കോട്ടയം: സംസ്ഥാനത്ത് 2014ല്‍ ഉണ്ടായ വാഹനാപകടങ്ങളില്‍ 25 ശതമാനവും കാറുകളും ജീപ്പുകളും ഉള്‍പ്പെട്ടതാണെന്ന് സൂചന. 2014ല്‍ കേരളത്തിലുണ്ടായ 36,282 വാഹന അപകടങ്ങളില്‍ 9,169 എണ്ണം ഉണ്ടായത് കാറുകളും ജീപ്പുകളും ഉള്‍പ്പെട്ട അപകടങ്ങളിലാണ്. അപകടങ്ങളില്‍പ്പെട്ട് 829 പേര് മരിക്കുകയും 10,747 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അശ്രദ്ധ, അമിത വേഗത, അനവസരത്തിലുള്ള ഓവര്ട്ടേക്കിങ്ങ്, മദ്യപിച്ചുകൊണ്ടുള്ള ഡ്രൈവിങ്ങ് എന്നിവയാണ് അപകടങ്ങള്‍ക്ക് മുഖ്യകാരണമെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
സംസ്ഥാനത്തെ റോഡുകളില്‍ കാറുകളാണ് ഏറ്റവുമധികം വേഗതയില്‍ പോകുന്നത്. മണിക്കൂറില്‍ 100 കിലോ മീറ്റര്‍ വേഗതയുള്ള ഒരു വാഹനം ഒരു പ്രതലത്തില്‍ ഇടിക്കുമ്പോള്‍ 12 നില കെട്ടിടത്തില്‍ നിന്ന് താഴെവീഴുന്ന ആഘാതമുണ്ടാക്കും. ഓവര്ട്ടേക്കിങ് സമയത്ത് മറ്റൊരു വാഹനത്തെ ഇടിയ്ക്കുമ്പോള്‍ ആഘാതം രണ്ട് വാഹനത്തിന്റേയും ആകത്തുകയാണ്. അതിനാല്‍ അമിത വേഗത്തില്‍ വാഹനമോടിക്കുമ്പോള്‍ അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുന്നു.
കാര്‍ ഡ്രൈവര്‍മാരിലും ജീപ്പ് ഡ്രൈവര്‍മാരിലും മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണം താരതമ്യേന കൂടുതലാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടുതലും രാത്രിസമയങ്ങളില്‍ കുടുംബസമേതം യാത്ര ചെയ്യുന്ന കാറുകളാണ് അപകടങ്ങളില്‍ പെടുന്നത്. ഇതിന് കാരണം വാഹനം ഓടിക്കുന്ന ആള് കാറിനുള്ളിലെ സംഭാഷണങ്ങളില്‍ മുഴുകുന്നതിലൂടെ ഡ്രൈവിങ്ങിലെ ശ്രദ്ധതെറ്റുന്നതാണ്. കൂടാതെ രാത്രി കാലങ്ങളില്‍ വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നു.
പോലിസിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കാര്‍ അപകടങ്ങള്‍ സംഭവിച്ചത് എറണാകുളം ജില്ലയിലാണ്. സിറ്റിയിലും റൂറലിലുമായി 1,769 കാറപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാം സ്ഥാനത്ത് തൃശ്ശൂര്‍ ജില്ലയാണ്. സിറ്റിയിലും റൂറലിലുമായി 1,287 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തിരുവനന്തപുരം 1,246, അലപ്പുഴ 915, കൊല്ലം 832, മലപ്പുറം 830, കോട്ടയം826 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ കാര്‍ അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഏറ്റവും കുറവ് അപകടം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കാസര്‍ഗോഡ് ജില്ലയിലാണ് 270 അപകടങ്ങളാണ് അവിടെ റിപ്പോര്‍ട്ട് ചെയ്തത്.
ജിപ്പ് അപകടങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറം ജില്ലയിലാണ്. 131 അപകടങ്ങളാണ് നടന്നത്. രണ്ടാം സ്ഥാനത്ത് ഇടുക്കി ജില്ലയാണ്. 107 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കുറവ് ജീപ്പ് അപകടങ്ങള്‍ നടന്നത് ആലപ്പുഴയിലാണ്. 15 അപകടങ്ങളാണ് കഴിഞ്ഞ വര്‍ഷം ജില്ലയില്‍ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: