ന്യൂദല്‍ഹി: ജമ്മു കാശ്മീരിലെ ഉധംപൂരില്‍ ബിഎസ്എഫ് വാഹനത്തിന് നേരെ ആക്രമണം നടത്തിയ ഭീകരന് മുഹമ്മദ് നവേദ് പാക് പൗരനല്ലെന്ന് പാക്കിസ്ഥാന്. പാക്കിസ്ഥാനിലെ നാഷണല്‍ ഡാറ്റാബേസ് ആന്റ് രജിസ്ട്രേഷന് അതോറിറ്റി (എന്‍എഡിആര്‍എ) അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
ഭാരതം പുറത്തുവിട്ട ഫോട്ടോയ്ക്ക് ഒരു പാകിസ്ഥാന് പൗരനുമായും സാമ്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. പാക്കിസ്ഥാനിലെ എല്ലാ പൗരന്മാര്ക്കും കമ്പ്യൂട്ടറൈസ്ഡ് നാഷണല്‍ ഐഡന്റിറ്റി കാര്‍ഡ് (സിഎന്‍ഐസി) ലഭ്യമാക്കി അവരുടെ പൗരത്വം രജിസ്റ്റര്‍ ചെയ്യുന്നു എന്ന് ഉറപ്പിക്കുന്ന സംഘടനയാണ് എന്‍എഡിആര്‍എ.
പാക്കിസ്ഥാനിലെ ഫൈസലാബാദ് സ്വദേശിയാണ് നാവേദ്. പാക്കിസ്ഥാനിലെ പ്രാദേശിക ഭാഷ സംസാരിക്കുന്ന ഇയാള്‍ കഴിഞ്ഞാഴ്ചയാണ് ഭാരതത്തിലേക്ക് നുഴഞ്ഞുകയറിയത്. ബിഎസ്എഫ് വാഹനവ്യൂഹത്തെ ആക്രമിച്ചശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് നാവേദ് പിടിയിലായത്. രക്ഷപ്പെടുന്നതിനിടെ മുഹമ്മദ് നാവേദിനെ ഗ്രാമീണര്‍ കീഴ്പ്പെടുത്തുകയായിരുന്നു.
സംഭവസ്ഥലത്ത് വച്ച് സൈന്യം ചോദ്യചെയ്തപ്പോള്‍ അതിര്‍ത്തിയില്‍ നിന്ന് വനത്തിലൂടെയാണ് വന്നതെന്ന് ഇയാള്‍ പറഞ്ഞിരുന്നു. പാക്കിസ്ഥാനിലെ ഫൈസലാബാദാണ് ഇയാളുടെ സ്വദേശമെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇയാള്‍ പറഞ്ഞ പല കാര്യങ്ങളിലും വൈരുദ്ധ്യം കണ്ടെത്തിയിരുന്നു. കാസിമെന്നും പിന്നീട് ഉസ്മാനെന്നും ഇയാള്‍ പേരുമാറ്റി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: