ഇരിട്ടി(കണ്ണൂര്‍): മൂന്ന് കിലോ സ്വര്‍ണവും ഒരു കോടി പത്ത് ലക്ഷത്തോളം രൂപയുടെ നോട്ട് കെട്ടുകളുമായി മഹാരാഷ്ട്രാ സ്വദേശികളായ രണ്ടുപേരെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വടകരയില്‍ താമസിക്കുന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശികളായ മന്‍സൂര്‍ ഇലാഹി (26), കിരണ്‍ ബസന്ത് മാനെ (23) എന്നിവരെയാണ് ഇരിട്ടി സിഐ വി.വി. മനോജും സംഘവും അറസ്റ്റു ചെയ്തത്.
ചൊവ്വാഴ്ച പുലര്‍ച്ചെ ഇരിട്ടി പയഞ്ചേരി മുക്കില്‍ വെച്ച് വാഹന പരിശോധനക്കിടെയാണ് ഇവര്‍ പോലീസിന്റെ പിടിയിലായത്. സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ എത്തിയ ഇവരെ പോലീസ് ചോദ്യംചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായി സംസാരിക്കുകയായിരുന്നു തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മന്‍സൂറിന്റെ അരയില്‍ കെട്ടിവെച്ച നിലയില്‍ സ്വര്‍ണ്ണക്കട്ടികള്‍ പോലീസ് കണ്ടെടുത്തു.
തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് വണ്ടിക്കുള്ളില്‍ പിന്‍ഭാഗത്തെ സീറ്റിനോട് ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ അറയില്‍ നിന്നും ഒരു കോടിയിലേറെ രൂപയുടെ നോട്ടു കെട്ടുകള്‍ കണ്ടെത്തിയത്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പതിനെട്ടു പാക്കറ്റുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു. രഹസ്യ അറ താക്കോല്‍ ഉപയോഗിച്ച് തുറക്കുന്ന രീതിയില്‍ ആയിരുന്നു. പിടിച്ചെടുത്ത പണത്തിനോ സ്വര്‍ണ്ണത്തിനോ രേഖകള്‍ ഒന്നും ഇവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. മൈസൂരില്‍ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്നു ഇവര്‍ എന്നും മൈസൂരില്‍ ജ്വല്ലറി നടത്തി വരികയാണെന്നും ആണ് പോലീസിനു നല്കിയ മൊഴി. ഒരുകിലോ വീതം തൂക്കമുള്ള സ്വര്‍ണ്ണക്കട്ടികളില്‍ ദുബായ് എന്ന് സീല്‍ ചെയ്തിട്ടുണ്ട്.
ഇരിട്ടി എസ്ഐ കെ. സുധീര്‍, ഗ്രേഡ് എസ്ഐ സുധാകരന്, എആര്‍സി പി.ഒ. ജോഷി, എഎസ്ഐ രമേശ് ബാബു, ഉദയകുമാര്‍ എന്നിവരാണ് പിടികൂടിയ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്. പിടിച്ചെടുത്ത സ്വര്‍ണവും പണവും അടക്കം പ്രതികളെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: