കോഴിക്കോട്: 2005 വരെ കയ്യേറിയ വനഭൂമിയടക്കമുള്ള പ്രദേശങ്ങള്‍ക്ക് പട്ടയം നല്കാന് തീരുമാനിക്കുമ്പോഴും വയനാട്ടിലേക്കുള്ള ബദല്‍ റോഡിന് ഉള്ള ആവശ്യം വനഭൂമിയേറ്റെടുക്കേണ്ടിവരുമെന്ന കാരണം പറഞ്ഞ് അവഗണിക്കുന്നു. ഏറ്റെടുക്കേണ്ടിവരുന്ന വനഭൂമിക്ക് പകരം വനം വകുപ്പിന് ഭൂമി നല്‍കുന്നതിന് വ്യക്തമായ ധാരണയായിട്ടുണ്ടെങ്കിലും പതിറ്റാണ്ടുകള്‍ മുമ്പുള്ള ആവശ്യത്തെ സര്‍ക്കാര്‍ അവഗണിക്കുകയാണ്.
കോഴിക്കോട് ജില്ലയിലെ പൂഴിത്തോട് നിന്നാരംഭിച്ച് വയനാട് വൈത്തിരി തരുവണ റോഡില്‍ പടിഞ്ഞാറത്തറയാണ് നിര്‍ദ്ദിഷ്ട റോഡ് അവസാനിക്കുന്നത്. മൊത്തം 27.228 കിലോമീറ്റര്‍ നീളമുള്ള റോഡിന് 12.540 കിലോമീറ്റര്‍ ദൂരം നിക്ഷിപ്ത വനഭൂമിയാണെന്നതാണ് റോഡ് യാഥാര്‍ത്ഥ്യമാകാനുള്ള ഏക തടസ്സം.
23.50 ഹെക്ടര്‍ വനഭൂമിയാണ് റോഡിനാവശ്യമായി വരിക. ഇതിന് പകരമായി കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തില്‍ 5.56 ഹെക്ടര്‍ ഭൂമിയും വയനാട് ജില്ലയില്‍ 20.77 ഹെക്ടര്‍ ഭൂമിയും വനം വകുപ്പിന് സൗജന്യമായി വിട്ടുനല്‍കാന്‍ തീരുമാനമായതായിരുന്നു. 1990-91 കാലത്താണ് ഈ പദ്ധതിയെക്കുറിച്ച് പഠനം നടന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് 1993 ഫെബ്രുവരിയില്‍ വടകര ആസ്ഥാനമായി ഒരു ഡിവിഷന് ഓഫീസ് സ്ഥാപിക്കുകയും ചെയ്തിരുന്നു.
1994 ജനുവരി 13 ന് 960 ലക്ഷം രൂപയുടെ ഭരണാനുമതിയും ഈ ബദല്‍ റോഡിന് ലഭിച്ചിരുന്നു. താമരശ്ശേരി വഴി വയനാട് ചുരം കയറിയുള്ള 93 കിലോമീറ്റര്‍ ദൂരമാണ് ബദല്‍ റോഡിലൂടെ 88 കിലോമീറ്ററായി ചുരുങ്ങുന്നത്. മലയോര മേഖലയുടെ സമഗ്ര വികസനത്തിനും ബദല്‍ റോഡ് വഴിയൊരുക്കും. എന്നാല്‍ വനഭൂമി വിട്ടു നല്‍കാനുള്ള തടസമാണ് പദ്ധതിക്ക് വിനയായിരിക്കുന്നത്.
വയനാട് ജില്ലയിലെ കല്‍പ്പറ്റ റേഞ്ചിലെ താന്നിയോട് മുതല്‍ പട്ടം വരെയുള്ള 4 കിലോമീറ്റര്‍, ദൂരത്തില്‍ 2 കിലോമീറ്റര്‍ കടന്നുപോവേണ്ടത് ചോലവനങ്ങളിലൂടെയാണ്. കോഴിക്കോട് ജില്ലയിലെ വനമേഖലയിലാകട്ടെ നിര്‍ദ്ദിഷ്ട റോഡിന്റെ സ്ഥലത്ത് ഊടുവഴി മാത്രമേയുള്ളു. ചോലവനമായതിനാല്‍ വിട്ടു നല്കാന് നിയമം അനുവദിക്കുന്നില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. എന്നാല്‍ വനഭൂമിയോട് ചേര്‍ന്നു തന്നെ പകരം ഭൂമി വിട്ടു നല്‍കാമെന്ന നിര്‍ദ്ദേശമാണ് ബദല്‍ റോഡൂകാര്ക്ക് പകരം വെക്കാനുള്ളത്. വനം ഭൂമി വിട്ടുനല്‍കുന്നത് സംബന്ധിച്ച് ബിജെപി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: