ന്യൂദല്‍ഹി: ടെസ്റ്റ് കളിക്കാനിറങ്ങുമ്പോള്‍ അഞ്ചു ബൗളര്‍മാര്‍ വേണമെന്ന പക്ഷക്കാരനാണ് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ബാറ്റ്സ്മാന്മാരുടെ കരുത്തിലുള്ള വിശ്വാസത്തേക്കാളുപരി ആക്രമണോത്സുകത മുഖമുദ്രയാക്കിയ നായകന്റെ ദൃഢനിശ്ചയം. നായകനായി അരങ്ങേറിയ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരേ അഞ്ചു ബൗളര്‍മാരെ അണിനിരത്തി വിരാട്. ശ്രീലങ്കയിലും അതിനു മാറ്റമുണ്ടാകില്ലെന്ന് അങ്ങോട്ട് പോകും മുന്‍പ് നായകന് വ്യക്തമാക്കി. ഒരു ടീമിനെ രണ്ടുവട്ടം പുറത്താക്കാന്‍ നിലവില്‍ ഇന്ത്യക്ക് അഞ്ചു ബൗളര്‍മാര്‍ മതിയാകില്ലെന്നു വ്യക്തമായി അറിയാവുന്ന നായകന് തന്റെ തന്ത്രങ്ങള്‍ നടപ്പാക്കാന്‍ മടിക്കേണ്ടതില്ലല്ലോ.
അഞ്ചു ബൗളര്‍മാരുമായി കളിക്കാനാണ് സാധ്യതയെന്നു ലങ്കയിലേക്കു പുറപ്പെടും മുന്‍പ് വിരാട് കോഹ്ലി പറഞ്ഞു. 20 വിക്കറ്റും വീഴ്ത്തി മത്സരം സ്വന്തമാക്കാന്‍ അതു മാത്രമാണ് വഴി. മികച്ച ബൗളര്‍മാരെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തും. അശ്വിന്, ഹര്ഭജന്, ഭുവനേശ്വര്‍ തുടങ്ങി ബാറ്റ് ചെയ്യാന്‍ കഴിവുള്ള ബൗളര്‍മാര്‍ ഉണ്ട്. അശ്വിന് ടെസ്റ്റ് ബാറ്റിങ്ങില്‍ 40 ശരാശരി. അദ്ദേഹത്തെ എന്തുകൊണ്ട് ഓള്‍റൗണ്ടര്‍ എന്നു വിശേഷിപ്പിച്ചുകൂട. ടെസ്റ്റ് ജയിക്കാന്‍ മികച്ച ബൗളര്‍മാര്‍ വേണം. അതിനൊപ്പം ബാറ്റ്സ്മാന്മാര് കൂടുതല്‍ ഉത്തരാവാദിത്വം ഏറ്റെടുക്കണമെന്നും നായകന് പറഞ്ഞു.
ബാറ്റിങ്ങില്‍ വിജയ്, ശിഖര്‍ ധവാന്, കെ.എല്‍. രാഹുല്‍ എന്നിവര്‍ ഓപ്പണിങ് സ്ഥാനത്തിനായുണ്ട്. ശക്തമായ മത്സരം നിലനില്‍ക്കുന്നത് ഓപ്പണിങ് റോളില്‍. മൂന്നു പേരും ശതകം കുറിച്ചവര്‍. ഓസ്ട്രേലിയയില്‍ പ്രതിസന്ധിഘട്ടത്തിലാണ് രാഹുല്‍ ശതകവുമായി വരവറിയിച്ചത്. വിജയ് സ്ഥിരത പുലര്‍ത്തുന്ന താരം. ധവാനാകാട്ടെ ഫോമില്‍ തിരിച്ചെത്തി. വിജയ്യ്ക്ക് ശാരീരികക്ഷമതാ പ്രശ്നങ്ങളുണ്ടെന്നത് പ്രചാരണം മാത്രം. ലങ്കയില്‍ പരിശീലന മത്സരത്തോടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും തന്ത്രങ്ങള്‍ വ്യക്തതയുണ്ടാകുമെന്നും വിരാട്.
മൂന്നാം നമ്പറില്‍ രോഹിത് ശര്‍മയ്ക്കാകും പ്രഥമ പരിഗണനയെന്നും നായകന് സൂചിപ്പിച്ചു. മികച്ച സ്ട്രോക്ക് പ്ലെയര്‍ ആയ രോഹിതിന് ക്രീസില്‍ ചെലവിടാന്‍ കൂടുതല്‍ സമയം നല്‍കും. ഓസ്ട്രേലിയ എയ്ക്കെതിരേ ഇന്ത്യ എയ്ക്കായി കളിച്ചത് ലങ്കയില്‍ തന്നെ തുണയ്ക്കും. തിരിയുന്ന പിച്ചുകളില്‍ സ്വീപ് ചെയ്യുമ്പോള്‍ അടക്കമുള്ള പിഴവുകള്‍ പരിഹരിക്കാന്‍ ഇന്ത്യ എ പരിശീലകന് രാഹുല്‍ ദ്രാവിഡ് സഹായിച്ചുവെന്നും വിരാട്.
ആഗസ്റ്റ് ആറിന് ലങ്കന്‍ ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെതിരേയുള്ള ത്രിദിന മത്സരത്തോടെ ഇന്ത്യയുടെ ലങ്കന്‍ പര്യടനം ആരംഭിക്കും. 12 മുതല്‍ ഗാലെയില്‍ ആദ്യ ടെസ്റ്റ്. കൊളംബൊയില്‍ (20-24, 28-സെപ്റ്റംബര്‍ ഒന്ന്) അടുത്ത രണ്ടു ടെസ്റ്റുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: