തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ എണ്ണം പറഞ്ഞ് ബിഷപ്പുമാര്‍ കോടിക്കണക്കിന് രൂപ തട്ടിയെടുക്കുകയാണെന്ന് മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍. പി. രാധാകൃഷ്ണന്. ഇറ്റാലിയന്‍ നാവികര്‍ മത്സ്യത്തൊഴിലാളികളെ കടലില്‍ വെടിവച്ചു കൊന്നപ്പോള്‍ ഇറ്റലിക്കുവേണ്ടി വാദിക്കുകയായിരുന്നു കേരളത്തിലെ ബിഷപ്പുമാര്‍. മത്സ്യത്തൊഴിലാളികളുടെ ആനുകൂല്ല്യങ്ങള്‍ തട്ടിയെടുക്കുകയെന്നതാണ് ബിഷപ്പുമാരുടെ അജണ്ടയെന്നും അദ്ദേഹം ആരോപിച്ചു.
ഹൈന്ദവ വിഭാഗത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ കേരള മത്സ്യപ്രവര്‍ത്തകസംഘത്തിന്റെയും തീരദേശ ഹൈന്ദവ രക്ഷാസമിതിയുടെയും നേതൃത്വത്തില്‍ തിരുവനന്തപുരം ബിഷപ്പ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യദ്രോഹ പ്രവര്‍ത്തനം വരെ തീരദേശത്തെ പള്ളിവികാരിമാരുടെ നേതൃത്വത്തില്‍ നടക്കുകയാണ്. വിദേശനിര്‍മിത ആയുധങ്ങളും മറ്റും കടല്‍മാര്‍ഗം കടത്തുന്നതിനും ഇക്കൂട്ടര്‍ കൂട്ടുനില്‍ക്കുന്നു. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ ആരും അറിയാതിരിക്കാനാണ് മതത്തിന്റെ പേരില്‍ മത്സ്യബന്ധനത്തിന് കടല്‍ വിഭജിക്കാന്‍ നീക്കം നടത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
കുടുംബം പുലര്‍ത്താന്‍ കരുനാഗപ്പള്ളിയില്‍ നിന്ന് കടലിലൂടെ തിരുവനന്തപുരത്ത് അഞ്ചുതെങ്ങില്‍ മത്സ്യബന്ധനത്തിന് വന്ന തൊഴിലാളികളെ പള്ളിവികാരിയുടെ നേതൃത്വത്തില്‍ ബന്ദിയാക്കി പട്ടിണിക്കിട്ടു. രണ്ടുപേരെ മര്‍ദ്ദിച്ച് അവശരാക്കി. കേസെടുക്കാന്‍ കൂട്ടാക്കാതെ പോലീസ് ഒഴിഞ്ഞുമാറുകയാണ്. തീരദേശത്ത് പോയി പ്രതികളെ പിടികൂടാന്‍ കഴിയില്ല എന്നാണ് പോലീസ് പറയുന്നത്. തീരദേശത്ത് പോലീസിന് നിര്‍ബാധം കടന്നുചെല്ലാന്‍ കഴിയുന്ന അവസ്ഥ ഉണ്ടാക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിയണം. വോട്ടുബാങ്കിനു വേണ്ടി കടല്‍ത്തീരം ബിഷപ്പുമാര്‍ക്ക് തീറെഴുതാനുള്ള നീക്കത്തെ ചെറുക്കുമെന്നും എന്‍. പി. രാധാകൃഷ്ണന് പറഞ്ഞു.
ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിഅംഗം തിരുമല അനില്‍, അഴീക്കല്‍ വ്യാസവിലാസം കരയോഗം പ്രസിഡന്റ് നന്ദകുമാര്‍, മുക്കുംപുഴ പണ്ടാരത്ത് തുരുത്ത് കരയോഗം പ്രസിഡന്റ് പി. പങ്കജന്‍, അഡ്വ വി. പത്മനാഭന്, ബി. ശിവപ്രസാദ്, കെ. പ്രഭാകരന്, കിളിമാനൂര്‍ സുരേഷ്, കെ. ചന്ദ്രശേഖരന്, രജനീഷ്ബാബു, എം.കെ. പ്രദീപ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: