ന്യൂദല്‍ഹി: രാജ്യത്തെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ സത്വര നടപടികള്‍ കൈക്കൊണ്ടു വരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ പറഞ്ഞു.
എല്ലാ എം.ഡി/എം.എസ് ഡിസിപ്ലിനുകള്ക്കും അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 1:1-ല്‍ നിന്ന് 1:2 ഉം, അനസ്തീഷ്യോളജി, ഫോറന്‍സിക് മെഡിസിന്, റേഡിയോ തെറാപ്പി, മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി എന്നീ വിഭാഗങ്ങളില്‍ 1:1-ല്‍ നിന്ന് 1:3 ആയി പുതുക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജുകളില്‍ അദ്ധ്യാപകരുടെ കുറവ് പരിഹരിക്കുന്നതിനായി ഡി.എന്‍.ബി യോഗ്യതയ്ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും എം.ബി.ബി.എസ് തലത്തിലെ സീറ്റുകളുടെ പരമാവധി എണ്ണം 150-ല്‍ നിന്ന് 250 ആയി ഉയര്‍ത്തിയിട്ടുണ്ടെന്നും രാജ്യസഭയില്‍ രേഖാമൂലം നല്കിയ മറുപടിയില്‍ അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ കോളേജുകളില്‍ അദ്ധ്യാപക/ഡീന്‍/പ്രിന്‍സിപ്പല്‍/ഡയറക്ടര്‍ തുടങ്ങിയ തസ്തികകളില്‍ നിയമനം/കാലാവധി ദീര്‍ഘിപ്പിക്കല്‍/പുനര്‍ നിയമനം എന്നിവയ്ക്കുള്ള പ്രായപരിധി 65 വയസ്സില്‍ നിന്ന് 70 വയസ്സാക്കി ഉയര്‍ത്തി. മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം, അദ്ധ്യാപകരുടെയും ജീവനക്കാരുടെയും എണ്ണം, കിടക്കകളുടെ എണ്ണം എന്നിവയില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.
സംസ്ഥാന ഗവണ്മെന്റുകളുടെ മെഡിക്കല്‍ കോളേജുകളിലെ ഗുണനിലവാരം ഉയര്‍ത്തി പുതിയ പി.ജി. കോഴ്സുകള്‍ തുടങ്ങാനും പി.ജി സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാനും വേണ്ടിവരുന്ന ചെലവിന്റെ കേന്ദ്ര-സംസ്ഥാന വിഹിതം 75:25 എന്നാക്കി. നിലവില്‍ 56638 എം.ബി.ബി.എസ് സീറ്റുകളും, 25346 പി.ജി സീറ്റുകളുമാണ് രാജ്യത്ത് ലഭ്യമായിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: