ന്യൂദല്‍ഹി:ഭാരതത്തിന്റെ പരമ്പരാഗത മരുന്നുകൂട്ടുകളിലൊന്ന് തട്ടിയെടുക്കാനുള്ള വിദേശ കമ്പനികളുടെ മറ്റൊരു ശ്രമംകൂടി വിഫലം. മഞ്ഞളും ദേവദാരുവിന്റെ തോലും ഗ്രീന്‍ ടീയും ചേര്‍ത്ത് മുടികൊഴിച്ചില്‍ തടയാന്‍ ഉപയോഗിച്ചിരുന്ന മരുന്നിന്റെ പേറ്റന്റ് സ്വന്തമാക്കാനുള്ള യൂറോപ്പിലെ പ്രമുഖ കമ്പനിയായ പാന്‍ഗിയ ലബോറട്ടറി ലിമിറ്റഡിന്റെ നീക്കം ഭാരതം തടഞ്ഞു.
2011ലാണ്, മഞ്ഞളും ദേവദാരുവിന്റെ തോലും ഗ്രീന്‍ ടീയും കൂട്ടിക്കലര്‍ത്തിയുണ്ടാക്കുന്ന ഔഷധത്തിന്റെ അവകാശം സ്വന്തമാക്കാന്‍ ബ്രിട്ടന് ആസ്ഥാനമാക്കിയ പാന്‍ഗിയ യൂറോപ്യന്‍ പേറ്റന്റ് ഓഫീസില്‍ അപേക്ഷ നല്‍കിയത്. 2013ല്‍ അപേക്ഷ പേറ്റന്റ് ഓഫീസിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
ഇതു ശ്രദ്ധയില്‍പ്പെട്ട സൈന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന് കീഴിലെ ട്രഡീഷണല്‍ നോളെജ് ഡിജിറ്റല്‍ ലൈബ്രററി (ടികെഡിഎല്‍) പേറ്റന്റ് അപേക്ഷയെ എതിര്‍ത്തു. മുടികൊഴിച്ചില്‍ തടയാന്‍ ആയുര്‍വേദത്തിലും യുനാനിയിലും നിര്‍ദേശിക്കുന്ന മരുന്നാണിതെന്ന് തെളിവു സഹിതം സമര്‍ത്ഥിക്കാന്‍ ഭാരത അധികൃതര്‍ക്കു സാധിക്കുകയും ചെയ്തു.ഇക്കഴിഞ്ഞ ജൂണ്‍ 29ന് പേറ്റന്റ് ആവശ്യപ്പെട്ടുള്ള അപേക്ഷ പാന്‍ഗിയ പിന്‍വലിച്ചു.
ഇതുപോലെ 200ഓളം കേസുകളില്‍ വിദേശ മരുന്നു കമ്പനികള്‍ക്കുമേല്‍ ടികെഡിഎല്വിജയം കൈവരിച്ചിട്ടുണ്ട്. ഭാരതത്തിലെ ഔഷധ സസ്യ ചേരുവയുള്ള മൗത്ത് വാഷിന്റെ പേറ്റന്റ് കയ്യടക്കാനുള്ള കോള്‍ഗേറ്റ്-പാമോലിവ് കമ്പനിയുടെ കുതന്ത്രവും ടികെഡിഎല്‍ പൊളിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: