കോഴിക്കോട്: ഭാരതത്തിന്റെ ആന്തരികശക്തിയെ തകര്‍ക്കാന്‍ ആസൂത്രിതനീക്കം നടക്കുന്നതായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലടീച്ചര്‍ പറഞ്ഞു. മഹിളാ ഐക്യവേദി രണ്ടാം സംസ്ഥാന സമ്മേളനം കോഴിക്കോട് ആഴ്ചവട്ടം ഹിന്ദുസേവാസമിതി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
കുടുംബവ്യവസ്ഥയില്‍ അടിയുറച്ചതാണ് ഭാരതീയ സംസ്കാരം. ചൈനയെ മയക്കിക്കിടത്തി യൂറോപ്യന്‍ സാമ്രാജ്യത്വം അധിനിവേശത്തിന് ശ്രമിച്ചതു പോലെ ഭാരത സാംസ്കാരത്തെ തകര്‍ക്കാനാണ് ശ്രമം നടക്കുന്നത്. യുവ സമൂഹത്തെ വഴിപിഴപ്പിക്കാന്‍ പുതിയ സമരരീതികള്‍ പ്രഖ്യാപിക്കപ്പെടുന്നു.
കേരളത്തില്‍ ഈ പ്രവര്‍ത്തനം ശക്തമാവുകയാണ്. സ്ത്രീപുരുഷ ബന്ധങ്ങളെക്കുറിച്ച് പുതിയ വ്യാഖ്യാനങ്ങള്‍ സൃഷ്ടിച്ച് കുടുംബസങ്കല്പത്തെ തകര്‍ക്കാനാണ് ശ്രമം നടക്കുന്നതെന്ന് ശശികലടീച്ചര്‍ പറഞ്ഞു. പാശ്ചാത്യ ജീവിതശൈലിക്കനുസരിച്ച നിയമങ്ങള്‍ അടിച്ചേല്പിക്കപ്പെടുകയാണ്. മൂല്യങ്ങള്‍ തകര്‍ക്കാനുള്ള ആസൂത്രിതശ്രമത്തിനെതിരെ സ്ത്രീസമൂഹം ജാഗരൂകരായിരിക്കണം. അവര്‍ പറഞ്ഞു.
നവോത്ഥാനത്തിന്റെ ദീപശിഖ വഹിച്ചവരാണ് സ്ത്രീ സമൂഹം. സ്ത്രീ ശാക്തീകരണത്തിലൂടെ നവോത്ഥാന പ്രക്രിയക്ക് തുടര്‍ച്ചയുണ്ടാവണം. അധികാരകേന്ദ്രങ്ങളില്‍ നിന്ന് തുല്യനീതി ഉറപ്പാക്കണം. സ്വാമി ചിന്മയാനന്ദന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ വോട്ടുബാങ്കിലൂടെ മതേതരരാഷ്ട്രീയക്കാര്ക്ക് മറുപടി നല്കാന് കഴിയണം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അതിനുള്ള അവസരമാണ്. ശശികല ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.
മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷ നിഷാസോമന്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. വി.ടി. രമ, അഡ്വ. എ.സി. അംബിക, സുമതി ഹരിദാസ്, പി. സൗദാമിനി എന്നിവര്‍ സംസാരിച്ചു. ബിന്ദുമോഹന്‍, അമ്പിളി, സംഗീത രമേശ്, പ്രിയ ശിവഗിരി, പി.ജി. ശശികലടീച്ചര്‍, സുശീല വിനീത്, ഓമന, ഓമനമുരളി, വിവിധ സാമുദായിക സംഘടനാ നേതാക്കളായ പി. മുണ്ടി, ശാന്തമ്മ കേശവന്, സാവിത്രി ശിവശങ്കരന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: