കൊല്ലം: പുറത്തുനിന്ന് വന്നതൊന്നും സ്വീകരിക്കാന്‍ പാടില്ലെങ്കില്‍ മലയാളി ആദ്യമുപേക്ഷിക്കേണ്ടത് കമ്മ്യൂണിസത്തെയാണെന്ന് എം. മുകുന്ദന്.
ഒ.വി. വിജയനെയും കാക്കനാടനെയും തന്നെയും പോലുള്ളവര്‍ സാഹിത്യത്തില്‍ ആധുനികതയെ പ്രതിഷ്ഠിച്ചപ്പോള്‍ എതിര്‍ത്തത് ഇടതുപക്ഷരാഷ്ട്രീയക്കാരും വിമര്ശകരുമായിരുന്നു.
ആധുനികത പുറത്തുനിന്നുള്ള ഇറക്കുമതിയാണെന്നായിരുന്നു അവരുടെ ആരോപണം. മാര്‍ക്സും ലെനിനും സ്റ്റാലിനും മലയാളികളായിരുന്നില്ലല്ലോ. അങ്ങനെയാണെങ്കില്‍ കമ്മ്യൂണിസവും ഇറക്കുമതിയല്ലേ എന്ന് അദ്ദേഹം ചോദിച്ചു. കൊല്ലത്ത് ഒമ്പതാമത് നൂറനാട് ഹനീഫ് അനുസ്മരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം. മുകുന്ദന്.
ആധുനിക സാഹിത്യ സൃഷ്ടികളിലെ കഥാപാത്രങ്ങള്‍ മലയാളികളല്ല എന്നായിരുന്നു മറ്റൊരു ആക്ഷേപം. മലയാളി എഴുത്തുകാരന് മലയാളിയുടെ കഥ മാത്രം പറഞ്ഞാല്‍ മതി എന്ന് നിയമമൊന്നുമില്ല. മനുഷ്യന്റെ കഥയാണ് എഴുത്തുകാരന് പറയുന്നത്. ആ മനുഷ്യന് മതമില്ല, ജാതിയില്ല, പ്രത്യയശാസ്ത്രമില്ല. മനുഷ്യനിലേക്ക് എഴുത്തിനെ എത്തിക്കുകയായിരുന്നു ആധുനികസാഹിത്യം. അതും വിമര്‍ശിക്കപ്പെട്ടു. താന്‍ സാഹിത്യ അക്കാദമി അധ്യക്ഷനായപ്പോള് ഇടതുപക്ഷത്ത് എതിര്‍പ്പുണ്ടായി.
‘നമ്മള് എതിര്‍ക്കുന്ന ഒരാളെ അദ്ധ്യക്ഷനാക്കിയതെന്തിന്’ എന്ന് എം.എ. ബേബിയോട് ചിലര്‍ ചോദിച്ചതായും തനിക്കറിയാമെന്ന് എം. മുകുന്ദന് പറഞ്ഞു.
ഒരു വര വരച്ച് എഴുത്തുകാര്‍ ഇതിലേ സഞ്ചരിക്കണമെന്ന് പറയാന്‍ സാധ്യമല്ല. എല്ലാം ഒരു പ്രത്യയശാസ്ത്രത്തില്‍ തളച്ചിട്ടാല്‍ പിന്നെ സാഹിത്യമുണ്ടാകില്ല. എഴുത്തുകാരന് അപഥസഞ്ചാരിയാണെന്ന് ആക്ഷേപമുണ്ട്. അപഥസഞ്ചാരിയാണെങ്കിലും അവന്റെ മനസ് സര്‍ഗാത്മകമാണ്. എഴുത്തുകാരന്റെ അത്തരം അപഥസഞ്ചാരങ്ങളില്‍ നിന്നാണ് സമൂഹം ശക്തിയാര്‍ജിക്കുന്നത്.
അധ്യാപകനും പോലീസുകാരനും വരെ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട്. അപഥസഞ്ചാരിയാണെങ്കിലും കുറ്റവാളിയോ കൊലപാതകിയോ ആയ ഒരു എഴുത്തുകാരനെ കാട്ടിത്തരാന്‍ ആര്‍ക്കുമാകില്ല. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിനുമേല്‍ ചങ്ങല വീഴുന്ന കാലമാണിത്. ആല്‍ബര്‍ട്ട് കമ്യു വായനക്കാരനോട് പറഞ്ഞത്, ‘നിങ്ങള്‍ എന്റെ പുറകെ വരരുത്, നിങ്ങളെ നയിക്കാന്‍ എനിക്ക് കഴിയില്ല. നിങ്ങള്‍ എന്റെ മുന്നില്‍ നടക്കരുത്, നിങ്ങളുടെ പിന്നാലെ വരാനും എനിക്ക് ആകില്ല’ എന്നാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
നവോത്ഥാനകാലത്തിന് ശേഷം മാതൃക നഷ്ടപ്പെട്ട സമൂഹമാണ് മലയാളിയെന്ന് എം. മുകുന്ദന് ചൂണ്ടിക്കാട്ടി. പണിമുടക്കി മാത്രം ശീലമുള്ള മലയാളി അടുത്തിടെ ഡോ. അബ്ദുള്‍കലാമിന്റെ സ്മരണകള്‍ക്ക് മുന്നില്‍ അധികം ജോലിചെയ്തു എന്ന വാര്‍ത്ത ശുഭകരമാണ്. വിപണിയാല്‍ നിയന്ത്രിക്കപ്പെടുന്ന സമൂഹമായി നമ്മള് മാറിയിരിക്കുന്നു. ഏഴുപേരുള്ള കുടുംബത്തെ ഏഴായി പിരിച്ച് അണുകുടുംബങ്ങളാക്കിയാല് ഏഴ് ഫ്രിഡ്ജ് വിറ്റഴിക്കാമെന്ന വിപണിയുടെ തന്ത്രങ്ങള്‍ക്ക് പ്രതിരോധമുണ്ടാകണം. കറുപ്പും വെളുപ്പും മാത്രമുണ്ടായിരുന്ന നമ്മുടെ നാട് കടുംനിറങ്ങള്‍ വിഴുങ്ങുകയാണ്. നിറങ്ങളുടെ വിസ്ഫോടനമാണ് കേരളത്തിലെവിടെയും. പഴയ കാലത്തിന്റെ ശാന്തതയെ തിരിച്ചുപിടിക്കണം. അല്‍പ്പനേരമെങ്കിലും മിണ്ടാതിരിക്കാനും ധ്യാനിക്കാനും മലയാളി ശീലിക്കണമെന്ന് മുകുന്ദന് കൂട്ടിച്ചേര്‍ത്തു.
സമ്മേളനത്തില്‍ അഞ്ചാമത് നൂറനാട് ഹനീഫ് പുരസ്കാരം സുസ്മേഷ് ചന്ത്രോത്ത് ഏറ്റുവാങ്ങി. ഡോ ബി.എ. രാജാകൃഷ്ണന് അധ്യക്ഷത വഹിച്ചു. കൊല്ലം മേയര്‍ ഹണിബെഞ്ചമിന്‍, ജി. അനില്‍കുമാര്‍, വിപിന്‍ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: