ചെന്നൈ: എ ടീമുകളുടെ ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ആദ്യ ജയം ഓസ്ട്രേലിയയ്ക്ക്. ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ഓസ്ട്രേലിയ വിജയക്കുതിപ്പ് തുടങ്ങിയത്.
ബൗളര്‍മാരും ഓപ്പണര്‍മാരുമാണ് 19 ഓവറുകള്‍ ബാക്കി നില്‍ക്കെ ഓസീസിനെ ജയത്തിലേക്കു നയിച്ചത്. 75 റണ്‍സെടുത്ത് ടോപ് സ്കോററായ ഓസീസ് നായകന് ഉസ്മാന് ഖവാജയാണ് കളിയിലെ താരം.
സ്കോര്‍: ദക്ഷിണാഫ്രിക്ക എ – 171 (48.4). ഓസ്ട്രേലിയ എ – 175/1 (31).
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ ഓസീസ് ബൗളര്‍മാര്‍ വരിഞ്ഞുകെട്ടി. 43 റണ്‍സെടുത്ത ഓപ്പണര്‍ റീസ ഹെന്റിക്സ് ടോപ് സ്കോറര്‍. നായകന് ഡീന്‍ എല്‍ഗാര്‍ (28), ഖായ സോണ്ടോ (21), ത്യൂനിസ് ഡി ബ്ര്യൂണ്‍ (17), വെയ്ന്‍ പാര്‍നെല്‍ (10) എന്നിവരും രണ്ടക്കം കണ്ടു.
ഓസീസിനായി നഥാന്‍ കൗള്‍ട്ടര്‍ നെയ്ല്‍ മൂന്നും, ജയിംസ് പാറ്റിന്സണ്, കാമറോണ്‍ ബോയ്സ്, ആഷ്ടണ്‍ അഗര്‍ എന്നിവര്‍ രണ്ടു വീതവും, സീന്‍ അബോട്ട് ഒന്നും വിക്കറ്റെടുത്തു. പത്തോവറില്‍ 31 റണ്‍സ് വഴങ്ങിയാണ് നൈല്‍ മൂന്ന് ഇരകളെ കണ്ടെത്തിയത്.
ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയയെ പിടിച്ചുകെട്ടാനായില്ല ലോണ്‍വാബോ ടോട്സ്ബീയും വെയ്ന്‍ പാര്‍നെലും, ബ്യൂറന്‍ ഹെന്റിക്സുമടങ്ങിയ ദക്ഷിണാഫ്രക്കന്‍ ബൗളിങ് നിരയ്ക്ക്.
ഓപ്പണര്‍മാര്‍ ഉസ്മാന് ഖവാജയും ജോ ബേണ്‍സും കംഗാരുക്കളെ അനായാസം ലക്ഷ്യത്തിലേക്കു നയിച്ചു. 82 പന്തില്‍ ഒമ്പത് ബൗണ്ടറികളോടെ 73 റണ്‍സെടുത്ത ഖവാജയെ ഹാര്‍ദസ് വില്‍ജ്യോന്‍ മടക്കിയതു മാത്രം ആശ്വാസം. അപ്പോഴേക്കും ജയത്തിനടുത്തെത്തിയിരുന്നു ഓസീസ്.
ബേണ്‍സും, ട്രാവിസ് ഹെഡ്ഡും കൂടതല്‍ നഷ്ടമില്ലാതെ ടീമിനെ ജയത്തിലേക്കു നയിച്ചു. 91 പന്തില്‍ ആറു ഫോറും ഒരു സിക്സറുമടക്കം ബേണ്‍സ് 63 റണ്‍സെടുത്തപ്പോള്‍, ഹെഡ് 27 റണ്‍സുമായി പിന്തുണ നല്കി.
ടൂര്‍ണമെന്റിലെ മൂന്നാം ടീം ഇന്ത്യ. ഓസ്ട്രേലിയയുമായി വെള്ളിയാഴ്ച ഇന്ത്യയുടെ ആദ്യ മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: