ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പകരം ഡോക്ടര്‍മാരെ നിയമിക്കാതെ വീണ്ടും ഡോക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയതോടെ കോളജിന്റെ അംഗീകാരം ആശങ്കയിലായി. സര്‍ക്കാരിന്റെ നീക്കം സ്വകാര്യമേഖലയെ സഹായിക്കാനാണെന്ന് ആക്ഷേപം. ഒരു മാസത്തിനിടെ മൂന്ന് തവണയായി 12 ഡോക്ടര്‍മാരെയാണ് സ്ഥലം മാറ്റിയത്. ഇതോടെ വര്‍ദ്ധിപ്പിച്ച 50 എംബിബിഎസ് സീറ്റുകളുടെ അംഗീകാരം സംശയത്തിലായി.
ഡോ. ബി. പത്മകുമാര്‍, ഡോ. ടി.ഡി. ഉണ്ണികൃഷ്ണന് കര്‍ത്ത എന്നിവരെയാണ് കഴിഞ്ഞ ദിവസം സ്ഥലംമാറ്റിയത്. വര്‍ദ്ധിപ്പിച്ച 50 സീറ്റുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധന അടുത്തിടെ നടത്താനിരിക്കെയാണ് പകരം ആളെ നിയമിക്കാതെ ഇവിടെനിന്ന് ഡോക്ടര്‍മാരെ മാറ്റിയത്. കഴിഞ്ഞ നവംബറില്‍ മെഡിക്കല്‍ കൗണ്‍സില്‍ നടത്തിയ പരിശോധനയില്‍ ഡോക്ടര്‍മാരുടെ 22 ശതമാനം കുറവു കണ്ടെത്തിയിരുന്നു. ഇത് പരിഹരിച്ചില്ലെങ്കില്‍ അംഗീകാരം നഷ്ടപ്പെടുമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ മുന്നറിയിപ്പും നല്‍കിയിരുന്നു.
150 സീറ്റുകളാണ് ആലപ്പുഴ മെഡിക്കല്‍ കോളജിലുള്ളത്. ഇതില്‍ വര്‍ധിപ്പിച്ച 50 സീറ്റുകളുടെ അംഗീകാരമാണ് ഇപ്പോള്‍ ആശങ്കയിലായിരിക്കുന്നത്. സെന്‍ട്രല്‍ ലൈബ്രറി, പരീക്ഷാഹാള്, മൊബൈല്‍ എക്സ്റേ യൂണിറ്റ്, സെന്‍ട്രല്‍ അത്യാഹിതം എന്നിവയുടെ കുറവുകളും പരിഹരിക്കണമെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശവും ഇതുവരെ പരിഗണിച്ചിട്ടില്ല.
പകരം ആളെ നിയമിക്കാതെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍നിന്ന് ഡോക്ടര്‍മാരെ സ്ഥലംമാറ്റില്ലെന്ന് ആരോഗ്യമന്ത്രി ആവര്‍ത്തിച്ചുപറയുമ്പോഴും ഇത് പ്രാവര്‍ത്തികമായിട്ടില്ല.
ഈ മാസം ആദ്യം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ മുഖ്യമന്ത്രിയും നല്കിയ ഉറപ്പും പാലിക്കപ്പെട്ടിട്ടില്ല. സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിന്റെ അംഗീകാരം തുലാസിലാകാനാണ് സാധ്യത. നിലവില്‍ ഇവിടെ 30% അദ്ധ്യാപകരുടെ കുറവ് ഉണ്ട്, അതിനിടെയാണ് നിലവിലുള്ള ഡോക്ടര്‍മാരെ സ്ഥലം മാറ്റുന്നത്.
ഇതേ സമയം സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം നല്കി ഹരിപ്പാട്ട് സ്വകാര്യ മെഡിക്കല്‍ കോളേജ് പടുത്തുയര്‍ത്താനുള്ള തിരക്കിട്ട ശ്രമങ്ങളും നടന്നു വരികയാണ്. അരനൂറ്റാണ്ട് പിന്നിട്ട പൊതുമേഖലയിലുള്ള ടിഡി മെഡിക്കല്‍ കോളേജിനെ തകര്‍ത്ത് സ്വകാര്യ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ എന്തിന് 90 കോടി രൂപാ മുടക്കി ഭൂമി ഏറ്റെടുത്ത് നല്‍കുന്നുവെന്നും നബാര്‍ഡില്‍ നിന്നും വായ്പയെടുക്കുവാന്‍ ഗ്യാരണ്ടി നല്‍കുന്നുവെന്നും വ്യക്തമാക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
പൊതുമേഖലയില്‍ കേരളത്തിലെ ഏറ്റവും മികച്ച മെഡിക്കല്‍ കോളേജായി വളര്‍ത്തിയെടുക്കുവാന്‍ കഴിയുന്ന ഭൗതിക സൗകര്യങ്ങളുള്ള ആലപ്പുഴ മെഡിക്കല്‍ കോളേജിനെ ബോധപൂര്‍വ്വം തകര്‍ത്ത് സ്വകാര്യ മേഖലയെ സംരക്ഷിക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നൂവെന്ന ആരോപണം ശരിവെക്കുന്നതാണ് അടുത്തിടെയുണ്ടാകുന്ന സംഭവ വികാസങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: