ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് നിര്‍ണ്ണായക പങ്കുണ്ടെന്ന് ആധികാരിക വെളിപ്പെടുത്തല്‍. ഡോണ്‍ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പാക് അന്വേഷണ ഏജന്‍സിയായ എഫ്ഐഎയുടെ (ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി) മുന്‍ ഡയറക്ടര്‍ ജനറല്‍ താരിഖ് ഖോസയാണ് ഇക്കാര്യം തുറന്നു സമ്മതിച്ചിരിക്കുന്നത്.
ഖോസയുടെ വെളിപ്പെടുത്തല്‍ അതിനിര്‍ണ്ണായകവും സുപ്രധാനവുമാണ്. ഭാരതത്തിലെ ഭീകരാക്രമണങ്ങളില്‍ യാതൊരു പങ്കുമില്ലെന്ന് ആവര്‍ത്തിക്കുന്ന പാക്കിസ്ഥാന് നിലപാടിന് കനത്ത തിരിച്ചടിയാണ് ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍.
2008 നവംബര്‍ 26ന് മുംബൈയില്‍ നടന്ന ഭീകരാക്രമണം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും പാക് മണ്ണില്‍ നിന്നാണ്, ഖോസ എഴുതി. അജ്മല്‍ കസബ് പാക് പൗരനായിരുന്നു. അയാളുടെ വാസസ്ഥലം, പഠിച്ച സ്കൂള്‍, നിരോധിത ഭീകര സംഘടനയില്‍ ചേര്‍ന്ന കാര്യം തുടങ്ങിയവയെല്ലാം കണ്ടെത്തുകയും ചെയ്തിരുന്നു, അന്വേഷണ സംഘത്തലവനായിരുന്ന ഖോസ തുടരുന്നു.
മുംബൈയെ ആക്രമിച്ച പത്തു ഭീകരരും ലഷ്കര്‍ ഇ-തൊയ്ബക്കാരായിരുന്നു. പാക്കിസ്ഥാനിലെ സിന്ധിനു സമീപത്തെ തട്ടയിലാണ് അവര്‍ക്ക് പരിശീലനം നല്‍കിയത്. അതിനുശേഷം അവരെ കടല്‍മാര്‍ഗം അയച്ചു. ഭീകരാക്രമണങ്ങള്‍ക്ക് ഉപയോഗിച്ച സ്ഫോടക വസ്തുക്കള്‍ തട്ടയിലെ ക്യാമ്പില്‍ നിന്ന് കണ്ടെത്തി. ക്യാമ്പ് അന്വേഷണ സംഘം മുദ്രവച്ചു. ഇവിടെ നിന്ന് ലഭിച്ച സ്ഫോടകവസ്തുക്കളും മുംബൈയില്‍ നിന്ന് പിടിച്ചെടുത്തവയും ഒന്നുതന്നെ. ഭീകരര്‍ കറാച്ചിയില്‍ നിന്ന് മുംബൈക്ക് പോയ ട്രോളറും അന്വേഷകര്‍ കണ്ടെത്തി. പാതി വഴിയ്ക്കുവച്ച് ഭാരതത്തില്‍ നിന്നുള്ള ഒരു ട്രോളര്‍ പിടിച്ചെടുത്ത ഭീകരര്‍ യാത്ര അതിലാക്കി. പാക് ട്രോളര്‍ കറാച്ചിയിലേക്ക് മടക്കി അയക്കുകയും ചെയ്തു. പെയിന്റ് മാറ്റി കറാച്ചി തുറമുഖത്ത് ഒളിപ്പിച്ചിരിക്കുകയായിരുന്നു ഈ ട്രോളര്‍, ലേഖനത്തില്‍ പറയുന്നു.
ഭീകരര്‍ മുംബൈ തീരത്ത് ഉപേക്ഷിച്ച ഡിംഗി (വിനോദത്തിനുള്ള ചെറു നൗക) യുടെ എന്‍ജിനില്‍ പേറ്റന്റ് നമ്പര്‍ പതിച്ചിരുന്നു. അതിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍, ഡിംഗി ജപ്പാനില്‍ നിന്ന് ലാഹോറിലേക്ക് ഇറക്കുമതി ചെയ്ത് അവിടെ നിന്ന് കറാച്ചിയിലെ സ്പോര്‍ട്സ് ഉപകരണങ്ങള്‍ വില്‍ക്കുന്ന കടയില്‍ എത്തിച്ചതാണെന്ന് വ്യക്തമായി. ഒരു ലഷ്കര്‍ ഭീകരനാണ് എന്‍ജിനും ഡിംഗിയും വാങ്ങിയത്.
ഭീകരര്‍ കറാച്ചിയില്‍ ഓപ്പറേഷന് സെന്റര്‍ തുറന്നിരുന്നു. അവിടെ നിന്നാണ് കസബിനും കൂട്ടാളികള്‍ക്കും സന്ദേശങ്ങളും നിര്‍ദേശങ്ങളും നല്‍കിയിരുന്നത്. ഓപ്പറേഷന് സെന്ററും അന്വേഷകര്‍ കണ്ടെത്തി മുദ്രവയ്ക്കുകയുണ്ടായി. ഇന്റര്‍നെറ്റിന്റെ സഹായത്തോടെയുള്ള ഭീകരരുടെ ആശയ വിനിമയങ്ങളും തങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കമാന്‍ഡറെയും സഹായികളെയും സാമ്പത്തിക സഹായം നല്കിയ ചില വിദേശികളെയും ഇടനിലക്കാരയെും പിടികൂടിയിരുന്നു, ഖോസ ലേഖനത്തില്‍ പറയുന്നു.
പാക് അധികൃതര്‍ സത്യത്തെ അഭിമുഖീകരിക്കണം, തെറ്റുകള്‍ തുറന്നു സമ്മതിക്കണം. കൊടും ഭീകരാക്രമണം നടത്തിയവരെ നിയമത്തിന് മുന്പില് കൊണ്ടുവരുന്നുണ്ടെന്ന് ഭരണകൂടം ഉറപ്പാക്കണം. ഈ കേസ് ഏറെക്കാലമായി ഇഴയുകയാണ്. വൈകിപ്പിക്കാനുള്ള പ്രതിഭാഗത്തിന്റെ തന്ത്രങ്ങളും കോടതി മാറ്റങ്ങളും പ്രോസിക്യൂട്ടറുടെ കൊലപാതകവും സാക്ഷികള്‍ മൊഴിമാറ്റുന്നതും എല്ലാം കേസിന് തിരിച്ചടിയാണ്.രാഷ്ട്രമെന്ന നിലയ്ക്ക് നമുക്ക് അസ്വസ്ഥതയുണ്ടാക്കുന്ന സത്യത്തെ അഭിമുഖീകരിക്കാനുള്ള ധൈര്യമുണ്ടോ?. രാജ്യത്തെ വേട്ടയാടുന്ന ഭീകരതയെന്ന ഭൂതത്തെ നേരിടാന്‍ നമുക്ക് കഴിയുമോ? ഖോസ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: