മാരീചന്റെ മൃതദേഹം കണ്ടപ്പോള്‍ രാമന് ലക്ഷ്മണന് പറഞ്ഞത് സത്യമായിരുന്നു എന്ന് മനസ്സിലായി. മാത്രമല്ല മാരീചന്റെ സീതേ… ലക്ഷ്മണാ… എന്ന കപടരോദനം കേട്ട് സീതയും ലക്ഷ്മണനും ഇനി എന്താണ് ചെയ്യാന്പോകുന്നതെന്ന ചിന്തയും രാമനെ അലട്ടിക്കൊണ്ടിരുന്നു.
രാമനെത്തേടിപ്പോയ ലക്ഷ്മണന് ആശ്രമപരിസരത്തുനിന്നും ദൂരെയെത്തിയപ്പോള്‍ രാവണന് സന്ന്യാസിവേഷത്തില്‍ സീതയെ സമീപിച്ചു. എല്ലാ കുടിലതന്ത്രങ്ങളും പ്രയോഗിച്ച് താന്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച പദ്ധതി വിജയിച്ചതില്‍ രാവണന് അഭിമാനംകൊണ്ടു. മാതുലനായ മാരീചനെ ചന്തമുള്ള ഒരു മാനിന്റെ രൂപം എടുപ്പിക്കാനും അങ്ങനെ ആശ്രമപരിസരത്തെത്തിച്ചേര്ന്ന മാനിന് മൈഥിലിയുടെ അഭിലാഷത്തെ ഇക്കിളിപ്പെടുത്താനും മാനില്‍ മനസ്സിണങ്ങിയ അവളെക്കൊണ്ട് അതിനെ പിടിച്ചുതരാന്‍ നിര്‍ബന്ധിപ്പിക്കാനും കഴിഞ്ഞുവെന്നു മാത്രമല്ല പറഞ്ഞുവെച്ചപോലെ സീതേ… രാമാ… എന്ന മാരീചന്റെ വിളിമൂലം ലക്ഷ്മണനെക്കൂടി ദൂരെ അകറ്റാനും മുന്‍കൂട്ടിത്തന്നെ പദ്ധതിയിട്ടവ അതേപോലെ നടപ്പിലാക്കാനും കഴിഞ്ഞതില്‍ രാവണന് അഹങ്കരിച്ചു.
സന്ന്യാസി വേഷത്തോടെ ആശ്രമോപാന്തത്തിലെത്തിയ രാവണനെ സാമൂഹികാചാരപ്രകാരം സീത ശ്രദ്ധാപൂര്‍വ്വം ആതിഥ്യമരുളി. സന്ന്യാസിമാര്‍ക്ക് അഭയംകൊടുക്കുക എന്നത് പണ്ടേയുള്ള ആചാരമാണ്. കാപട്യം സന്ന്യാസിയുടെ വസ്ത്രത്താല്‍ മറച്ചിരിക്കുന്ന രാവണന് തന്റെ വിഷലിപ്തമായ ഭാവം മറച്ചുകൊണ്ട് ഓങ്കാരമന്ത്രം ആവര്‍ത്തിച്ചു ജപിച്ച് സൗമ്യഭാവത്തില്‍ സീതയോട് ചോദിച്ചു. അരുമയായ സ്വഭാവവൈശിഷ്ട്യവും അസാധാരണമായ സൗന്ദര്യവും ഒത്തുചേര്‍ന്ന ഭവതി ആരാണ്? ആരുടെ പത്നിയാണ്? നിഷ്കളങ്കയായ സീത സന്ന്യാസിയോടുള്ള ഭക്തിബഹുമാനങ്ങളോടുകൂടി തന്റെ ഭര്‍ത്താവാരാണെന്നും എങ്ങനെ കാട്ടില്‍ വന്നെന്നും വിവരിച്ചു. മാത്രമല്ല നിമിഷങ്ങള്‍ക്കുമുമ്പ് കര്‍ണ്ണകഠോരമായി തന്നെ ഭര്‍ത്സിച്ച, തന്നെ തെറ്റിദ്ധരിച്ചപോലെ സംസാരിച്ച വൈദേഹി രാവണനോട് തന്നെപ്പറ്റി പറഞ്ഞത് ഇങ്ങിനെയായിരുന്നു.
സഭ്രാത ലക്ഷ്മണോനാമ
ധര്‍മ്മചാരി ദൃഢവ്രതഃ
അനുഗച്ഛദ്ധനുഷ്പാണി:
പ്രവ്രജന്തം മ യാസഹ
പ്രവിഷ്ടോ ദണ്ഡകാരണ്യം ധര്മ്മനിത്യോജിതേന്ദ്രിയ: (ആരണ്യം 47:19-21)
ഇളക്കമില്ലാത്തവിധം സ്നേഹംനിറഞ്ഞവനും ജിതേന്ദ്രിയനുമായ ലക്ഷ്മണന് സ്വയം ധര്‍മ്മത്തെ പരിപാലിച്ച് കയ്യില്‍ അമ്പുംവില്ലും ധരിച്ച് വനാന്തരത്തില്‍ ജാഗ്രതയോടെ ഞങ്ങളെ അനുധാവനം ചെയ്യുന്നു.
വിവരങ്ങളെല്ലാം പറഞ്ഞശേഷം സീത പറഞ്ഞു. അല്ലയോ ബ്രാഹ്മണ അങ്ങല്പം വിശ്രമിച്ചാലും. എന്റെ പ്രാണേശ്വരന് നല്ല കായ്കനികളുംകൊണ്ട് വൈകാതെ എത്തിച്ചേരും.
സീത പറഞ്ഞത് ശ്രദ്ധിക്കാതെ ആ സന്ന്യാസി പറഞ്ഞു. ലങ്കാധിപതിയായ രാവണനാണ് ഞാന്‍. ഞാന്‍ നിന്നെ വല്ലാതെ മോഹിക്കുന്നു. നീ എന്റെ കൂടെ ലങ്കയിലേക്ക് വരണം. ആനന്ദമായി നമുക്കവിടെ വാഴാം. എന്റെ പട്ടമഹിഷിയായി ലങ്ക ഭരിക്കാം. രാവണന്റെ ഇത്തരത്തിലുള്ള ദുര്‍ഭാഷണം കേട്ട സീത മുഖത്തടിച്ചപോലെ രാവണനോട് പറഞ്ഞു.
”ത്വം പുനര്ജംബുക: സിംഹിം മാമിച്ഛസി സുദുര്ലഭം.” കുറുക്കനായ നീ സിംഹിയപ്പോലെയുള്ളവരെ മോഹിക്കുന്നുവോ? എന്നെ വശത്താക്കാന്‍ നോക്കിയാല്‍ നീ ആകാശത്തോ പാതാളത്തിലോ ചെന്ന് അഭയംതേടിയാലും രക്ഷകിട്ടുകയില്ലെന്ന് ഓര്‍ത്തുകൊള്ളുക. സീത വീണ്ടും ഭര്‍ത്സനം തുടര്‍ന്നു.
രാവണന് തന്റെ പരാക്രമങ്ങള്‍ പറഞ്ഞുകേള്‍പ്പിച്ച് കൂടുതല്‍ ഭയപ്പെടുത്താന്‍ തുടങ്ങി. കോപംകൊണ്ട് കലങ്ങിയ കണ്ണുകളുമായി സീത രാവണനെ വീണ്ടും ശകാരിക്കാന്‍ തുടങ്ങി. രാവണന് സന്ന്യാസി വേഷം വെടിഞ്ഞ് സ്വന്തം രൂപം കൈക്കൊണ്ടു.
തന്റെ അനുനയങ്ങള്‍ക്കൊന്നും സീത വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ രാവണന് സീതയുടെ മുടിക്കും തുടയ്ക്കും പിടിച്ച് മായാമയമായ പുഷ്പക വിമാനത്തില്‍ കയറ്റി. സീത കിടന്ന് പിടഞ്ഞു. പുഷ്പകം ഉയര്‍ന്നു. സീതയ്ക്ക് ഭ്രാന്ത് പിടിച്ചപോലെയായി. ഭയന്നുവിറച്ച അവള് രാമനേയും ലക്ഷ്മണനേയും വിളിച്ച് കരഞ്ഞു. വൃക്ഷലതാദികളോടും ഗോദാവരിയോടും രാവണന് തന്നെ അപഹരിച്ചുകൊണ്ടുപോകുന്ന വിവരം രാമനെ അറിയിക്കണമെന്ന് കരഞ്ഞപേക്ഷിച്ചു. തന്റെ അപഹരണ വൃത്താന്തം രാമലക്ഷ്മണന്മാരെ അറിയിക്കുവാന്‍ അവള് ജടായുവിനോട് വിളിച്ചുപറഞ്ഞു. ഉറക്കത്തിലായിരുന്ന ജടായു ഒച്ചകേട്ട് ഉണര്‍ന്നു.
രാവണനേയും സീതയേയും കണ്ടു. താന്‍ ജീവനോടിരിക്കുമ്പോള്‍ സീതയെ കടത്തിക്കൊണ്ട് പോകുവാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ജടായു രാവണനെ പോരിനുവിളിച്ചു. ഇരുവരും ഘോരമായി പൊരുതി. രാവണന് അസ്ത്രശസ്ത്രസജ്ജനായിരുന്നു. ജടായുവാകട്ടെ വൃദ്ധനും നിരായുധനും. രാവണന് ജടായുവിനെ വക്ഷസ്സിലടിച്ച് നിലത്തുവീഴ്ത്തി. ഒടുവില്‍ രാവണന് ചന്ദ്രഹാസംകൊണ്ട് ജടായുവിന്റെ കാലും മറ്റും അറത്തു. ജടായു നിലംപതിച്ചു. നിലത്തുകിടന്നുപിടയുന്ന ജടായുവിന്റെ അരികിലേക്ക് സീത ദുഃഖത്തോടെ ഓടിച്ചെന്ന് വല്ലാതെ വിലപിച്ചു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: