കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും സൃഷ്ടിച്ച പാര്‍ലമെന്റ് സ്തംഭനം തുടരുകയാണ്. ലളിത് മോദിയെ ലണ്ടനില്‍നിന്ന് പോര്‍ച്ചുഗലിലേക്ക് പോകാന്‍ വിദേശകാര്യമന്ത്രി സുഷമാസ്വരാജ് സഹായിച്ചുവെന്ന് ആരോപിച്ചാണ് ഇത്. സുഷമാസ്വരാജിനെവിശദീകരണം നല്‍കാന്‍പോലും അനുവദിക്കാതെയാണ് സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ ദിവസങ്ങളായി പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നത്. തിങ്കളാഴ്ച ഈ വിഷയം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യോഗത്തിലും പ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞില്ല.
ഒരംഗത്തിനെതിരെ കുറ്റമാരോപിച്ച് പാര്‍ലമെന്റ് നിര്‍ത്തിവെക്കുമ്പോള്‍ ജനോപകാരപ്രദമായ എത്ര ബില്ലുകളാണ് തടസപ്പെടുകയെന്നോ, ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള അവസരങ്ങളാണ് നഷ്ടപ്പെടുന്നതെന്നോ ചിന്തിക്കാതെ മാധ്യമങ്ങളില്‍ ‘ഷൈന്‍’ ചെയ്യാന്‍ സോണിയാ-രാഹുല്‍ കൂട്ടുകെട്ട് ആഹ്വാനംചെയ്ത സഭാ ബഹിഷ്കരണം നിയമാവബോധമില്ലാത്ത ഒരുകൂട്ടം ജനപ്രതിനിധികള്‍ കണ്ണുംപൂട്ടി അനുസരിക്കുകയാണ്. ഇതുകൊണ്ട് രാജ്യത്തിനുണ്ടാകുന്ന നഷ്ടം എത്ര കോടിയാണെന്ന് ഇക്കൂട്ടര്‍ ചിന്തിക്കുന്നുപോലുമില്ല. പ്രതിപക്ഷത്തിന്റെ പാര്‍ലമെന്റ് സ്തംഭിപ്പിക്കലിനെതിരെ മുന്‍ സ്പീക്കറും മുന്‍ സിപിഎം നേതാവുമായ സോമനാഥ് ചാറ്റര്‍ജിയും നിശിതവിമര്‍ശനം നടത്തിയിരിക്കുകയാണ്.
പാര്‍ലമെന്റില്‍ നടക്കുന്ന ബഹളങ്ങള്‍ അതിരുകടക്കുന്നുവെന്നും ദുര്‍ബലമായ പ്രതിപക്ഷം പാര്‍ലമെന്ററി ജനാധിപത്യത്തെതന്നെ ബലഹീനമാക്കുകയാണെന്നും ചാറ്റര്‍ജി പറയുകയുണ്ടായി. ഇത് ഓര്‍ഡിനന്‍സിലേക്കും സര്‍ക്കാര്‍ ഉത്തരവുകളിലേക്കും എത്തിച്ച് പാര്‍ലമെന്റ് സമ്മേളനങ്ങള്‍ പ്രയോജനം ചെയ്യാതെ മാറുകയാണെന്ന ചാറ്റര്‍ജിയുടെ അഭിപ്രായത്തിനുനേര്ക്ക് കണ്ണടക്കാനാവില്ല. ഇപ്പോള്‍തന്നെ പാര്‍ലമെന്റ് സമ്മേളനത്തിന്റെ പകുതി ദിനങ്ങള്‍ പ്രതിപക്ഷ ബഹളത്തില്‍ നഷ്ടമായി. ഇതുമൂലം ഖജനാവിനുണ്ടാകുന്ന നഷ്ടം ഈ ജനപ്രതിനിധികള്‍ അറിയുന്നുപോലുമില്ല. പാര്‍ലമെന്റ് ഒരു അമ്യൂസ്മെന്റ്പാര്ക്കായി മാറ്റുന്നതാണ് ഇതിലും ഭേദമെന്നുവരെ പ്രതികരണമുണ്ടായിരിക്കുന്നു.
ഒരു പാര്‍ലമെന്റ് അംഗത്തിന് പ്രതിമാസം അന്‍പതിനായിരം രൂപയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. എംപിമാര്‍ക്ക് ശമ്പളമായ 50,000 രൂപ അലവന്‍സും പെന്‍ഷനുംകൂടി 45,000 രൂപയും ലഭിക്കുന്നുണ്ട്. മണ്ഡലം അലവന്‍സ്, ഓഫീസ് ചെലവ് മുതലായവക്ക് 45,000 രൂപയും. പ്രതിമാസ ഓഫീസ് ചെലവിന് 45,000 രൂപയും ലഭിക്കുന്നു. വെറുതെവന്ന് രജിസ്റ്ററില്‍ ഒപ്പിട്ട് പോയാല്‍പോലും 2000 രൂപ ലഭിക്കും. ഈ കണക്കുകള്‍ അനുസരിച്ച് സര്‍ക്കാരിന് ഒരു ദിവസം 52.5 ലക്ഷം രൂപ ചെലവാകുന്നു. ഇതില്‍ ശമ്പളവും അലവന്‍സും ഉള്‍പ്പെടുന്നു. ഇതുകൂടാതെ യാത്രാബത്ത, മെഡിക്കല്‍ ചെലവ്, ടെലിഫോണ്‍ ചാര്‍ജ് മുതലായവയും സൗജന്യമാണ്.
ഈ വിധം സഭ സ്തംഭിപ്പിച്ചാല്‍ എത്ര ജനപ്രാധാന്യമുള്ള വിഷയങ്ങളാണ് ശീതീകരണിയിലാകുന്നത്. ചോദ്യോത്തരവേളകളുടെ പരിശുദ്ധിയോ സഭാതടസം മൂലമുള്ള വമ്പിച്ച നഷ്ടമോ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യം എന്ന പേരാര്‍ജിച്ച ഭാരതത്തില്‍ നടക്കുന്നില്ല എന്നത് ഭരണാധികാരികള്‍ക്ക് മാത്രമല്ല, പ്രബുദ്ധരായ ജനങ്ങള്‍ക്കും അപമാനമാണ്. പാര്‍ലമെന്റ് എന്ന സ്ഥാപനം നിശ്ചലമായാല്‍ നഷ്ടമാകുന്നത് ജനായത്ത ഭരണമാണ്. ഭാരിച്ച ശമ്പളം വാങ്ങി, വിമാനയാത്രകള്‍ നടത്തി, വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് ആഘോഷിക്കാനല്ല ജനങ്ങള്‍ സ്വന്തം പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്. മറിച്ച് അവരുടെ ജീവിതപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ്.
എന്തിന് വേണ്ടിയാണ് ജനപ്രതിനിധികള്‍ എന്ന നിലക്കുള്ള ആനുകൂല്യങ്ങളൊക്കെ ഒന്നൊഴിയാതെ പ്രതിപക്ഷ എംപിമാര്‍ കൈപ്പറ്റുന്നത്. സഭ സമ്മേളിക്കാതെ നോക്കാനും സമ്മേളിച്ച സഭ കൂകി ബഹളംവെച്ച് സ്തംഭിപ്പിക്കാനുമോ? സഭയില്‍ കാര്യമായ ഒരു ചര്‍ച്ചയും നടക്കുന്നില്ലെങ്കില്‍ അതിന് മോണിറ്ററി പെനാല്‍റ്റി ചുമത്തേണ്ടതാണ്. ജനപ്രതിനിധികള്‍ സ്കൂളിലെ തല്ലിപ്പൊളിപിള്ളേരെപ്പോലെ ബഹളംവെച്ച് നടപടികള്‍ തടസ്സപ്പെടുത്തി സഭ സ്തംഭിപ്പിക്കുകയാണ് ചെയ്യുന്നത്.
മഹാത്മാഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്റുവിന്റെയും പിന്‍ഗാമികളാണ് ഒരു ഗാന്ധിപേരുള്ള ഇറ്റാലിയന്‍ വനിതയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാരിനെ ഭരിക്കാന്‍ അനുവദിക്കാത്തത്. ഇത് ജനങ്ങളോടുള്ള പ്രതിബദ്ധതകൊണ്ടല്ല, അധികാരം കൈവിട്ടുപോയതിന്റെ അമര്‍ഷമാണ്. സഭയിലെ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്ലക്കാര്‍ഡുമായി എത്തി നിരന്തരം ബഹളമുണ്ടാക്കിയ 25 പ്രതിപക്ഷ എംപിമാരെ സ്പീക്കര്‍ അഞ്ചു ദിവസത്തേക്ക് സസ്പെന്റ് ചെയ്തിരിക്കുകയാണ്. ഈ നടപടി കുറച്ചുകൂടി നേരത്തെ വേണമായിരുന്നു എന്ന അഭിപ്രായമാണ് ജനങ്ങള്‍ക്കുള്ളത്. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തോല്‍പ്പിച്ചതിന് സര്‍ക്കാരിനോട് പ്രതികാരം ചെയ്യുന്ന കോണ്‍ഗ്രസ് പാര്‍ട്ടി ജനാധിപത്യത്തെതന്നെയാണ് അവഹേളിക്കുന്നത്. തെറ്റുതിരുത്തി സര്‍ക്കാരുമായി സഹകരിക്കുന്നതാണ് അവര്‍ക്ക് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: