തിരുവനന്തപുരം: ഭൂമി പതിച്ചുനല്‍കല്‍ ചട്ടത്തില്‍ ഭേദഗതി വരുത്തി 2005 വരെയുള്ള കൈയേറ്റങ്ങള്‍ക്ക് പട്ടയം നല്‍കാനുള്ള തീരുമാനത്തിനു പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനമന്ത്രി കെ.എം. മാണിയുമാണെന്ന് വ്യക്തമായി. 2012-ല്‍ തന്നെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ മാണി റവന്യൂവകുപ്പിന്റെ നിലപാടിനു വിരുദ്ധമായി കയ്യേറ്റക്കാര്‍ക്ക് അനുകൂലമായി വാദിച്ച യോഗത്തിന്റെ മിനിട്ട്സ് പുറത്തുവന്നു.
2012 മേയ് 9ന് വൈകിട്ട് 4ന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ഇടുക്കി ജില്ലയിലെ പട്ടയപ്രശ്നങ്ങള്‍ സംബന്ധിച്ച് വിളിച്ചുചേര്‍ത്ത യോഗത്തില്‍ മന്ത്രിമാരായ അടൂര്‍ പ്രകാശ്, കെ.എം. മാണി, പി.ജെ. ജോസഫ്, അന്നത്തെ വനംമന്ത്രി കെ.ബി. ഗണേഷ്കുമാര്, ഇടുക്കിയിലെ എംഎല്‍എമാര്‍, ഉദേ്യാഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മാണി കയ്യേറ്റക്കാര്‍ക്കു വേണ്ടി വാദിച്ചത്. ഒരേക്കര്‍ ഭൂമി മാത്രമേ പതിച്ചു നല്‍കാവൂ എന്ന നിലപാട് ശരിയല്ലെന്നും നാല് ഏക്കര്‍ ഭൂമി വരെ കുടിയേറ്റക്കാര്‍ക്ക് അവകാശമുണ്ടെന്നും ഇത് ഉറപ്പുവരുത്തണമെന്നും മാണി പറഞ്ഞു. പട്ടയഭൂമി 25 വര്‍ഷം കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥ റദ്ദ് ചെയ്യണമെന്നും മാണി ആവശ്യപ്പെട്ടു.
എന്നാല്‍ 1964ലെ ഭൂപതിവു നിയമഭേദഗതിപ്രകാരം ഒരേക്കര്‍ മാത്രമേ കുടിയേറ്റക്കാര്‍ക്ക് നല്കാനാവൂവെന്ന് യോഗത്തില്‍ റവന്യൂ വകുപ്പ് ചൂണ്ടിക്കാണിച്ചു. എങ്കില്‍ നാല് ഏക്കര്‍ ഉറപ്പുവരുത്താന്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന് മാണി ആവശ്യപ്പെട്ടു.
മാണിയുടെ ഈ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് 2013 സപ്തംബര്‍ 25ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഒരേക്കര്‍ ഭൂമി നാലേക്കര്‍ ആക്കുകയും 25 വര്‍ഷത്തെ നിബന്ധന എടുത്തുമാറ്റുകയും ചെയ്തത്. സഭാ നേതൃത്വങ്ങളുടെ സമ്മര്‍ദ്ദത്തില്‍ ഉമ്മന്‍ചാണ്ടിയും മാണിയും തമ്മിലുണ്ടാക്കിയ ധാരണയായിരുന്നു ഇതെന്ന് വ്യക്തമാക്കുന്നതാണ് തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍.
2013ലെ നീക്കം വിവാദമാവാതിരുന്നതോടെയാണ് 2005 വരെയുള്ള കൈയേറ്റങ്ങള്‍ക്ക് സാധുത നല്കാന് തീരുമാനിച്ച് ഭേദഗതി കൊണ്ടുവന്നത്. അതേസമയം, താന്‍ പറഞ്ഞതിനെ വളച്ചൊടിച്ച് നിക്ഷിപ്ത താല്പര്യക്കാര് വ്യാജപ്രചാരണം നടത്തുന്നുവെന്നാണ് മാണിയുടെ വാദം. ഇടുക്കിയില്‍ വൈദ്യുതി പദ്ധതികള്‍ക്ക് ഏറ്റെടുത്തതും പിന്നീട് ഉപേക്ഷിക്കപ്പെട്ടതുമായ പെരിഞ്ചാംകുട്ട തുടങ്ങിയ പ്രദേശങ്ങളില്‍ 1977 ജനുവരി 1ന് കുടിയേറിയവര്‍ക്ക് പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവത്രെ.
ഇടുക്കി പദ്ധതിപ്രദേശത്ത് സിഎച്ച്ആര്‍ ഭൂമിയില്‍ താമസിച്ചിരുന്ന കര്‍ഷകര്‍ക്ക് നാല് ഏക്കര്‍ ഭൂമിക്ക് അവകാശമുണ്ടെന്ന് മാത്രമാണ് പറഞ്ഞതെന്നാണ് മന്ത്രിയുടെ വിശദീകരണം.
ഇതിനിടെ ഭൂമി പതിവ് ചട്ടത്തിലെ വിവാദ ഭേദഗതി പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് റവന്യൂമന്ത്രി പറഞ്ഞതില്‍ കൂടുതലൊന്നും തനിക്ക് പറയാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച് ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനവുമില്ല.
കൈയേറ്റ ഭൂമിക്ക് 2005വരെ പ്രാബല്യം നല്‍കിയതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാനും തയ്യാറായില്ല. വിശദാംശങ്ങളിലേക്ക് പോകുന്നില്ലെന്നായിരുന്നു പ്രതികരണം. മലയോര കര്‍ഷകര്‍ക്ക് പട്ടയം നല്‍കുന്നതിന്റെ പരിധി ഒരേക്കറില്‍ നിന്ന് നാലേക്കര്‍ ആയി ഉയര്‍ത്തുന്നതിനോട് എല്ലാ കക്ഷികളും യോജിച്ചിട്ടുള്ളതാണ്. മലയോര കര്‍ഷകര്‍ തലമുറകളായി കൈവശം വച്ചിരിക്കുന്ന ഭൂമിക്ക് നല്കുന്ന പട്ടയം അവരുടെ അവകാശമാണ്. അത് സര്‍ക്കാര്‍ നല്കുന്ന സൗജന്യമെല്ലന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: