കോതമംഗലം: ഇടമലയാര്‍ ആനവേട്ടക്കേസില്‍ ഒരാള്‍കൂടി പിടിയിലായി. കുട്ടമ്പുഴ കൂവപ്പാറ മാന്താനത്ത് ജോര്‍ജ്ജ്കുട്ടി (44)യെയാണ് ഇന്നലെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. സംഘത്തിലുള്‍പ്പെട്ട കൂവപ്പാറ സ്വദേശി കടമാനത്ത് സുകുമാരന്‍ വലയിലായതായും സൂചനയുണ്ട്. പ്രധാന പ്രതികളിലൊരാളായ ജിജോ എന്ന ആണ്ടിക്കുഞ്ഞ് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ആനവേട്ടക്ക് ഉപയോഗിച്ച രണ്ട് തോക്കുകളും ഇടമലയാര്‍ വനമേഖലയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
നേരത്തെ അറസ്റ്റിലായ അജേഷ്, ജിജോ എന്നിവരെ ഇന്നലെ കസ്റ്റഡിയില്‍ വാങ്ങിയ അന്വേഷണസംഘം വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. തോക്കിന്റെ കുഴലുകളും മറ്റും നിര്‍മ്മിച്ച നങ്ങേലിപ്പടിയിലെ വെയ്ബ്രിഡ്ജിനടുത്തുള്ള വര്‍ക്ക്ഷോപ്പില്‍ ആണ്ടിക്കുഞ്ഞിനേയും അജേഷിനേയും എത്തിച്ച് തെളിവെടുപ്പ് നടത്തി.
തോക്ക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വര്‍ക്ക്ഷോപ്പ് ഉടമ ജീവന് ഇതിനുമുമ്പും പിടിയിലായിരുന്നു. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. ഇതിനിടെ മൂന്നാര്‍ വനമേഖലയില്‍പ്പെട്ട മാമലക്കണ്ടത്തും ആവറുകുടി ഭാഗത്തും ആനവേട്ട നടത്തിയ കേസുമായി ബന്ധപ്പെട്ട് ഞായറാഴ്ച അറസ്റ്റിലായ കോതമംഗലം കോഴിപ്പിള്ളിയില്‍ മീനംകുടിയില് സജിയെ മൂന്നാര്‍ എസിഎഫ് അഫ്സലിന്റേ നേതൃത്വത്തില്‍ നേര്യമംഗലം, അടിമാലി റെയ്ഞ്ചുകളില്പ്പെട്ട കമ്പിലൈന്‍, ആവറുകുടി, മാമലക്കണ്ടം, കുറുത്തിക്കുടി, വാളറ എന്നി വനമേഖലകളിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
മാമലക്കണ്ടത്തുള്ള കൃഷിയിടങ്ങളിലെത്തുന്ന കാട്ടുപന്നികളെ വേട്ടയാടിയിരുന്ന ഇയാള്‍ പിന്നീട് ആനവേട്ടയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇയാള്‍ക്ക് തോക്ക് നിര്‍മ്മിച്ച് നല്കിയ ആളെക്കുറിച്ചും അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: