തൃപ്പൂണിത്തുറ: തിരുവാങ്കുളത്തിനടുത്ത് ശാസ്താമുകളില്‍ നാനൂറ് അടി താഴ്ചയുള്ള പാറമടയിലേക്ക് കാര്‍ വീണ് വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. തൊടുപുഴ മൈലക്കൊമ്പ് വട്ടവിളയില്‍ (ആദിത്യ) വി.വി. വിജു (42), ഭാര്യ ഷീബ (36), മക്കളായ മീനാക്ഷി (7), സൂര്യ (കിച്ചു-4) എന്നിവരാണ് മരിച്ചത്.സംഭവത്തില്‍ ദുരൂഹതയുണ്ട്. ദേശീയ പാതയില്‍ നിന്ന് മുപ്പതു മീറ്റര്‍ മാറിയുള്ള ഇടവഴിയില്‍ നിന്നാണ് കാര്‍ പാറമടയിലേക്ക് പതിച്ചിരിക്കുന്നത്. ഇതാണ് ദുരൂഹത സംശയിക്കാന്‍ പ്രധാനകാരണം.അപകടമല്ലെന്നും ആത്മഹത്യയാണെന്നുമാണ് ഒരാരോപണം.
ഞായറാഴ്ച ചെറായി ബീച്ച്, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ഇവര്‍ രാത്രി 11 മണിവരെ ഫോണില്‍ ബന്ധുക്കളുമായി ബന്ധപ്പെട്ടിരുന്നു. രാത്രി 12ന് മുമ്പായി പാറമടയിലേക്ക് എന്തോ വീഴുന്ന ശബ്ദം കേട്ടതായി സമീപവാസികള്‍ പറഞ്ഞു. ഞായറാഴ്ചയായതിനാല്‍ മാലിന്യം തള്ളിയാതാകാമെന്നാണ് നാട്ടുകാര്‍ കരുതിയത്. എന്നാല്‍ രാവിലെ കുട്ടികളെ സ്കൂളില്‍ അയക്കുന്നതിന് എത്തിയ പരിസരവാസികള്‍ മടയുടെ അരികിലുള്ള വഴിയില്‍ സ്വകാര്യവ്യക്തി കെട്ടിയിരുന്ന സുരക്ഷാവേലി തകര്‍ന്ന നിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒരു സ്ത്രീയുടെ മൃതദേഹവും വാഹനത്തിന്റെ ടയറും വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് കണ്ടത്.
സ്ത്രീയുടെ മൃതദേഹം കരയ്ക്കെത്തിച്ചപ്പോഴേക്കും വിവരമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും എത്തിച്ചേര്‍ന്നു. അപ്പോഴാണ് മറ്റ് മൂന്നുപേര്‍ വെള്ളത്തിനടിയില്‍ ഉണ്ടെന്നറിഞ്ഞതും. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. മണിക്കൂറുകളെടുത്താണ് മൃതദേഹങ്ങളും കാറും കയറ്റാന്‍ പോലീസിനും ഫയര്‍ഫോഴ്സിനും സാധിച്ചത്. കാഴ്ചക്കാരായ ജനങ്ങളുടെ വാഹനങ്ങള്‍ ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെടുത്തി. സേനാപതി വട്ടുവിളയില് വിക്ടറുടെ മകനാണ് വിജു. ഷീബ പാലാ കോട്ടപ്പടി സ്വദേശിനിയാണ്. മീനാക്ഷി തൊടുപുഴ കോഓപ്പറേറ്റീവ് സ്കൂള്‍ രണ്ടാം ക്ലാസിലും സൂര്യ അംഗന്‍വാടിയിലും പഠിക്കുന്നു. ഇന്നലെ വൈകിട്ട് ആറിനു മൃതദേഹങ്ങള്‍ മൈലക്കൊമ്പിലെ വീട്ടിലെത്തിച്ചു. ഇന്നു രാവിലെ ഒന്‍പത് വരെ പൊതുദര്‍ശനത്തിനു വെച്ച ശേഷം വൈകിട്ടു നാലിനു രാജാക്കാട് സേനാപതിയിലെ വീട്ടുവളപ്പില്‍ സംസ്ക്കരിക്കും.
അവര്‍ യാത്രയായത് ദുരൂഹതകള്‍ ബാക്കിവെച്ച്
തൃപ്പൂണിത്തുറ: ശാസ്താമുകളില്‍ പാറമടയിലേക്ക് കാര്‍ വീണ് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍. കൊച്ചി-മധുര ദേശീയ പാതയില്‍ നിന്നും ഇടറോഡ് വഴി മുപ്പത് മീറ്ററോളം ഉള്ളിലേക്ക് പോയിട്ടാണ് കാര്‍ പാറമടയില്‍ വീണത്. ദേശീയപാത വഴി പോയ വാഹനം ദിശതെറ്റിയോ ഉറങ്ങിപ്പോയോ മറ്റ് അപകടത്തില്‍പ്പെട്ടോ താഴേക്ക് പോകാന്‍ യാതൊരു സാധ്യതയുമില്ല. ഇതാണ് സംഭവത്തില്‍ ദുരൂഹത ഉണര്‍ത്തുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകുവെന്ന് പോലീസ് പറഞ്ഞു.
നേരത്തെ തന്നെ അപകടങ്ങളുടെ താഴ്വരയാണ് ഈ പാറമട. കരിങ്കല്‍ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നപ്പോള്‍ മുതല്‍ ഇവിടെ അപകടങ്ങള്‍ പതിവായിരുന്നു. മടയിടിഞ്ഞും ലോറി മറിഞ്ഞും ഒട്ടേറെ ജീവനുകള്‍ പൊലിഞ്ഞു. അപകടങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് കയ്യും കാലും ഇല്ലാതെ ജീവിച്ചിരിക്കുന്നവരും ഉണ്ട്. അബദ്ധത്തില്‍ വീണുമരിക്കുന്നതും ആത്മഹത്യകളും പുതുമയല്ല. കരിങ്കല്‍ പ്രവര്‍ത്തനം നിലച്ചതോടെ വെള്ളം പൊങ്ങി. ഇപ്പോള്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും മദ്യപസംഘങ്ങള്ക്കും നല്ല ഇടത്താവളമാണ്. മടയിലേക്ക് ഇറങ്ങുന്ന വലതുഭാഗത്ത് സ്വകാര്യവ്യക്തി ഭൂമി വാങ്ങി പ്ലോട്ടുകള്‍ തിരിച്ചപ്പോള്‍ സുരക്ഷാ വേലി തീര്‍ത്തതോടെ അപകടങ്ങള്‍ കുറഞ്ഞിരുന്നു. ഇതിനിടെ ഇന്നലെയുണ്ടായ നാലംഗ കുടുംബത്തിന്റെ മരണം നാട്ടുകാരെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
മടയില്‍ നിന്നും വാഹനം കയറ്റുന്നതിന് എത്തിച്ച ക്രെയിന്‍ അപകടം നടന്ന സ്ഥലത്തേക്ക് ഇറക്കുന്നതിനിടെ ബ്രേക്ക് കിട്ടാതെ വന്നത് ആശങ്ക പരത്തി. ഇതോടെ കൂട്ടംകൂടി നിന്നവര്‍ ഇരുപതടി താഴ്ചയിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. പത്തോളം പേര്‍ക്ക് നിസാര പരിക്കേറ്റു.
എഡിഎം, ആര്‍ടിഒ, ഡെപ്യൂട്ടി തഹസില്‍ദാര്‍, തിരുവാണിയൂര്‍ വില്ലേജ് ഓഫീസര്‍, തൃപ്പൂണിത്തുറ ഫയര്‍ഫോഴ്സ്, റൂറല്‍ എസ്പി ആലുവ, മൂവാറ്റുപുഴ ഡിവൈഎസ്പി, പിറവം, പുത്തന്‍കുരിശ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, സബ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ തെരച്ചിലിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: