ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സഞ്ചരിക്കുന്ന ഭാരതം സമ്പന്നതയുടെ നടുവിലും ദാരിദ്ര്യത്തിന്റെ പടുകുഴികളില്‍ വീഴുകയാണ്. ഒരു വശത്ത് ധനത്തിന്റെയും സുഖലാലസതയുടെയും അമിതമായ ധാര്‍ഷ്ട്യം. മറുവശത്ത് ഇല്ലായ്മയുടെയും വറുതിയുടെയും നീതിനിഷേധത്തിന്റെയും ചൂഷണത്തിന്റെയും അറിവില്ലായ്മയുടെയും അന്ധകാരം. അടുത്തകാലത്ത് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഒരു സര്‍വേയില്‍ മേല്‍പ്പറഞ്ഞ വിഷയങ്ങളുടെ ഭയാനകമായ സൂചനകള്‍ ലഭിക്കുന്നുണ്ട്. വികസനത്തിന്റെ പര്യായമായി പലപ്പോഴും അഭിമാനിക്കുന്ന കേരളവും ഭൂരഹിതരും വീടില്ലാത്തവരും അന്നത്തിന് വഴിയില്ലാത്തവരുമായ മനുഷ്യരുടെ ഇടംതന്നെയാണെന്ന് അതേ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തെ മുതലെടുക്കാന്‍ സംഘടിത മതലോബികളും ഇടതുപക്ഷ പ്രത്യയശാസ്ത്രക്കാരും പലവിധത്തില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ വികസനം ജനങ്ങളുടെ മൊത്തം ചുമതലയാകുന്നതിനുപകരം സര്‍ക്കാരിന്റെ ഉത്തരവാദിത്വം മാത്രമായി ചുരുങ്ങുകയാണ് ഉണ്ടായത്. അതിനു പ്രധാന കാരണം അന്നത്തെ ഭരണാധികാരികളുടെ യാഥാര്ത്ഥ്യബോധമില്ലായ്മയാണ്. ഭാരതത്തിന്റെ പാരമ്പര്യത്തെയും സാധ്യതകളെയും ഗൗനിക്കാതെ വിദേശ വികസന മാതൃകകളെ കണ്ണുംപൂട്ടി സ്വീകരിക്കുകയാണ് അവര്‍ ചെയ്തത്. അതിനവരെ പ്രേരിപ്പിച്ചത് ഭാരതത്തിന്റെ ശക്തിയെയും തനിമയെയും പാരമ്പര്യത്തെയും കുറിച്ചുള്ള അജ്ഞതയും അവജ്ഞയുമാണ്. ഭാരതത്തിന്റെ ഭൗതികസാഹചര്യങ്ങളോ, വൈവിധ്യങ്ങളോ, ജനങ്ങളുടെ പ്രാദേശികമായ പ്രത്യേകതകളോ ഒന്നും ഇക്കൂട്ടര്‍ ശ്രദ്ധിച്ചില്ല.
മറ്റു ലോകരാജ്യങ്ങളില്‍ കാണാത്ത ഭാഷ, വേഷം, ആചാരങ്ങള്‍ തുടങ്ങിയവയെല്ലാം ഓരോപ്രദേശത്തിനും ഇവിടെ വ്യത്യസ്തമാണ്. അതുപോലെ ഓരോ പ്രദേശവും ജനപഥങ്ങളും ഗ്രാമങ്ങളുമായി ജീവിക്കുകയും അവിടങ്ങളിലെല്ലാം കൃഷി അധാരിതമായ ജീവിതം കരുപ്പിടിപ്പിച്ചും വിവിധതൊഴിലുകളും കുടില്‍വ്യവസായങ്ങളും ഗ്രാമീണ വിദ്യാലയങ്ങളും കുടുംബവൈദ്യവും എന്തിന് ജനായത്ത രീതിയിലുള്ള ഭരണസംവിധാനവും ഓരോ ഗ്രാമങ്ങള്‍ തോറും നിലവിലുണ്ടായിരുന്നു.
ഇത് വനവാസി സമൂഹങ്ങളില്‍പ്പോലും ശക്തവുമായിരുന്നു. ഈ വ്യവസ്ഥിതിക്ക് യുഗാനുകൂലമായ പരിവര്‍ത്തനമായിരുന്നു 1947 നുശേഷം ഇവിടെ സംഭവിക്കേണ്ടിയിരുന്നത്-അതല്ല സംഭവിച്ചത്. വിദേശാക്രമണങ്ങള്‍ക്കു മുന്‍പ് ഭാരതത്തില്‍ യാത്രചെയ്തിട്ടുള്ള വിവിധ വിദേശസഞ്ചാരികള്‍ ആരുംതന്നെ ഇവിടെ ദാരിദ്ര്യം നിലനിന്നതായി പറയുന്നില്ല. ഉള്ളവനും ഇല്ലാത്തവനും ഉണ്ടായിരുന്നുവെങ്കിലും പരസ്പരപൂരകങ്ങളായ ജീവിതങ്ങളായിരുന്നു.
നിരവധി വിദേശാക്രമണങ്ങള്‍ക്ക് ഭാരതം ശരവ്യമായത് ഇവിടുത്തെ ധനസമ്പത്ത് കൊണ്ടാണ്. സമ്പത്ത് കൊള്ളയടിക്കാനാണല്ലോ അലക്സാണ്ടര്‍ മുതല്‍ ഇംഗ്ലീഷുകാര്‍ വരെയുള്ള വിദേശികള്‍ ഇവിടെയെത്തിയത്. ഇതില്‍നിന്നും ഒരുകാര്യം വ്യക്തമാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഭാരതത്തില്‍ നടപ്പാക്കിയ വികസന പ്രക്രിയയുടെ വീഴ്ചകള്‍ കൊണ്ടാണ് ഇന്നത്തെ നിലയിലേക്ക് നാട് കൂപ്പുകുത്തിയത്.
ഭാരതത്തെക്കുറിച്ച് പറഞ്ഞുവരുമ്പോള്‍ എല്ലാവരും പ്രയോഗിക്കുന്ന വാക്കാണ് ‘ഇത് ബഹുസ്വരതയുടെ നാടാണെന്ന്’. ഈ പദം നാടിന്റെ വിഭിന്നങ്ങളായ ആചാരവിശേഷങ്ങളെയും മര്യാദകളെയും ഒന്നും ഉള്‍ക്കൊള്ളുന്നതല്ല. സ്വരം എന്നതിന്റെ അര്‍ത്ഥം ശബ്ദം എന്നാണ്. ഓരോരുത്തരുടെയും ശബ്ദം വ്യത്യസ്തമായിരിക്കും. അത് ഏത് അവസരത്തിലും വേറിട്ട് ധ്വനിച്ചുകൊണ്ടിരിക്കുകയും ചെയ്യും. അതുകൊണ്ട് ഇവിടെ സ്വരചേര്ച്ചയല്ല, മറിച്ച് മനചേര്ച്ചയാണ് സൃഷ്ടിക്കപ്പെടേണ്ടത്. സ്വരത്തിന്റെ ഉണ്മയായ അതിന്റെ ഉടമയെ പറ്റിയാണ്, വ്യക്തിയെ പറ്റിയാണ് ചര്‍ച്ച ചെയ്യേണ്ടത്. വ്യക്തിയെ തിരിച്ചറിയുന്നത് ശരീരംകൊണ്ടും സ്വഭാവംകൊണ്ടുമാണ്. സ്വഭാവം രൂപീകരിക്കപ്പെടുന്നത് ഓരോരുത്തരുടേയും സംസ്കാരത്തില്‍ നിന്നുമാണ്.
ഈ സംസ്കാരമാണ് ഭാരതീയത. സംസ്കാരമെന്നത് സഭ്യതകളുടെ മൊത്തമായ സ്വരൂപമാണ്. സഭ്യത എന്നതുകൊണ്ട് ഇവിടെ അര്‍ത്ഥമാക്കുന്നത് മര്യാദകളെയാണ്. ഭാരത സംസ്കാരത്തിന്റെ മര്യാദകളാണ് അതിഥികളെ ഈശ്വരനായി ദര്‍ശിക്കുക, പരസ്ത്രീകളെ അമ്മയായി കാണുക. അമ്മയെയും അച്ഛനെയും ഗുരുവിനെയും ദേവന്മാരായി കാണുക എല്ലാവരും അനൃതവും അഹിംസയും പാലിക്കുക, പ്രകൃതിയെ ആരാധിക്കുക, സര്വഭൂതഹിതേരതരായി ജീവിക്കുക എന്നിവയെല്ലാം. ഇവയാണ് ഭാരതീയനെ വ്യത്യസ്തനാക്കുന്നത്. അതുകൊണ്ട് ഇത് ബഹുസ്വരതയുടെ നാടല്ല, ബഹുസഭ്യതയുടെ നാടാണ്. ഈ പ്രത്യേകതകള്‍ ഇല്ലാതാകുന്നതോടുകൂടി ഭാരതീയരിലെ ദേശീയതയും നഷ്ടമാവും. അതിന് പ്രതിവിധി ദേശീയ വിദ്യാഭ്യാസം ഉള്‍ച്ചേര്‍ത്തും ഉള്‍ക്കൊണ്ടുമുള്ള വികസന പ്രവര്‍ത്തനങ്ങളാണ്.
വേദങ്ങളിലും പുരാണങ്ങളിലും ഉദ്ഘോഷിക്കുന്നതുപാലെ ഭാരതത്തിന്റെ മര്യാദ സര്‍വഭൂതങ്ങള്‍ക്കും ഹിതകരമായി ജീവിക്കുകയും അതിലടങ്ങുന്ന എല്ലാ മനുഷ്യര്‍ക്കുംവേണ്ടി ജീവിക്കുകയും എല്ലാവര്‍ക്കുംവേണ്ടി ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്യുക എന്നുമാണ്. ഈ തത്വത്തിനടിസ്ഥാനമായി വേണം വികസന സിദ്ധാന്തം വികസിപ്പിച്ചെടുക്കാന്‍. അതിനുപകരം ഉള്ളവനില്‍നിന്ന് പിടിച്ചു പറിച്ച് തങ്ങള്‍ക്കാവശ്യമുള്ളത് എടുത്തശേഷം ബാക്കിവരുന്നത് വിതരണം ചെയ്യുന്ന രീതി തെറ്റാണ്.
പരമ്പരാഗതമായി സൂക്ഷിച്ചിരുന്ന ഉദാത്തമായ മനുഷ്യമനസ്സിന്റെ വികസന വിഗ്രഹമാണ് സ്വാര്‍ത്ഥബുദ്ധികളുടെ ശ്രമംകൊണ്ട് ഇവിടെ തകര്‍ക്കപ്പെട്ടത്. സര്‍വജീവജാലങ്ങളുടെയും എല്ലാ ആര്‍ത്തികള്‍ക്കും അവസാനം കണ്ടെത്തുക എന്നതാണ് എന്റെ ജന്മവൃതമെന്ന് ഉദ്ഘോഷിച്ച മനുഷ്യന്റെ മനസ്സിലാണ് വിദ്വേഷത്തിന്റെയും ധൂര്‍ത്തിന്റെയും ചൂഷണത്തിന്റെയും ഭീകരമായ ഭാവനകള്‍ സൃഷ്ടിക്കപ്പെട്ടത്. ഇത് മാറ്റിയെടുക്കാന്‍ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. വികസനം എന്ന വാക്ക് കേവലം ഭൗതിക വളര്‍ച്ചയെ കണക്കാക്കാനുള്ള അളവുകോലല്ല. ഒരു നാടിന്റെ ഭൗതികവും വിദ്യാഭ്യാസപരവും ആരോഗ്യപരവുമായ എല്ലാ രംഗങ്ങളും ഇതില്‍ ഉള്‍പ്പെടണം. സമ്പത്തിന്റെ വിതരണത്തില്‍ എല്ലാവര്ക്കും തുല്യപങ്കാളിത്തം എന്നത് പോലെ ദേശീയ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഈ തുല്യത ഉറപ്പുവരുത്തേണ്ടതും ആവശ്യമാണ്.
മറ്റു ലോകരാജ്യങ്ങളില്‍ കാണാത്ത രീതിയില്‍ ഭാരതത്തിലെ എല്ലാ ദേശീയ മുന്നേറ്റങ്ങള്‍ക്കും പ്രാദേശികമോ, ഭാഷാപരമോ വര്‍ഗ-വര്‍ണ വ്യത്യാസങ്ങളോ ധനശേഷിയോ ഒന്നും വ്യത്യാസമില്ലാതെ സര്‍വജനങ്ങളും ഭാഗഭാഗിത്വം വഹിച്ചിട്ടുണ്ട്. ഈ പരമാര്‍ത്ഥം എല്ലാ ജനങ്ങളിലും എത്തിക്കുക എന്നതാണ് ഇന്നത്തെ പ്രധാന ആവശ്യം. സ്വാതന്ത്ര്യസമരത്തില്‍ ഭാരതത്തിലെ എല്ലാ പ്രദേശങ്ങളില്‍നിന്നും വനവാസികളും പിന്നോക്കക്കാരും അടക്കം മുഴുവന്‍ ജനങ്ങളും പങ്കെടുത്തിരുന്നു. ലോകചരിത്രത്തില്‍ നാടിന്റെ സ്വാതന്ത്ര്യത്തിനായി ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ അതും സര്‍വസാധാരണക്കാരായ അമ്മമാര്‍ സമരസേനാനികളായി പങ്കെടുത്തത് ഭാരതത്തിലാണ്. തീര്‍ച്ചയായും ഈ സത്യം മനസ്സിലാക്കാതെയാണ് പുതിയതലമുറ ജീവിക്കുന്നത്. അതിനുകാരണം
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ചരിത്രഗവേഷകരായി അറിയപ്പെട്ടവരെല്ലാം ഭാരതത്തിന്റെ തനിമയെ ഇകഴ്ത്തി കാണിച്ചതാണ്. ഈ ചരിത്ര നഷ്ടത്തിന്റെ പരിണിതിയായിട്ടുവേണം ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്ത്രീ വിമോചന വായ്ത്താരികളെ കാണാന്‍. ഭാരതത്തില്‍ സ്ത്രീസ്വാതന്ത്ര്യം എത്രമാത്രം നിലനിന്നിരുന്നു എന്നതിന്റെ തെളിവാണ് സ്വാതന്ത്ര്യസമരകാലം. ഈ ചരിത്രമാണ് പുതിയ തലമുറയിലേക്ക് പകര്‍ന്നുനല്‍കേണ്ടത്. അങ്ങനെ സംഭവിക്കുമ്പോഴാണ് സ്ത്രീകള്‍ക്കും നാടിനായി സംഭാവനകള്‍ നല്കാന് കഴിഞ്ഞുവെന്ന ഉടമസ്ഥതാ ബോധം ഉദിക്കുകയുള്ളൂ. അതിലൂടെയാണ് വികസന പ്രക്രിയകളില്‍ ആ വിഭാഗം ജനങ്ങളുടെയും സംഭാവനകള്‍ ഉണ്ടായി വരുകയുള്ളൂ.
നമ്മുടെ ദേശീയ വികസനത്തില്‍ കൃഷി വലിയ ഘടകമാണ്. ഭക്ഷ്യസുരക്ഷ മാത്രമല്ല നാടിന്റെ സംസ്കാരവും അതിലാണ് ഊന്നിനില്‍ക്കുന്നത്. ഭാരതീയരെ സംബന്ധിച്ച് പ്രകൃതിപൂജകരായ ഇവര്‍ക്ക് പ്രകൃതിയെ സ്നേഹിച്ചും തലോടിയും മാത്രമേ ജീവിക്കാന്‍ കഴിയൂ. ഭക്ഷണം മാത്രമല്ല തൊഴിലിന് അടിസ്ഥാനവും ഇവിടെ കൃഷിതന്നെയാണ്. കലകളും ആചാരങ്ങളുമെല്ലാം വയലേലകളുമായി ബന്ധപ്പെട്ടു മാത്രമേ ഇവിടെ കാണാന്‍ കഴിയൂ. അതുകൊണ്ട് സര്വജനങ്ങളേയും സ്ത്രീ-പുരുഷ ഭേദമില്ലാതെ ഉള്‍ക്കൊള്ളാനും വികസനം സാധ്യമാക്കാനും കൃഷി കാലാനുസൃതമായി നമ്മുടെ നാട്ടില്‍ വികസിപ്പിച്ചെടുക്കണം. ഓരോ ചെറിയ ഗ്രാമങ്ങളും സ്വതന്ത്രമായ യൂണിറ്റുകളാകണം. ഉല്‍പ്പാദന വിതരണ രംഗങ്ങളിലെല്ലാം അവ സ്വയംപര്യാപ്തരുമാവണം, അങ്ങനെ വരുമ്പോള്‍ മാത്രമേ 125 കോടി ജനങ്ങള്‍ക്കും തൊഴിലും ഭക്ഷണവും ഉറപ്പാകൂ. അതോടൊപ്പം സ്വന്തം നാടിനെക്കുറിച്ചുള്ള അഭിമാനം വളര്‍ത്തുന്ന ദേശീയവിദ്യാഭ്യാസവും നടപ്പിലാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: