തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റങ്ങള്‍ക്ക് നിയമസാധുത നല്കി റവന്യൂ വകുപ്പിന്റെ വിജ്ഞാപനം. മലയോരമേഖലയില്‍ 2005 ജൂണ്‍ ഒന്നു വരെയുള്ള കൈയേറ്റങ്ങള്‍ക്കു നിയമസാധുതയുണ്ടെന്നും വിജ്ഞാപനത്തില്‍ പറയുന്നു. നാല് ഏക്കറിനു വരെ പട്ടയം നല്‍കുമെന്നും ഭൂമി പതിച്ചു നല്കുന്ന ചട്ടങ്ങളില്‍ ഭേദഗതി വരുത്തുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
അസാധാരണ ഗസറ്റ് വിജ്ഞാപനമായാണു സര്‍ക്കാര്‍ ഇത് ഇറക്കിയിരിക്കുന്നത്. നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടാതെയാണു സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി വരുത്തിയത്. നിലവിലെ നിയമപ്രകാരം 1971 വരെയുള്ള കൈയേറ്റങ്ങള്ക്കേ പട്ടയം നല്കാന് വ്യവസ്ഥയുള്ളു.
അതേസമയം, സര്‍ക്കാര്‍ തീരുമാനം ഖേദകരമെന്നു ടി.എന്‍. പ്രതാപന് എംഎല്‍എ പറഞ്ഞു. തീരദേശ മേഖലയിലുള്ളവരോടും മലയോരവാസികളോടും സര്‍ക്കാരിനു രണ്ടു നീതിയാണ് ഉള്ളത്. തീരപ്രദേശത്തുള്ളവര്ക്കു പതിറ്റാണ്ടുകളായി പട്ടയം നല്‍കിയിട്ടില്ല. കൈയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടി ശരിയല്ല. ആശങ്ക പാര്‍ട്ടി നേതൃത്വവുമായി പങ്കുവയ്ക്കുമെന്നും പ്രതാപന് പറഞ്ഞു.
സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റങ്ങളുടെ വാര്‍ത്തകള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കെ, കൈയേറ്റങ്ങള്‍ക്കു നിയമസാധുത നല്‍കിക്കൊണ്ടുള്ള റവന്യൂ വകുപ്പിന്റെ വിജ്ഞാപനം ഏറെ വിവാദങ്ങള്‍ക്കു വഴിവയ്ക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: