ന്യൂദല്‍ഹി: ബുധനാഴ്ച പിടിയിലായ പാക് ഭീകരന് മുഹമ്മദ് നാവേദിനെ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറും. ഭാരതത്തില്‍ ഭീകരര്‍ പദ്ധതിയിട്ട ആക്രമണങ്ങളുടെ വിശദാംശങ്ങള്‍ എന്‍ഐഎ ചോദ്യം ചെയ്യുന്നതിലൂടെ നവേദില് നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ.
പിടിക്കപ്പെട്ടിട്ടും കൂസലേതുമില്ലാതെ നിന്ന നാവേദിനെ സ്ഥലത്തുവെച്ചുതന്നെ സൈന്യം പ്രാഥമിക ചോദ്യം ചെയ്യലിന് വിധേയനാക്കിയിരുന്നു. രണ്ടംഗ സംഘമായാണ് എത്തിയത്. 12 ദിവസം മുന്‍പാണ് ഇന്ത്യയിലെത്തിയതെന്നും ഇയാള്‍ പറഞ്ഞു.
ഭാരതത്തില്‍ നടക്കുന്ന ഭീകരാക്രമണങ്ങളില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന സുപ്രധാന തെളിവുകളാണു ഭീകരന് പിടിലായതോടെ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ബിഎസ്എഫ് വാഹനവ്യൂഹത്തെ ആക്രമിച്ചശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് നാവേദ് പിടിയിലായത്. രക്ഷപ്പെടുന്നതിനിടെ മുഹമ്മദ് നാവേദിനെ ഗ്രാമീണര്‍ കീഴ്പ്പെടുത്തുകയായിരുന്നു.
പാക്കിസ്ഥാനിലെ ഫൈസലാബാദ് സ്വദേശിയാണ് നാവേദ്. പാക്കിസ്ഥാനിലെ പ്രാദേശിക ഭാഷ സംസാരിക്കുന്ന ഇയാള്‍ കഴിഞ്ഞാഴ്ചയാണ് ഭാരതത്തിലേക്ക് നുഴഞ്ഞുകയറിയത്. ഇയാളില്‍ നിന്ന് എകെ 47 തോക്ക് കണ്ടെടുത്തിട്ടുണ്ട്. മുംബൈ ഭീകരാക്രമണത്തില്‍ അജ്മല്‍ കസബിനെ പിടിച്ചതിനുശേഷം ഇതാദ്യമായാണ് ഒരു പാക് ഭീകരനെ ജീവനോടെ പിടികൂടുന്നത്.
ഉധംപൂരിനും ചെനാനി ടൗണിനുമിടയിലെ നര്‍സു നല്ലയില്‍ ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു ഭീകരാക്രമണം. അമര്‍നാഥ് യാത്രക്കാര്‍ കടന്നുപോയ ഉടനെയായിരുന്നു സംഭവം. ഇവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നുകരുതുന്നു. യാത്രികര്‍ക്ക് പിന്നാലെയുണ്ടായിരുന്ന ബിഎസ്എഫ് വാഹനവ്യൂഹമാണ് ആക്രമിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: