ഇടുക്കി: 2005 വരെയുളള കൈയേറ്റങ്ങള്‍ക്ക് പട്ടയം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിച്ചതോടെ പൊതുപ്രവര്‍ത്തകരും പരിസ്ഥിതി പ്രേമികളും ആശ്വാസത്തിലാണ്. ഉത്തരവ് നടപ്പാക്കിയിരുന്നെങ്കില്‍ മൂന്ന് ലക്ഷത്തോളം ഏക്കര്‍ വന,റവന്യൂഭൂമിയാണ് സര്‍ക്കാരിന് നഷ്ടപ്പെടുമായിരുന്നത്. പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഭൂമി കൈയേറ്റക്കാര്‍ക്ക് ലഭിക്കുമായിരുന്നത്, ഒന്നരലക്ഷത്തോളം ഏക്കര്‍. റവന്യൂ, വൈദ്യുതിവകുപ്പുകളുടെ ഭൂമിയും സര്‍ക്കാര്‍ പുറമ്പോക്കുകളും.
2005 വരെ എത്ര ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് കയ്യേറിയത് എന്നതു സംബന്ധിച്ച് ഒരു രേഖയും സര്‍ക്കാരിന്റെ പക്കലില്ല. ജോണ്പെരുവന്താനം, എം.എന്‍ ജയചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലുള്ള പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ പഠനത്തിലാണ് മൂന്ന് ലക്ഷം ഏക്കര്‍ ഭൂമി സര്‍ക്കാരിന് നഷ്ടമാകുമെന്ന് കണ്ടെത്തിയിരുന്നത്.
മാങ്കുളത്ത് വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള 22000 ഏക്കര്‍ ഭൂമി, മൂന്നാറിലെ കാര്‍ഡമം ഹില്ലിലെ ഒരു ലക്ഷത്തോളം ഏക്കര്‍ ഭൂമി എന്നിവ കൈയേറ്റക്കാരുടെ പക്കലെത്തിയേനേ. കോളിളക്കമുണ്ടാക്കിയ മൂന്നാര്‍ കൈയേറ്റവും ഇതുമായി ബന്ധപ്പെട്ട കേസുകളും പുതിയ തീരുമാനത്തോടെ ഇല്ലാതാകുമായിരുന്നു. കോടികളുടെ അഴിമതിക്കും വഴിതെളിക്കുമായിരുന്നു വിവാദ ഉത്തരവ്. 2005 വരെ വസ്തു ഒരു വ്യക്തിയുടെ പക്കലുണ്ടായിരുന്നു എന്നത് തെളിയിക്കുന്ന രേഖ നല്‍കേണ്ടത് റവന്യൂ ഉദ്യോഗസ്ഥരാണ്. അഴിമതിക്കാരായ ഉദ്യോഗസ്ഥരില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങാനും കഴിയും.
സംസ്ഥാനത്ത് കൈയേറ്റവുമായി ബന്ധപ്പെട്ട് 700ല്‍പ്പരം കേസുകളാണ് പരിസ്ഥിതി സംഘടനകള്‍ നല്‍കിയിരിക്കുന്നത്. പട്ടയം നല്‍കാനുള്ള നീക്കം ഈ കേസുകളെയും ബാധിക്കുമായിരുന്നു.
കൈയേറ്റത്തിന് ഫെല്ലോഷിപ്പ് നല്കുന്ന നീക്കമായിരുന്നു വിവാദ ഉത്തരവ്. പരിസ്ഥിതി പ്രവര്ത്തകന് ജോണ്‍ പെരുവന്താനം പറഞ്ഞു.
വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കേരളകോണ്‍ഗ്രസും കോണ്‍ഗ്രസിലെ ഒരു വിഭാഗവും നടത്തിയ നീക്കമാണ് ഇത്തരത്തിലൊരു ഉത്തരവിറങ്ങാന്‍ കാരണം. കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന ജാഥ അടുത്ത ദിവസം അങ്കമാലിയില്‍ സമാപിക്കാനിരിക്കെയായിരുന്നു ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: