ന്യൂദല്‍ഹി: ഉധംപൂര്‍ ഭീകരാക്രമണക്കേസ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)ക്കു വിട്ട് കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച കേന്ദ്രആഭ്യന്തരമന്ത്രാലയ തീരുമാനത്തിന് പിന്നാലെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഉധംപൂരിലെത്തി അന്വേഷണം ആരംഭിച്ചു. ഭീകരവാദം ചെറുക്കാന്‍ ശക്തമായ നടപടിയെടുക്കുമെന്നും ഭീകരരെ പിടികൂടിയ ഗ്രാമീണര്‍ക്ക് പുരസ്കാരം നല്‍കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തി.
ഭീകരതയ്ക്ക് മുന്നില്‍ മുട്ടുമടക്കുന്ന രാജ്യമല്ല ഭാരതം. ഉധംപൂരില്‍ ആക്രമണം നടത്തിയ ഭീകരനെ പിടികൂടിയ ഗ്രാമീണര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പുരസ്ക്കാരം നല്‍കും. സ്വന്തം സുരക്ഷ അവഗണിച്ചുകൊണ്ട് ആയുധധാരിയായ ഭീകരനെ പിടികൂടിയ ഗ്രാമീണരുടെ ധൈര്യം അഭിനന്ദനാര്‍ഹമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. ഇവര്‍ക്ക് ഉചിതമായ പാരിതോഷികം നല്‍കണമെന്ന് സംസ്ഥാന ഗവണ്മെന്റിനോടും ആവശ്യപ്പെടും, അദ്ദേഹം വ്യക്തമാക്കി.
ബിഎസ്എഫിന്റെ വാഹന വ്യൂഹത്തിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ മരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കും. ഹരിയാന സ്വദേശി റോക്കി, പശ്ചിമ ബംഗാള്‍ സ്വദേശി ഗുഭേന്ദു റോയി എന്നീ ബിഎസ്എഫ് കോണ്‍സ്റ്റബിള്‍മാരാണ് കൊല്ലപ്പെട്ടത്. 14 ബിഎസ്എഫുകാര്‍ക്ക് പരിക്കേറ്റു. അസാമാന്യ ധൈര്യം കാഴ്ചവച്ച ഇവരുടെ പേരുകള്‍ ധീരതാ മെഡലിനായി ശുപാര്‍ശ ചെയ്യുമെന്ന് രാജ്നാഥ് സിങ് പറഞ്ഞു. ആക്രമണം നടത്തിയ രണ്ട് ഭീകരില്‍ ഒരാള്‍ കൊല്ലപ്പെട്ടപ്പോള്‍ മറ്റേയാളെ ഗ്രാമീണരും പൊലീസും ചേര്‍ന്ന് പിടികൂടി.
പിടിയിലായ പാക് ഭീകരന് ഉസ്മാന്റെ വിശദമായ ചോദ്യം ചെയ്യലില്‍ നിന്ന് അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ഭീകരവാദികള്‍ നുഴഞ്ഞു കയറിയതു സംബന്ധിച്ച വിശദാംശങ്ങളും അവരുടെ ലക്ഷ്യങ്ങളും വെളിപ്പെടുമെന്ന് ഉറപ്പുണ്ടെന്ന് രാജ്നാഥ് സിങ് പറഞ്ഞു.
ഭീകരരുടെ കൈയില്‍ നിന്നും എ.കെ. 47 തോക്കുകളും ഗ്രനേഡുകളും പിടിച്ചെടുത്തിട്ടുണ്ട്. ജമ്മുകശ്മീരിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ അതിര്‍ത്തിക്കപ്പുറത്തു നിന്നും ഭീകരര്‍ തുടര്‍ച്ചയായി നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണെന്നും അവയെ ശക്തമായി എതിര്‍ക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി ഇരുസഭകളിലും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: