ജമ്മു: ഉധംപൂരില്‍ സൈന്യത്തെ ആക്രമിച്ച പാക് ഭീകരന് പിടിയില്‍. ലഷ്കര്‍ ഇ തൊയ്ബയുടെ ഭീകര സംഘത്തില്‍ ഒരാളെ സൈന്യം വെടിവെച്ചു കൊന്നു. മുംബൈ ഭീകരാക്രമണത്തില്‍ അജ്മല്‍ കസബിനെ പിടിച്ചതിനുശേഷം ഇതാദ്യമായാണ് ഒരു പാക് ഭീകരനെ ജീവനോടെ പിടികൂടുന്നത്.
ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ ബിഎസ്എഫ് വാഹനവ്യൂഹത്തിനു നേരേ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. സംഭവത്തില്‍ രണ്ട് സൈനികരും ഒരു ഭീകരനും കൊല്ലപ്പെട്ടു. ഒരു ഭീകരനെ നാട്ടുകാര്‍ ജീവനോടെ പിടികൂടി. പാക് പൗരനും ലഷ്കര്‍ ഇ തൊയ്ബ ഭീകരനുമായ ഉസ്മാന് ഖാനാണ് പിടിയിലായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുപതുവയസുകാരനായ ഇയാള്‍ക്ക് പാക്കിസ്ഥാനില്‍ പരിശീലനം ലഭിച്ചിരുന്നതായും വെളിവായി.
ഉധംപൂരിനും ചെനാനി ടൗണിനുമിടയിലെ നര്‍സു നല്ലയില്‍ ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു ഭീകരാക്രമണം. അമര്‍നാഥ് യാത്രക്കാര്‍ കടന്നുപോയ ഉടനെയായിരുന്നു സംഭവം. ഇവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നുകരുതുന്നു. യാത്രികര്‍ക്ക് പിന്നാലെയുണ്ടായിരുന്ന ബിഎസ്എഫ് വാഹനവ്യൂഹമാണ് ആക്രമിക്കപ്പെട്ടത്. അമര്‍നാഥ് യാത്രികരില്‍ ഭീതിപരത്തുകയാണ് ലക്ഷ്യമെന്ന് ഉധംപൂര്‍ എംപി ജിതേന്ദ്ര സിങ് പറഞ്ഞു.
ബിഎസ്എഫ് വാഹനങ്ങള്‍ക്ക് നേരെ ഗ്രനേഡുകള്‍ എറിഞ്ഞ ശേഷമായിരുന്നു വെടിവെപ്പ്.
സൈന്യം തിരിച്ചടി തുടങ്ങിയതോടെ മൂന്ന് നാട്ടുകാരെ ബന്ദികളാക്കിയ ഭീകരന്മാര് സമീപത്തെ കാട്ടിലേക്ക് രക്ഷപ്പെട്ടു. ഒരു ഭീകരന് കൊല്ലപ്പെട്ടു. ഒരാളെ പിടിച്ചു. ബന്ദികള്‍ തന്ത്രപൂര്‍വ്വം ഭീകരനെ കുടുക്കുകയായിരുന്നു. പോരാട്ടത്തില്‍ നിരവധി സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവം ഉണ്ടായ ഉടനെ പോലീസും സൈന്യവും മേഖല മുഴുവന്‍ വളഞ്ഞു.
പിടിയിലായ ഇരുപതുവയസുകാരനായ ഭീകരന്റെ പേര് ആദ്യം കാസിം ഖാനെന്നാണ് പറഞ്ഞിരുന്നത്. പിന്നീടാണ് ഇയാള്‍ ഉസ്മാനാണെന്ന് തിരിച്ചറിഞ്ഞത്. പാക്കിസ്ഥാനിലെ ഫൈസലാബാദ് സ്വദേശിയാണ്. പാക്കിസ്ഥാനിലെ പ്രാദേശിക ഭാഷ സംസാരിക്കുന്ന ഉസ്മാന് കഴിഞ്ഞാഴ്ചയാണ് ഭാരതത്തിലേക്ക് നുഴഞ്ഞുകയറിയത്. ഇയാളില്‍ നിന്ന് എകെ 47 തോക്ക് കണ്ടെടുത്തിട്ടുണ്ട്. ഗുരുദാസ്പൂര്‍ ആക്രമണത്തിന് സജ്ജമാക്കിയ സംഘത്തിലുള്ളയാളാണ്. അവിടെ ആക്രമണം നടത്തിയവര്‍ക്ക് ഒപ്പമാണ് ഭാരതത്തില്‍ എത്തിയത്. മൂന്നു ബന്ദികളുമായി ഒരു സ്കൂളില്‍ ഒളിച്ച ഇയാളെ ബന്ദികള്‍ തന്നെ തന്ത്രപൂര്‍വ്വം പോലീസിന് പിടിച്ചു കൊടുക്കുകയായിരുന്നു.
പഞ്ചാബിലെ ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെയുണ്ടായ ഈ സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തെത്തുടര്‍ന്ന് ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഡി.കെ. പഥക് കശ്മീരില്‍ എത്തിയിട്ടുണ്ട്. പോലീസും സൈന്യവും സംയുക്തമായിട്ടാണ് ഭീകരര്‍ക്കെതിരെ തിരച്ചില്‍ നടത്തുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ആക്രമണത്തെക്കുറിച്ച് ബിഎസ്എഫ് ഡയറക്ടര്‍ ജനറലുമായി ചര്‍ച്ച നടത്തി.
ബന്ദികള്‍ ഭീകരനെ കുടുക്കി
സൈന്യവുമായി ഏറ്റുമുട്ടിയ ഭീകരന് ഉസ്മാന് മൂന്നു നാട്ടുകാരെ ബന്ദികളാക്കിയിരുന്നു. ഇവരാണ് ഭീകരനെ കുടുക്കിയത്. ഭീകരന്റെ പിടിയിലായവരുടെ മനസ്സാന്നിദ്ധ്യമാണ് സഹായകമായത്. എന്റെ നേരെ തോക്കുചൂണ്ടിയ അയാള്‍ തന്നെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകാന്‍ ആജ്ഞാപിക്കുകയായിരുന്നു, ബന്ദികളില്‍ ഒരാളായ രാകേഷ് കുമാര്‍ പറഞ്ഞു. ഞങ്ങള്‍ അയാളെ വഴി തെറ്റിച്ചു കുടുക്കി. വിശന്നു വലഞ്ഞ ഇയാളെ സ്കൂളില്‍ നിന്ന് പുറത്തേക്ക് തന്ത്രപൂര്‍വ്വം കൊണ്ടുവന്ന് പോലീസിന്റെ മുന്പില് എത്തിക്കുകയായിരുന്നു. പോലീസിനെ ഭീഷണിപ്പെടുത്തുന്നതിനിടെ രാകേഷ് അയാളുടെ കഴുത്തില്‍ പിടിക്കുകയായിരുന്നു. ഞാന്‍ തോക്കിലും മുറുകെ പിടികൂടി- മറ്റൊരു ബന്ദിയായ വിക്രംജിത്ത് സിങ് പറഞ്ഞു. ഈ സമയം പോലീസും ബിഎസ്എഫ് ജവാന്മാരും ചേര്‍ന്ന് ഭീകരനെ കീഴ്പ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: