രാമാ… ലക്ഷ്മണാ… എന്നിങ്ങനെ വിളിച്ചലമുറയിടുന്ന സീതയെ പിടിക്കാന്‍ രാവണന് അടുത്തു. അവള് മരങ്ങളെ കെട്ടിപ്പിടിച്ചു. ക്രുദ്ധനായ രാവണന് സീതയുടെ മുടിപിടിച്ചിഴച്ച് പുഷ്പകത്തില്‍ കയറ്റിക്കൊണ്ടുപോയി. ആകാശത്തിലൂടെ പോകുന്നസമയത്ത് ഒരു കുന്നിന്മുകളില് അഞ്ച് വാനരന്മാരെക്കണ്ട് സീത തന്റെ ആഭരണങ്ങള്‍ ഊരി ഉത്തരീയത്തിന്റെ ഒരു കഷ്ണത്തില്‍ പൊതിഞ്ഞ് ഇവ രാമന് കാണാന്‍ ഇടവരുത്തേണമേ എന്ന് പ്രാര്‍ത്ഥിച്ച് താഴേക്കിട്ടു. രാവണന് സീതയെ ലങ്കയില്‍ കൊണ്ടുചെന്ന് അശോകവനികയില്‍ പാര്‍പ്പിച്ചു. അനന്തരം സീതയെ സൂക്ഷിക്കാനും സ്വാധീനപ്പെടുത്താനും ചില രാക്ഷസിമാരെ ഭാരമേല്പിച്ച് ആ രാക്ഷസരാജന് ഭാവത്തില്‍ സംതൃപ്തനും അനുഭവത്തില്‍ അസംതൃപ്തനുമായി കഴിഞ്ഞുകൂടി.
സമൃദ്ധിയുടെ സാമ്രാജ്യമായിരുന്നു ലങ്ക. സൗന്ദര്യം വഴിയുന്ന സരസ്സുകളും വിവിധവര്‍ണ്ണത്തിലുള്ള സുരഭില സുമങ്ങളാല്‍ മനോഹരങ്ങളായ ഉദ്യാനങ്ങളോടുകൂടി സമുദ്രത്താല്‍ ചുറ്റപ്പെട്ട് പരിലസിച്ചു കവാത്തുകാരായ കാവല്ഭടന്മാരെപ്പോലെ തിരമാലകള്‍ അവിരാമമായി കരയിലേക്കെത്തിച്ചേരുകയും പിന്മാറുകയും ചെയ്തുകൊണ്ടിരിക്കുന്നു. സമുദ്രത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്നതിനാല്‍ ലങ്ക ശത്രുബാധയെന്തെന്നറിയാതെ കഴിയുകയായിരുന്നു.
അക്കാലത്ത് അവിടെയുള്ള ഉദ്യാനങ്ങളില്‍ ഏറ്റവും രമണീയമായിരുന്നു അശോകവനിക. ഇവിടേക്കാണ് സൗന്ദര്യറാണിയായ സീത ദണ്ഡകാരണ്യത്തില്നിന്നും ആനയിക്കപ്പെട്ടത്. ദുഃഖമില്ലായ്മയെന്നാണ് അശോകപദത്തിന് അര്‍ത്ഥമെങ്കിലും അവിടെ ആനയിക്കപ്പെട്ട സീത തികച്ചും ദുഃഖപൂര്ണ്ണയായിരുന്നു.
സ്വര്‍ഗ്ഗീയ സൗരഭ്യം ചൊരിയുന്ന സുന്ദരപുഷ്പങ്ങളാല്‍ ആ മലര്‍വാടി സമൃദ്ധമായിരുന്നെങ്കിലും; രാമനെക്കുറിച്ചുള്ള ദുഃഖചിന്തകളാല് പരിപൂരിതമായിരുന്ന അവളുടെ ഹൃദയത്തിന് മലര്‍വാടിയുടെ ആ മനോഹാരിതയിലോ സൗരഭ്യത്തിലോ ആശ്വാസംകൊള്ളാന്‍ കഴിഞ്ഞില്ല. ശാന്തസുന്ദരമായ സരസ്സുകളില്‍ തത്തിക്കളിക്കുന്ന അരയന്നങ്ങള്‍പോലും ഹൃദയംനൊന്തുകരയുന്ന അവളില്‍ യാതൊരു ഭാവമാറ്റവും വരുത്തിയില്ല. രാമനെക്കുറിച്ചുള്ള ചിന്തകള്‍ അവളുടെ നേത്രങ്ങളില്‍നിന്നും കണ്ണുനീരായി ഒഴുകി. ഓരോ ശ്വാസോച്ഛാസത്തിലും രാമനാമം മാത്രമായിരുന്നു അവളുടെ മനസ്സില്‍.
രാമന്റെ നീക്കങ്ങളും വൃത്താന്തങ്ങളും അറിയുന്നതിന്നുവേണ്ടി സമര്‍ത്ഥരും ആയുധപാണികളുമായ എട്ട് രാക്ഷസന്മാരെ രാവണന് ചാരന്മാരായി നിയോഗിച്ചിരുന്നു.
മാരീചനെ കൊന്നശേഷം രാമന് പെട്ടെന്നുതന്നെ ഉടജത്തിലേക്ക് തിരിച്ചു. പിന്നില്‍നിന്നും കുറുക്കന് ഓരിയിട്ടു. രാമന്റെ ഉള്ളം നടുങ്ങി. പല ദുര്ന്നിമിത്തങ്ങളും കണ്ടു. സീതയ്ക്കെന്തോ ആപത്ത് സംഭവിച്ചിരിക്കുമെന്ന് രാമന് സംശയിച്ചു. രാമന് വേഗത്തില്‍ നടക്കാന്‍ തുടങ്ങി. തന്റെ അടുത്തേക്ക് നടന്നുവരുന്ന ലക്ഷ്മണനെ കണ്ടപ്പോള്‍ രാമന് ഭയം ഇരട്ടിച്ചു. എന്തിനാണ് ലക്ഷ്മണന് സീതയെ ഒറ്റയ്ക്കാക്കി തന്നെ നോക്കിവരുന്നതെന്ന് രാമന് ചിന്തിച്ചു. രാമന് പറഞ്ഞു.
ലക്ഷ്മണാ നീ സീതയെ തനിച്ചാക്കിപ്പോന്നത് തെറ്റായിപ്പോയി. സീതയ്ക്കാപത്തൊന്നും വരാതിരുന്നാല്‍മതിയായിരുന്നു. ഇല്ല അങ്ങനെ സംഭവിക്കാന്‍ വഴിയില്ല. അവളെ രാക്ഷസര്‍ അപഹരിക്കുകയോ കൊന്നു ഭക്ഷിക്കുകയോ ചെയ്തിട്ടുണ്ടാകാം.
അസംശയം ലക്ഷ്ണ നാസ്തി സീതാ
ഹൃദാ മൃതാ വാ പഥി വര്ത്തതേവാ
(ആരണ്യം 57:23)
സീതക്കെന്തോ ആപത്ത് സംഭവിച്ചുവെന്നത് തീര്‍ച്ചയാണ്. അവള് കൊല്ലപ്പെട്ടോ അതോ അപഹരിക്കപ്പെട്ടോ? ഞാന്‍ പല ദുശ്ശകുനങ്ങളും കാണുന്നു.
അവര്‍ ആശ്രമത്തിലേക്ക് ഓടിയെത്തി. അവിടെ ശൂന്യം. അങ്ങുമിങ്ങും തിരഞ്ഞു. രാമന് ദുഃഖിതനായി. എന്തിനാണ് എന്റെ ശാസനയെ അവഗണിച്ച് സീതയെ ഒറ്റയ്ക്കാക്കി വിട്ടുപോന്നതെന്ന് രാമന് ചോദിച്ചു. താന്‍ നടന്ന കഥകള്‍ പറഞ്ഞുകേള്‍പ്പിച്ചു.
സീതാനഷ്ടത്തില്‍ ദുഃഖിതനായ രാമനെ ആശ്വസിപ്പിക്കുവാന്‍ തനിക്ക് കഴിഞ്ഞില്ല. കോപിഷ്ടയായ സ്ത്രീയുടെ ദുര്‍ഭാഷണം കേട്ട് തന്റെ നിര്‍ദ്ദേശത്തെ അവഗണിച്ച് അവിടംവിട്ടുപോയതില് രാമന് തന്നെ കുറ്റപ്പെടുത്തി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: