എംടി വാസുദേവന്‍ നായരുടെ 82-ാം പിറന്നാളിന്റെ ഓര്മ പുതുക്കുമ്പോള്‍ ബാല്യ-കൗമാരങ്ങള്‍ തൊട്ട് അറിയുന്ന, അനുഭവിക്കുന്ന ആ സാന്നിദ്ധ്യം, വാത്സല്യം, ആര്‍ദ്രത ഈ വാര്‍ദ്ധക്യത്തിലും ഞാന്‍ മനസ്സിലാക്കുന്നു, ഉള്‍ക്കൊള്ളുന്നു. സാഹിത്യകാരന്, പുരസ്കാര ജേതാവ്, തിരക്കഥാ കൃത്ത് എന്ന നിലയിലല്ല, വ്യക്തിയായ എംടിയെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്.വ്യക്തിയില്‍നിന്ന് പ്രസരിക്കുന്ന കാന്തശക്തിയാണല്ലോ മറ്റുള്ളവര്‍ക്കുള്ള ആകര്‍ഷണം. എംടി എന്ന വലിയ കഥാകാരന്റെ അനുഭവമണ്ഡലത്തില്നിന്ന് അടര്‍ത്തിയെടുത്ത ജീവിത പരിച്ഛേദമാണ് ഈ വാക്കുകള്‍.
കുട്ടിക്കാലത്ത് കൂടല്ലൂരിലും അവധിക്കാലത്ത് അച്ഛന്റെ വീടായ പുന്നയൂര്‍ക്കുളത്തും മാറിമാറി താമസിക്കാറുണ്ട്. എന്നേക്കാള്‍ നാലഞ്ചുവയസ്സ് വ്യത്യാസമുണ്ടെങ്കിലും ഒരു അനിയന്റെ ഉത്തരവാദിത്തം എന്നും നിര്‍വഹിച്ചിട്ടുണ്ട്. ഇപ്പോഴും നിര്‍വഹിച്ചുകൊണ്ടേയിരിക്കുന്നു.
1108 കര്‍ക്കിടകം 25 ബുധന്‍-ഉതൃട്ടാതി നക്ഷത്രത്തില്‍ പിറന്നത് കാലത്തിന്റെ ആസുരികശക്തികള്‍ക്ക് പിടികൊടുക്കാത്ത ഒരു സാത്വികമായ കലാശക്തിയാണ്. ‘കര്‍ക്കടകം-ദുര്‍ഘടം’ എന്ന പഴമൊഴി ഈ ജനനത്തിന് ബാധകമല്ല. ദുര്ഘടങ്ങളൊക്കെ വഴിമാറി നിത്യമായ ശ്രേയസ്സാണ് പിന്നെ വഴിനീളെ. ദുര്‍ഘടങ്ങളെല്ലാം ഈ കലാകാരന്റെ/കഥാകാരന്റെ മുന്നില്‍ വിജയസോപാനങ്ങളായി.
ഈ കര്ക്കടകത്തിന് മറ്റൊരു വിശേഷതയുണ്ട്.മുത്തച്ഛന്റെ-എന്റെ അമ്മയുടെ അച്ഛന്റെ-വാസുവിന്റെ അച്ഛന്റെ അച്ഛന്റെ ശ്രാദ്ധം. ഒരുപക്ഷേ ഞങ്ങള്‍ കണ്ടിട്ടില്ലാത്ത ആ പിതാമഹന്റെ ആശംസകള്‍ പരോക്ഷമായി എന്നും ഈ വലിയ മനുഷ്യനില്‍ അജ്ഞാതരൂപത്തില് വര്ഷിക്കപ്പെടുന്നുണ്ടാവാം.
ബാല്യത്തില്‍ കുറച്ചുവാശിക്കാരനായിരുന്നു വാസു എന്ന് അമ്മ പറയാറുണ്ട്. പക്ഷേ ആ വാശി ഇച്ഛാശക്തിയുടെ മുന്നോടിയാണെന്നറിയുന്നത് വര്‍ഷങ്ങള്‍ക്കുശേഷമാണ്. ആ ഇച്ഛാശക്തി ജ്ഞാനശക്തിയിലൂടെ ക്രിയാശക്തിയായപ്പോള് അനുഭവസ്ഥര്‍ അത്ഭുതപരതന്ത്രരായി.
മനഃശാസ്ത്രമൊന്നും പഠിച്ചിട്ടില്ലാത്ത അമ്മായിക്ക് (വാസുവിന്റെ അമ്മ) മകന്റെ ഉജ്ജ്വലഭാവിയെക്കുറിച്ച് വീണ്ടുവിചാരം ഉണ്ടായിരുന്നരിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. അവര്‍ എന്നും അക്ഷോഭ്യയായി, മകന്റെ വാശിയ്ക്ക് വിലക്കുകല്പ്പിക്കാതെയാണ് നീങ്ങിയത്. ഇന്നത്തെ അമ്മമാര്‍ക്ക് ഒരു മാതൃകാ മാതൃത്വം.
ചിരിക്കാത്ത,കര്‍ക്കശക്കാരനായ വ്യക്തി എന്ന് പരാമര്‍ശിക്കപ്പെടുന്ന വാസു അലിവും ആര്‍ദ്രതയുമുള്ള ലോലമനസ്ക്കനാണ്. ‘അലിവിന്റെ അക്ഷയഖനി’ എന്ന് ജോണ്‍പോള്‍ പറഞ്ഞത് വെറുതെയല്ല.
വിഷുക്കൈനീട്ടം എന്ന നിലയില്‍ ലോക ചെറുകഥാമത്സരത്തില്‍ ‘വളര്‍ത്തുമൃഗങ്ങള്‍’ക്ക് സമ്മാനം കിട്ടിയ അഞ്ഞൂറു രൂപ അങ്ങനെതന്നെ അമ്മാമനെ (വാസുവിന്റെ അച്ഛനെ) ഏല്‍പ്പിച്ചത് ആ മനസ്സിന്റെ തെളിഞ്ഞ ആര്‍ദ്രതയുടെ ഒരു നിദര്‍ശനമാണ്. ആദ്യത്തെ പ്രതിഫലം ഒരു ഗുരുപൂജപോലെ.
ദശാബ്ദങ്ങള്‍ പിന്നിട്ടിട്ടും ചില അനുഭവങ്ങള്‍ മനസ്സില്‍ മങ്ങാതെ നില്ക്കുന്നു. വാസുവിന്റെ അമ്മയ്ക്ക് പാത്തി ചികിത്സ പുന്നയൂര്‍ക്കുളത്ത് നടക്കുന്ന സമയം. ചികിത്സയ്ക്ക് കൂടുതല്‍ സൗകര്യം ഇവിടെയാണെന്ന് അമ്മാമന്റെ അഭിപ്രായം. രണ്ടുമാസത്തോളം തറവാടിന്റെ മുകളിലത്തെ നിലയിലെ തളത്തിലാണ് ഉഴിച്ചിലും പിഴിച്ചിലും നടന്നത്.
പുന്നയൂരുള്ള വേലു വൈദ്യരാണ് ചികിത്സകന്. പാരമ്പര്യ വൈദ്യനാണ്. നല്ല ഗുരുത്വവും. ചികിത്സയുടെ കാര്യത്തില്‍ മുത്തശ്ശിക്ക് അതീവ ശ്രദ്ധയായിരുന്നു.അവര്‍ തിരിച്ചുപോയശേഷവും ചികിത്സയുടെ അവശിഷ്ടങ്ങള്‍ വാസുവിന്റെ അച്ഛമ്മ കുറേക്കാലം സൂക്ഷിച്ചുവെച്ചിരുന്നു, തിരുശേഷിപ്പുകള്‍പോലെ.അന്ന് ഇളയമകന് (വാസു) അമ്മയോടൊപ്പമാണ്. കുട്ടിയ്ക്ക് ഇഷ്ടപ്പെട്ടതൊക്കെ ഉണ്ടാക്കിക്കൊടുക്കാന്‍ പാചകവിദഗ്ദ്ധയായ എന്റെ അമ്മ താല്‍പ്പര്യപ്പെട്ടു.
ചികിത്സ കഴിഞ്ഞ് ചിങ്ങപ്പുലരിയില്‍ കൂടല്ലൂര്‍ക്ക് മടങ്ങുകയാണ്. അന്ന് കരവഴി വാഹനസൗകര്യമില്ല. 1960 ലാണ് ഇവിടുത്തെ ആദ്യ ബസ്സോട്ടം. കനോലി തോടുവഴിയാണ് യാത്ര.
വീട്ടിനടുത്തുള്ള കഴുക്കോലുംതറ എന്ന തോടുവഴിയാണ് വടക്കന്‍ വീഥിയ്ക്കുള്ള യാത്ര. ഇന്നും വേനല്‍ക്കാലത്ത് അതില്‍ നിറയെ വെള്ളമുണ്ട്. മേല്പ്പുരയുള്ള വഞ്ചി വാടകയ്ക്കെടുത്തിട്ടാണ് യാത്ര. കുഴപ്പുള്ളി കയം വഴി.
ചെറിയ മകന് വഞ്ചിയില്‍ അങ്ങോട്ടുമിങ്ങോട്ടും പായുന്നത് അച്ഛന് തീരെ ഇഷ്ടപ്പെടുന്നില്ല. അച്ഛന് കര്‍ശന അച്ചടക്കക്കാരനാണ്. സിലോണ്‍ ജീവിതം അതിന് കാര്‍ക്കശ്യം കൂട്ടിയിരുന്നു. വാസു അങ്ങോട്ടുമിങ്ങോട്ടുമുള്ള ഓട്ടം അവസാനിപ്പിച്ചില്ല. അമ്മ കണ്ണടച്ച് വഞ്ചിയില്‍ വിശ്രമിക്കുന്നു, ഒന്നും ശ്രദ്ധിക്കാതെ. ശ്രദ്ധിച്ചിട്ട് കാര്യമില്ലെന്ന് അവര്‍ക്ക് അറിയാം.
ക്ഷീണിച്ചാല്‍ തന്റെ അടുത്ത് വന്നിരുന്നോളും. അവസാനം ആ ഇച്ഛാശക്തിയുടെ മുമ്പില്‍ ധാര്‍ഷ്ട്യമുള്ള അച്ഛന് മുട്ടുമടക്കേണ്ടിവന്നു. ഈ ഇച്ഛാശക്തിതന്നെയാണ് വാസുവിന്റെയും വ്യക്തിപ്രഭാവത്തിന്റെ അടിത്തറ.ശ്രേയസ്സിന്റെ ഔന്നത്യത്തിലേക്ക് എത്തിച്ചതും അതാണ്. ശത്രുവിനെ മിത്രമാക്കാനും ക്ഷോഭിച്ചവരെ ശാന്തരാക്കാനുമുള്ള ഉപാധിയാണ് എംടിയുടെ വ്യക്തിപ്രഭാവത്തിന്റെ കാന്തശക്തി.
പലഘട്ടങ്ങളിലും മനുഷ്യരുടെ അവശതകള്‍ മനസ്സിലാക്കി സന്ദര്‍ഭോചിതമായ സഹായങ്ങള്‍ ചെയ്യുന്നതില്‍ തല്പ്പരനായിരുന്നു വാസു. ”സേതുവിന് സേതുവിനോട് മാത്രമേ സ്നേഹമുള്ളൂ.” ‘കാല’ത്തിലെ കഥാപാത്രമായ സുമിത്ര പറഞ്ഞ ഈ വരികളോട് നമുക്ക് യോജിക്കാന്‍ പറ്റില്ല. സേതു ആരുടെ പ്രതിബിംബമാണെന്നറിഞ്ഞാല് നമുക്ക് ഈ അഭിപ്രായം അംഗീകരിക്കാനുമാവില്ല.
ഒരു നിമിഷംകൊണ്ട് ആവശ്യക്കാരേയും പുറംപൂച്ചുള്ളവരേയും തിരിച്ചറിയുവാനുള്ള കഴിവ്-സൂക്ഷ്മ നിരീക്ഷണം ഒരു സിദ്ധിയാണ്. വാസുവിന് അത് വേണ്ടുവോളമുണ്ട്. വളരെ പിശുക്കി ചുണ്ടിന്റെ കോണില്‍ മാത്രം വിടരുന്ന ആ ചെറുപുഞ്ചിരിപോലും മറ്റുള്ളവരെ ആകര്‍ഷിക്കുന്നു.
പ്രാഥമിക വിദ്യാഭ്യാസം മലമക്കാവില്‍ കഴിഞ്ഞ് എസ്എസ്എല്‍സിവരെ കുമരനെല്ലൂര്‍ ഹൈസ്കൂളില്‍. അന്ന് താമസിച്ചിരുന്നത് സ്കൂളിനടുത്ത് ബാലന് നായരുടെ വാടകവീട്ടിലാണ്. വെപ്പുകാരന് ചാത്തുനായര്‍ കൂടല്ലൂര്ക്കാരനാണ്.അയാളോട് വാസുവിന് വലിയ സഹതാപമായിരുന്നു. ഭക്ഷണക്കാര്യത്തില്‍ കുട്ടിയോട് അയാള്‍ക്ക് പരിഗണനയും ഉണ്ടാവാറുണ്ട്.
വാര്‍ഷികാഘോഷത്തില്‍ പുരസ്കാരങ്ങള്‍ വാങ്ങി സ്റ്റേജില്‍ നിന്നിറങ്ങാന്‍ ഈ വിദ്യാര്‍ത്ഥിക്ക് സമയം കിട്ടാറില്ല. എല്ലാ മത്സരങ്ങളിലും ഒന്നാം സ്ഥാനം.
കൗതുകത്തോടെ,ഇമവെട്ടാതെ,അഭിമാനത്തോടെ ഞാന്‍ നോക്കിയിരിക്കും. വീട്ടില്‍ തിരിച്ചെത്തിയാല്‍ രാത്രി അക്ഷരശ്ലോക മത്സരം. എന്നും അത്താഴം കഴിഞ്ഞാല്‍ അക്ഷരശ്ലോകം ചൊല്ലുന്ന പതിവുണ്ട്. അതിന് സഹായകമായ പുസ്തകങ്ങള്‍ അക്കിത്തത്ത് മനയ്ക്കല്‍നിന്ന് കൊണ്ടുവരും. ഞങ്ങള്‍ നാലഞ്ചുപേര് ഈ മത്സരത്തില്‍ പങ്കെടുക്കാറുണ്ട്. വായനയിലേക്കുള്ള വാതില്‍ തുറന്നത് ഇതിലൂടെയാണ്.
എല്ലാ വെള്ളിയാഴ്ചയും ക്ലാസ് കഴിഞ്ഞാല്‍ കൂടല്ലൂര്ക്കൊരു യാത്ര. മനോഹരമായ പ്രകൃതിഭംഗി ആസ്വദിച്ച് കര്‍ക്കിടകത്തില്‍ പുന്നയൂര്‍ക്കുളത്തേക്ക് മടക്കയാത്ര. തിരിച്ചുപോരുമ്പോള്‍ അച്ഛമ്മ കൊടുത്ത അഞ്ചുരൂപ നിധിപോലെ കരുതി എടുത്തുവെയ്ക്കും.
കുമരനെല്ലൂരില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്തെ വാസു ആദ്യമായി എഴുതിയ ഒരു ഏകാങ്കം, ‘കാട്ടെലി’ ഞാന്‍ വായിച്ചിട്ടുണ്ട്-ശിവജിയെക്കുറിച്ച്. ഒരുപക്ഷെ അതാവാം ആദ്യത്തെ കൃതി. പക്ഷെ വാസുവിന് പലരേയുംപോലെ പില്ക്കാലത്ത് അത് ഓര്‍മവന്നില്ല.
കൂടല്ലൂരില്‍ താമസിക്കുന്ന കാലത്താണ് ചങ്ങമ്പുഴയുടെ ‘രമണ’ന്റെ ഭ്രമം വായനക്കാര്‍ക്ക് ഉണ്ടായത്. അച്ചടിച്ച കോപ്പി ഇല്ലാത്തതിനാല്‍ അഞ്ചെട്ടുനാഴിക നടന്ന് ഒരു പുസ്തകം സംഘടിപ്പിച്ച് രാത്രിമുഴുവന്‍ അത് പകര്‍ത്തിയെഴുതിയത് വാസുവും ഏട്ടത്തിയമ്മയും കൂടിയാണ്.പിറ്റേദിവസം കാലത്ത് പുസ്തകം ഉടമസ്ഥനെ ഏല്‍പ്പിച്ചു.എഴുതുമ്പോഴും വായിക്കുമ്പോഴും ഏകാഗ്രത നിര്‍ബന്ധമായിരുന്നു.ഏകാഗ്രതയില്‍നിന്നും വ്യതിചലിക്കാതെ അക്ഷരങ്ങള്‍ വാക്കുകളായി ഉതിര്‍ന്നുവീണു.
‘നിന്റെ ഓര്‍മയ്ക്ക്’ എന്ന കഥയിലെ സിലോണില്നിന്നുവന്ന ലീലയോടുള്ള സഹോദരവാത്സല്യം ആ രചനയില്‍ സ്പഷ്ടം.ഭ്രാതൃവാത്സല്യത്തിന്റെ ഊഷ്മളത അതിലുണ്ട്. ഞങ്ങളുടെ മനസ്സില്‍ സ്നേഹദീപം തെളിയിച്ച ആ കുട്ടി ആറുമാസം കഴിഞ്ഞ് സിലോണിലേക്ക് തിരിച്ചുപോയി.വല്ലാത്തൊരു നഷ്ടബോധം.
ഉദ്യോഗത്തിനുള്ള പരക്കംപാച്ചിലില്‍ കുറച്ചുകാലം അദ്ധ്യാപകനായത് ഒരു വിശ്രമംപോലെ കരുതുന്നു. പാലക്കാട് വിക്ടോറിയ കോളേജില്‍നിന്ന് ബിരുദം നേടിയശേഷം ഗഹനമായ വിഷയങ്ങള്‍ ലളിതമായി കേള്‍ക്കുന്നവരുടെ മനസ്സില്‍ പതിപ്പിക്കാനുള്ള ചാതുര്യം അസാധാരണമാണ്.എനിക്കും ആ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഞാന്‍ ബിഎയ്ക്ക് പ്രൈവറ്റായി എഴുതുന്ന ഘട്ടത്തില്‍ ‘ജൂലിയസ് സീസര്‍’ നാടകം വളരെ വ്യക്തമായി, വിശദമായി എനിക്ക് പറഞ്ഞുതന്നത് ഈ അനിയനാണ്.
വ്യക്തിപരമായി പറയുമ്പോള്‍ ഏതു ഘട്ടത്തിലും എനിക്കുവേണ്ട സഹായങ്ങള്‍ ചെയ്ത് സംതൃപ്തനാവുന്നു. കുട്ടികളുടെ വിവാഹം, ഭര്‍ത്താവിന്റെ രോഗം, മരണം. ഈ ഘട്ടങ്ങളില്‍ എനിക്ക് താങ്ങും തണലുമായിരുന്നു. ക്ഷമാശ്വാസത്തിന്റെ വാക്കുകള്‍ വിരളമാണ്. പക്ഷെ ആശ്വസിപ്പിക്കുന്ന ആ നോട്ടം ഏതുദുഃഖവും ശമിപ്പിക്കും.
ക്ഷമ കവചവും മൗനം ഭൂഷണവുമായ ആ വ്യക്തിത്വത്തിന്റെ പ്രത്യേകത ഫലാസക്തി ത്യജിച്ച സമചിത്തതയാണ്.
അടുത്തകാലത്ത് പ്രാരാബ്ധങ്ങളുടെ നടുക്കയത്തില്‍ മുങ്ങിത്താഴുന്ന ഒരു കുടുംബത്തെ,കളമെഴുത്ത് പാരമ്പര്യമാക്കിയ കുറുപ്പിന്റെ കുടുംബത്തെ കരകയറ്റിയതില്നിന്ന് നന്മയുടെ ഉറവ് വറ്റിയിട്ടില്ല എന്നറിയുന്നു.അവശകലാകാരന്മാര്ക്കുള്ള സഹായധനം അദ്ദേഹത്തിന് ലഭിക്കാന്‍ ശ്രമിച്ചതും കിട്ടിയതും ഒരു മഹത്തായ യജ്ഞമാണ്. ദാഹമുള്ളപ്പോഴല്ലെ വെള്ളം കൊടുക്കേണ്ടത്.സാഹിത്യലോകത്തില്‍ നിന്നും വ്യതിരിക്തമായ ഈ വ്യക്തിത്വസിദ്ധിയെക്കുറിച്ചുമാത്രമേ ഇവിടെ പ്രതിപാദിച്ചിട്ടുള്ളൂ.അത് പലര്‍ക്കും അജ്ഞാതമാണല്ലൊ.
”അദ്വേഷ്ട സര്‍വ ഭൂതാനാം
മൈത്ര കരുണ ഏവച
നിര്‍മ്മമോ നിരഹങ്കാര
സമദുഃഖ സുഖക്ഷമി”
ഗീതയിലെ 12-ാം അദ്ധ്യായത്തിലെ ഈ വരികള്‍ ഒത്തുചേര്‍ന്ന വ്യക്തിത്വം മാതൃകാപരമല്ലേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: