തിരുവനന്തപുരം: നാലരവര്‍ഷം പൂര്‍ത്തിയാക്കിയിട്ടില്ലാത്ത റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ പിഎസ്സിയോട് ആവശ്യപ്പെടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
പുതിയ റാങ്ക് ലിസ്റ്റ് ഉടന്‍ പുറത്തിറങ്ങാന്‍ സാധ്യത ഇല്ലാത്ത തസ്തികകളിലേക്ക് നിലവിലുള്ള ലിസ്റ്റിന്റെ കാലാവധി ആറുമാസം നീട്ടാനാണ് സര്‍ക്കാര്‍ ആവശ്യപ്പെടുകയെന്ന് മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
പിഎസ്സിയുമായുള്ള തര്‍ക്കത്തിന് കാരണം അഴിമതിയല്ലെന്നും പണം ചെലവഴിക്കുന്നതിലെ നടപടിക്രമങ്ങളില്‍ വന്ന പാളിച്ചയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതിസന്ധി പരിഹരിക്കാന്‍ ധനമന്ത്രി കെ.എം. മാണി മുന്‍ കയ്യെടുത്ത് പിഎസ്സിയുമായി ചര്‍ച്ച നടത്തും. ധനവകുപ്പ് ഉദ്യോഗസ്ഥര്‍ പിഎസ്സിയില് പരിശോധന നടത്തിയതിന്റെ ഉത്തരവാദി താന്‍ തന്നെയാണ്. മറ്റൊരു രീതിയിലുള്ള അന്വേഷണം വേണമെന്ന ശുപാര്‍ശ വന്നപ്പോള്‍ അത് ലഘൂകരിക്കാന്‍ വേണ്ടിയാണ് ആഡിറ്റ് വകുപ്പിന്റെ പരിശോധനയെന്ന നിര്‍ദേശം താന്‍ മുന്നോട്ടുവച്ചത്.
വകുപ്പുകള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം സ്വാഭാവികമാണ്. പിഎസ്സിയുടെ പ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇടപെടലുണ്ടാകില്ല. പിഎസ്സിക്ക് പ്രവര്‍ത്തിക്കാനുള്ള എല്ലാസൗകര്യവും ചെയ്തുകൊടുക്കും. പണം ചെലവഴിച്ചതിലെ പോരായ്മ ചൂണ്ടിക്കാട്ടുകയാണ് ധനവകുപ്പ് ചെയ്തിരിക്കുന്നത്. എന്തെങ്കിലും അഴിമതി നടത്തിയതായി കണ്ടെത്തിയിട്ടില്ല. അനുവദിച്ച പണം വകമാറ്റി ചെലവഴിച്ചുവെന്നത് മാത്രമാണ് പ്രശ്നം. അത് നടപടിക്രമത്തിലെ പാളിച്ച മാത്രമാണ്. ഇത് പരിഹരിക്കുന്നതോടെ ആ പ്രശ്നം തീരും. മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: