കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ ശാസ്താംമുകളിലുള്ള ക്വാറിയിലേക്ക് കാര്‍ മറിഞ്ഞ് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചത് തിങ്കളാഴ്ചയാണ്. അച്ഛനും അമ്മയും അവരുടെ മക്കളായ മീനാക്ഷിയും സൂര്യയും.മീനാക്ഷിയുടെ മൃതദേഹം കണ്ടെടുത്തത് അവള് തന്റെ പാവക്കുട്ടിയെ നെഞ്ചോട് ചേര്‍ത്തുപിടിച്ച രീതിയിലായിരുന്നു. പേടിയില്‍ ആശ്വാസത്തിനോ അതോ തണുപ്പുകാരണമോ?അറിയില്ല.
150 അടി ആഴമുള്ള ക്വാറിയ്ക്ക് ചുറ്റും കമ്പിവേലികെട്ടി സംരക്ഷണഭിത്തി തീര്‍ത്തിട്ടുണ്ടെങ്കിലും വള്ളിപ്പടര്‍പ്പുകളും മറ്റും പടര്‍ന്ന് ക്വാറിയെ മറച്ച് മരണക്കെണി ഒരുക്കുന്നു. ഈ പാറമടയില്‍ 15 ജീവനുകള്‍ പൊലിഞ്ഞിട്ടുണ്ടത്രെ.നാലേക്കര്‍ വിസ്തൃതിയില്‍ 200 അടി താഴ്ചയില്‍ ഡാംപോലെ പരന്നുകിടക്കുന്നു ഈ പാറമട.
ഈ പാറമട പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ഇവിടെ അപകടങ്ങള്‍ പതിവായിരുന്നുവത്രെ. മലയിടിഞ്ഞും ലോറിമറിഞ്ഞും ആളുകള്‍ മരിക്കുന്നതിന് പുറമെ ഇത് ആത്മഹത്യാ ത്വരയുള്ളവരെയും ക്ഷണിക്കുന്നു. ഇപ്പോഴിത് മാലിന്യ നിക്ഷേപ തടാകമായും മാറിയിരിക്കുന്നു.
കേരളം പാറമടകള്‍ക്ക് പറ്റിയ സംസ്ഥാനമല്ല. എന്നാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതിലോല മേഖലയാണെന്ന് പ്രഖ്യാപിച്ച സ്ഥലത്തും ഈ സര്‍ക്കാര്‍ പാറമടകള്‍ക്ക് അനുവാദം നല്കുന്നു. ഇടുക്കിയില്‍ അനുവാദത്തോടെയും അനധികൃതമായും പ്രവര്‍ത്തിക്കുന്ന പാറമടകള്‍ വിവാദം ക്ഷണിച്ചുവരുത്തിയത് പരിസരവാസികള്‍ സുരക്ഷിതരല്ലെന്നതിനാലാണ്.
കൂമുള്ളി എന്ന സ്ഥലത്ത് 667 പാറമടകളുണ്ട്. ഇത് ശാസ്ത്രീയമല്ലാതെ പ്രവര്‍ത്തിക്കുന്ന പാറമടകളാണ്.പാറമടകളില്‍ കല്ലുപൊട്ടിക്കുമ്പോള് ശബ്ദമലിനീകരണവും അതിനുശേഷം പരിസ്ഥിതി മലിനീകരണവും സൃഷ്ടിക്കുന്നു.
പക്ഷേ കേരളത്തില്‍ വികസിതമായ കെട്ടിടനിര്‍മാണ മേഖലയ്ക്ക് കരിങ്കല്‍ അനിവാര്യമാണ്. ഇതിനുപുറമെ മണല്‍വാരലും പരിസ്ഥിതിനാശത്തിനും കുടിവെള്ളക്ഷാമത്തിനും വഴിതെളിക്കുന്നു. ഭൂമിയ്ക്കും വെള്ളത്തിനും വായുവിനും ബയോസ്പിയറിനും ക്വാറികള്‍ വിപത്താണ്. പക്ഷെ ക്വാറികള്‍ കേരളത്തില്‍ കൂടിവരികയാണ്. മൂവാറ്റുപുഴആറിന്റെ തീരത്ത് 117 ചെങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുകാരണം വെള്ളക്കെട്ടും ആഴമേറിയ കുഴികളും രൂപപ്പെട്ട് മരണക്കെണി ഒരുക്കുന്നു. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും പരിസ്ഥിതിയ്ക്കും ഒരുപോലെ വിനാശകരമാണ് ക്വാറികള്‍. എന്നാല്‍ ക്വാറികള്‍ പെരുകുമ്പോഴും ഇതുവരെ ഇവയെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങള്‍ നടന്നിട്ടില്ല.
ഇടതടവില്ലാതെയുള്ള കരിങ്കല്‍ മടകളുടെ പ്രവര്‍ത്തനം ചെറിയതോതില്‍ ഭൂമികുലുക്കത്തിന് വഴിതെളിക്കുന്നു. ഇടുക്കിയില്‍ നിന്നും ചെറിയതോതിലുള്ള ഭൂകമ്പങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളതാണ്.കേരളത്തില്‍ പലയിടത്തും ചെറിയ ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നുണ്ട്.
കരിങ്കല്‍ ഖനനം കെട്ടിടങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, കടലാക്രമണം തടയാനുള്ള കരിങ്കല്‍ഭിത്തി ഒരുക്കാനും ഇത് ആവശ്യമാണ്. പക്ഷേ എത്ര കരിങ്കല്ലിട്ടാലും കടലാക്രമണം തുടരും.എം.എസ്.സ്വാമിനാഥന് കമ്മറ്റി പറഞ്ഞത് കരിങ്കല്‍ ഭിത്തി കടലാക്രമണം കൂട്ടുമെന്നാണ്.
കേരളത്തിലാകെ 18,000 പാറമടകള്‍ ഉണ്ടത്രെ.പക്ഷേ 8000 ക്വാറികള്‍ക്ക് മാത്രമാണ് ലൈസന്‍സ് ഉള്ളത്. പഞ്ചായത്ത് അധികൃതര്‍ കോഴവാങ്ങി കണ്ണടയ്ക്കുന്നു. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ക്വാറി ഉടമകളും തമ്മില്‍ ഒരു അവിഹിതബന്ധംതന്നെ നിലനില്ക്കുന്നു.ഹൈക്കോടതി ഉത്തരവ് കരിങ്കല്‍ ഖനനം നിരോധിച്ചിട്ടും ഇത് നിര്‍ബാധം തുടരുകയാണ്.
ഇടുക്കിയിലെ കുമളിയില്‍ 930 ഹെക്ടര്‍ ഭൂമി 12 കൊല്ലത്തേയ്ക്ക് ക്വാറി ഉടമകള്‍ക്ക് പാട്ടത്തിനു നല്‍കിയിട്ടുണ്ട്.പരിസ്ഥിതിലോല മേഖലയില്‍ കരിങ്കല്‍ ഖനനം സുരക്ഷിതമല്ലെന്ന് മാധവ് ഗാഡ്ഗിലും പറഞ്ഞിട്ടുണ്ട്.സുപ്രീംകോടതിയുടെ ഉത്തരവിലും അഞ്ചുഹെക്ടറില്‍ താഴെ മാത്രമേ പരിസ്ഥിതി അനുമതി നല്‍കാവൂ എന്നുപറഞ്ഞിട്ടുണ്ട്.
തിരുവനന്തപുരത്ത് വെള്ളറടയിലും കരിങ്കല്‍ ഖനനമുണ്ട്. ഇതിനെതിരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടുകാര്‍ പ്രതിഷേധിച്ചത് ഞാന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരളത്തില്‍ 580 കി.മീ. തീരദേശവും 28 ശതമാനം വനങ്ങളും പരിസ്ഥിതിലോല പ്രദേശങ്ങളായതിനാല്‍ പാറഖനനം ദോഷകരമാണ്. കരിങ്കല്‍ ഖനനം വഴി വനനശീകരണം, മണ്ണൊലിപ്പ്,വായു മലിനീകരണം മുതലായവ ഉണ്ടാകുന്നതിന് പുറമെ പ്രകൃതിരമണീയതയും ഇല്ലാതാക്കുന്നു.
മറ്റൊരു വസ്തുത ഖനനത്തിന് വെടി പൊട്ടിയ്ക്കുമ്പോഴുണ്ടാകുന്ന ശബ്ദമലിനീകരണവും പൊടിപടലം പടരുന്നതും മറ്റുമാണ്. വെങ്ങോലയില്‍ എന്റെ വീടിന് സമീപമുള്ള തേക്ക മലയിലും ചുണ്ട മലയിലും എല്ലാം വെടിപൊട്ടുമ്പോള്‍ ഞങ്ങള്‍ കിടങ്ങുമായിരുന്നു. പാറമടകള്‍ തദ്ദേശവാസികള്‍ക്ക് ജോലി നല്കുമ്പോള് എന്റെ വീട്ടില്‍ മുറ്റമടിക്കാനും മറ്റും നിന്നിരുന്ന അന്നമ്മ എന്ന സ്ത്രീ പാറമടയില്‍ ജോലിക്കുപോയി. അവിടെ ഒരാളെ പ്രണയിച്ച് വിവാഹം കഴിച്ചു. രണ്ടാമത് വന്ന ലീലയും പാറമടയില്‍ ജോലിക്കുപോയി തുടങ്ങിയപ്പോള്‍ ഞങ്ങളുടെ വീടുകളില്‍ ജോലി ചെയ്യാന്‍ ആളെ കിട്ടാതായി. പക്ഷേ ഇന്ന് ചുണ്ടമല കരിങ്കല്‍ ഖനനം മൂലവും മണ്ണെടുക്കല്‍ മൂലവും അപ്രത്യക്ഷമായിക്കഴിഞ്ഞു.
കേരളത്തില്‍ കെട്ടിട നിര്‍മാണ വിപ്ലവം വന്നപ്പോഴാണ് കരിങ്കല്ലിനും ചെങ്കല്ലിനും മണ്ണിനും എല്ലാം ആവശ്യം വര്‍ധിച്ച് ക്വാറികള്‍ പെരുകിയത്. പുഴകള്‍ മണല്‍ വാരല്‍ മൂലം നാശോന്മുഖമായി എന്നുമാത്രമല്ല, ശുദ്ധജലക്ഷാമവും ഇന്ന് അനുഭവപ്പെടുന്നു.
മലയാളികള്‍ക്ക് മാലിന്യം തള്ളാനും പാറമടകള്‍ ഉപകാരപ്രദമായി. ഇന്ന് പ്രവര്‍ത്തനരഹിതമായ എല്ലാ പാറമടകളിലും മാലിന്യം നിറഞ്ഞ് പരിസ്ഥിതിയെയും ജനജീവിതത്തേയും ബാധിക്കുന്നു. ജനങ്ങളുടെ കുടിവെള്ള സ്രോതസ്സായ പെരിയാറില്പോലും കക്കൂസ് മാലിന്യം തള്ളുമ്പോള്‍ ശുദ്ധജലം എവിടെ? എറണാകുളത്ത് അക്വഗാര്ഡിന് നല്ല ചെലവാണ്. ശുദ്ധമായ വെള്ളം ലഭിക്കാന്‍ ഫഌറ്റുകളില്‍ അക്വഗാര്ഡ് സ്ഥാപിക്കുന്നു.കുപ്പിവെള്ളംപോലും ഇന്ന് ശുദ്ധമല്ലത്രെ.
മറ്റൊരു വസ്തുത പാറമടകളില്‍നിന്നും തെറിച്ച് വീഴുന്ന ചെറിയ പാറക്കഷ്ണങ്ങളാണ്. ഇത് പുഴകളിലും മറ്റും അടിഞ്ഞ്, ജലമലിനീകരണം സൃഷ്ടിക്കുന്നു. വെടിപൊട്ടുമ്പോള്‍ തെറിച്ചുവീഴുന്ന പാറക്കഷ്ണങ്ങള്‍ മനുഷ്യരുടെ ദേഹത്തു പതിച്ച് അപകടങ്ങള്‍ ഉണ്ടാകുന്നു.
എന്തെല്ലാം പരിസ്ഥിതി നാശ-മലിനീകരണ വാദം നിരത്തിയാലും ഭരണാധികാരികള്‍ പാറമട ഉടമകളെ പ്രകോപിപ്പിക്കുന്ന ഒന്നും ചെയ്യില്ല. അഴിമതിയില്‍ നീരാടുന്ന ഭരണാധികാരികള്‍ ഖനി മുതലാളിമാര്‍ക്കു നേരെ ഒരു നടപടിയും എടുക്കുകയില്ല.
ഇപ്പോള്‍ തന്നെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ചശേഷം പിന്‍വലിച്ച ”കയ്യേറ്റ ഭൂമി കയ്യേറ്റക്കാര്‍ക്ക്” എന്ന നയം വലിയ വിവാദം ഉയര്‍ത്തിയിരിക്കുകയാണല്ലോ. സുഗതകുമാരി ചൂണ്ടിക്കാണിച്ചപോലെ ആദിവാസികള്‍ ഭൂമിയില്ലതെ, ഉടുതുണിയില്ലാതെ, പോഷകാഹാരമില്ലാതെ കഷ്ടപ്പെടുമ്പോള്‍ അവരെ തീര്‍ത്തും അവഗണിച്ചാണ് കയ്യേറ്റ മാഫിയയെ പ്രീണിപ്പിക്കുന്നത്. കയ്യേറ്റ മാഫിയ എന്നുപറഞ്ഞാല്‍ ക്രിസ്ത്യാനികളാണ്. അവരാണ് ആദ്യം നാട്ടില്‍നിന്നും പോയി മലകളും വനഭൂമിയും മറ്റും വെട്ടിപിടിച്ച് വയലുകളുണ്ടാക്കി കൃഷി ചെയ്ത് സമ്പന്നരായത്. എന്റെ വീട്ടില്‍ പണി എടുത്തിരുന്ന കൊച്ചേലിയും കുടുംബവും സുല്‍ത്താന്‍ ബത്തേരി മേഖലയിലേയ്ക്ക് പോയി സ്ഥലം കയ്യേറി സ്ഥിരതാമസമാക്കി. സര് സിപി ദിവാനായിരുന്നപ്പോള്‍ ഹൈറേഞ്ചിലും മറ്റും കയ്യേറ്റക്കാരെ അനുവദിച്ചിരുന്നു. പക്ഷേ ക്രിസ്ത്യാനികളാണ് അതിലെ അവസരങ്ങള്‍ തിരിച്ചറിഞ്ഞ് നാട്ടില്‍നിന്നും സകുടുംബം മലകയറിയത്. ഇത് മധ്യതിരുവിതാംകൂറിലെ കഥ. മലബാര്‍ മേഖലയിലെ കയ്യേറ്റക്കാര്‍ ആരെന്ന് എനിക്കറിയില്ല. ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം മതമേലധ്യക്ഷന്മാരുടെ ആവശ്യമായിരുന്നു എന്നും കരുതപ്പെടുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിയ പ്രഖ്യാപനം വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് എന്ന് ബുദ്ധിയുള്ളവര്ക്കറിയാം. അത് ഏത് സമുദായത്തിന് ഗുണംചെയ്യുമെന്നും മുഖ്യമന്ത്രിയ്ക്കറിയാം. അദ്ദേഹം മധ്യതിരുവിതാംകൂര്കാരനാണല്ലൊ.
ഇന്ന് കേരളത്തില്‍ കിണറുകളും കുളങ്ങളും മലിനീകരണപ്പെട്ട്, കുന്നുകള്‍ മണ്ണെടുക്കല്‍ മൂലം നശിച്ച്, പുഴകള്‍ മണല്‍ വാരല്‍ മൂലം ചതിക്കുഴികളൊരുക്കി മുങ്ങിമരണങ്ങള്‍ക്ക് ഇടവരുത്തുന്നു. കേരളത്തിന്റെ പ്രകൃതി രമണീയത പോലും അപ്രത്യക്ഷമായാല്‍ പിന്നെ ദൈവത്തിന്റെ പറുദീസയിലേയ്ക്ക് വിദേശസഞ്ചാരികള്‍ വരാതാകും. അതോടെ കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സും അഇല്ലാതാകും.
കേരളത്തിലെ തടാകങ്ങള്‍-വേമ്പനാട് കായല്‍, ശാസ്താംകോട്ട കായല്‍ മുതലായവ കയ്യേറി മണ്ണിട്ട് നികത്തി കെട്ടിടങ്ങള്‍ ഉയരുന്നു.വേമ്പനാട്ട് തടാകത്തിന്റെയും ശാസ്താംകോട്ട കായലിന്റെയും വിസ്തീര്‍ണ്ണം കുറയുകയാണ്.പുഴതീരവും കയ്യേറ്റക്കാര്‍ കയ്യടക്കുന്നു.ആലുവാപ്പുഴ കയ്യേറി നിര്‍മിച്ച വീട് അടുത്തയിടെ കോടതി ഉത്തരവ് മൂലം പൊളിച്ചുമാറ്റിയിരുന്നല്ലോ.പുഴയോരങ്ങള്‍ കയ്യേറിയും മണല്‍വാരലിലൂടെയും പുഴകള്‍ നശിക്കാന്‍ അനുവദിക്കരുത്. കേരളത്തിലെ 44 നദികള്‍ കേരളീയരുടെ അഭിമാനമാണ്. സഹ്യന് മുതല്‍ അറബിക്കടല്‍ വരെ-ഗോകര്‍ണം മുതല്‍ കന്യാകുമാരിവരെ ഉണ്ടായിരുന്ന കേരളം ചെറുതായി കുറെഭാഗങ്ങള്‍ തമിഴ്നാട് കയ്യടക്കിയപ്പോഴും ദുരിതത്തിലായത് മലയാളി തന്നെ. മലയാളികള്‍ ബുദ്ധിമാന്മാരാണെന്ന് അവകാശപ്പെടുന്നതില്‍ എത്ര സത്യമുണ്ട്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: