോറികള്‍, കന്നുകാലി ലോറി തുടങ്ങിയവയിലാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് സ്പിരിറ്റും വ്യാജമദ്യവും കടത്തുന്നത്.
ബാറുകളെല്ലാം പൂട്ടിയശേഷം വരുന്ന ആദ്യഓണം എന്ന പ്രത്യേകത കൂടുതല്‍ ‘റിസ്ക്’ എടുക്കാന്‍ സ്പിരിറ്റ് മാഫിയയെ പ്രേരിപ്പിക്കുന്നതായാണ് വിവരം. ബാറുകളില്‍ നടന്ന കച്ചവടം മാത്രം മുന്‍കാലങ്ങളിലെ ഓണംസീസണുകളില് ആയിരം കോടിയിലധികം വരുമെന്ന കണക്കുകളും ഇവര്‍ക്ക് കരുത്തുപകരുന്നു.
കേരളത്തില്‍ ബാറുകളില്‍ മദ്യനിരോധനമുള്ളതിനാല്‍ തമിഴ്നാട്ടിലെ മദ്യത്തിന് വന്‍ഡിമാന്റാണുള്ളത്.ബൈക്കുകളിലായി വിവിധസമയങ്ങളില്‍ ചെറിയ കന്നാസുകളില്‍ നിറച്ച് വ്യാജമദ്യവും സ്പിരിറ്റും അതിര്‍ത്തി കടത്തുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് സ്പിരിറ്റ് ഉള്‍പ്പെടെയുള്ളവ കടത്തിക്കൊണ്ടുവന്ന് വ്യാജമദ്യ ഉത്പാദനവും സംഭരണവും വിപണനവും നടത്താന്‍ രഹസ്യഗോഡൗണുകളുമുണ്ട്.
അതേസമയം സ്പിരിറ്റ് കടത്ത് വാഹനങ്ങള്‍ കൃത്യമായി പരിശോധിക്കാനുള്ള സംവിധാനം ആര്യങ്കാവ് ചെക്പോസ്റ്റിലില്ലെന്നാണ് അധികൃതരുടെ പരാതി. ആയിരക്കണക്കിനു വാഹനങ്ങള്‍ ദിവസവും കടന്നുപോകുന്ന ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റില്‍ പരിശോധനയ്ക്ക് സ്കാനര്‍ അടക്കമുള്ള ആധുനിക സംവിധാനങ്ങളില്ല. വാഹനം നിര്‍ത്തി പരിശോധിക്കുന്നതിന് സ്ഥലസൗകര്യമുള്ള യാര്‍ഡും ഇവിടെയില്ല.
അശാസ്ത്രീയമായി കമ്പി ഉപയോഗിച്ച് കുത്തിനോക്കിയാണു ഇപ്പോള്‍ ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റുകളില്‍ പരിശോധന. അതുകൊണ്ടുതന്നെ സ്പിരിറ്റ് എത്തിയാലും പെട്ടെന്നു കണ്ടെത്താന്‍ കഴിയില്ല. ചെക്ക്പോസ്റ്റ് നവീകരിച്ച് സ്കാനര്‍ സ്ഥാപിക്കുമെന്നു ധനമന്ത്രി കെ. എം. മാണി പ്രഖ്യാപിച്ചിരുന്നെങ്കിലും നടന്നിട്ടില്ല. ഇലക്ട്രോണിക് സ്കാനറിന്റെ സഹായത്തോടെ വാഹനങ്ങളില്‍ കൊണ്ടുപോകുന്ന വസ്തുക്കള്‍ കൃത്യമായി പരിശോധിച്ചു കണ്ടെത്താന്‍ സാധിക്കും. എക്സൈസിന്റെയും സെയില്‍സ് ടാക്സിന്റെയും വാഹനവകുപ്പിന്റെയും ചെക്ക്പോസ്റ്റുകളാണ് കൊല്ലം ജില്ലയുടെ അതിര്‍ത്തിയായ ആര്യങ്കാവിലുള്ളത്.
എക്സൈസ്-സെയില്‍സ് ടാക്സ് ചെക്ക്പോസ്റ്റ് 2000 ലാണ് തുറന്നത്. രണ്ടുവിഭാഗത്തിനുമായി നേരത്തെ ഒറ്റ ചെക്ക്പോസ്റ്റായിരുന്നു. ഇപ്പോള്‍ വെവ്വേറെ ചെക്ക്പോസ്റ്റുകളിലാണു പരിശോധന. സെയില്‍സ് ടാക്സ് ചെക്ക്പോസ്റ്റില്‍ വാഹനങ്ങളുടെ ഭാരം പരിശോധിക്കാനുള്ള വെയ്ബ്രിഡ്ജ് സംവിധാനവുമില്ല. പരാധീനതകളുടെ നടുവിലാണ് എക്സൈസ് ചെക്ക്പോസ്റ്റ്. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തുന്നതിന് ബാരിക്കേഡ് പോലും ഇവിടെയില്ല. എക്സൈസ് ഉദ്യോഗസ്ഥര്‍ കൈകാണിച്ചു നിര്‍ത്തിയാണ് വാഹന പരിശോധന. എക്സൈസ് ചെക്ക്പോസ്റ്റിനു സ്വന്തമായി ഓഫീസുമില്ല. വനംവകുപ്പിന്റെ തടിഡിപ്പോ ഓഫീസിലാണ് എക്സൈസ് വിഭാഗം പ്രവര്‍ത്തിക്കുന്നത്.
ചെക്ക്പോസ്റ്റില്‍നിന്ന് 150 മീറ്ററോളം നടന്നുവേണം ഇവിടെയെത്താന്‍. ലോറി ഡ്രൈവര്‍മാര്‍ ഇവിടെ നടന്നെത്തി പരിശോധന നടത്തുന്നതിനാല്‍ ഗതാഗതക്കുരുക്കും ഉണ്ടാകുന്നു. തമിഴ്നാട്ടിലെ തിരുനെല്‍വേലി, തെങ്കാശി എന്നിവിടങ്ങളില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് ഈ ചെക്ക്പോസ്റ്റ് വഴിയാണ് പോകുന്നത്. വാഹനപരിശോധന നീളുന്നതു മൂലമുള്ള ഗതാഗതക്കുരുക്ക് ഇവരെയും ബുദ്ധിമുട്ടിലാക്കുന്നു. ഈ ഗതാഗതക്കുരുക്കിന്റെ മറവിലാണ് നിഷ്പ്രയാസം സ്പിരിറ്റ് കടത്തല്‍ നടക്കുന്നത്.
അതേസമയം, കൊല്ലം എക്സൈസ് ഡിവിഷനിലെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് എക്സൈസ് കമ്മീഷണര്‍ പറയുന്നു. ഓണത്തിനു മുന്നോടിയായി വ്യാജമദ്യത്തിന്റെ ഉത്പാദനം, സംഭരണം, വിപണനം എന്നിവ വര്‍ധിക്കുന്നതിനുളള സാധ്യതയുള്ളതിനാലായിരുന്നു സ്പെഷ്യല്‍ഡ്രൈവ്. ചെക്ക്പോസ്റ്റുകളിലൂടെയും അതിര്‍ത്തി റോഡുകളിലൂടെയും കടന്നുവരുന്ന വാഹനങ്ങള്‍ക്ക് സൂക്ഷ്മമായും കാര്യക്ഷമതയോടെയും കര്‍ശന പരിശോധനകള്‍ വ്യാപകമാക്കിയെന്ന നിലപാടിലാണ് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: