ദുര്നിമിത്തങ്ങള് കണ്ടുകൊണ്ടാണെങ്കിലും തങ്ങള്‍ വീണ്ടും മുമ്പോട്ട് യാത്ര തുടര്‍ന്നു. പെട്ടെന്ന് കാട് പ്രകമ്പനംകൊള്ളുന്ന തരത്തിലുള്ള ഒരൊച്ച കേട്ട് നോക്കിയപ്പോള്‍ തലയും വായുമൊക്കെ വയറ്റത്തായ ഒരു യോജന നീളമുള്ള കൈകളുമായി കണ്ണുകളില്ലാത്ത ഒരു വിരൂപ സത്വത്തെക്കണ്ടു. ആ സത്വത്തെ ശ്രദ്ധിക്കുന്നതിന്നിടക്കുതന്നെ തങ്ങളിരുവരും നീണ്ട അവന്റെ കൈയ്ക്കുള്ളില്‍ അകപ്പെട്ടുകഴിഞ്ഞിരുന്നു. താന്‍ വല്ലാതെ ഭയപ്പെട്ടുപോയി. പക്ഷെ രാമന് കുലുക്കമില്ലായിരുന്നു.
അവശനായ താന്‍ തന്നെ രാക്ഷസന് ബലി നല്‍കിയിട്ട് സ്വന്തം പ്രാണന് രക്ഷിക്കാനും സീതാന്വേഷണം തുടര്‍ന്ന് സീതയെ വീണ്ടെടുക്കാനും രാമനെ ഉപദേശിച്ചു. മാത്രമല്ല അയോദ്ധ്യയില്‍ തിരിച്ചുചെന്ന് രാജാവായി വാഴുമ്പോള്‍ തന്നെ ഓര്‍ക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ആപത്തുകള്‍ ഒന്നിനുപിറകായി ഒന്ന് എന്ന വിധത്തില്‍ വരുന്നതുകൊണ്ട് രാമനും വിഷമത്തിലായെങ്കിലും തന്നോട് ഭയപ്പെടാതിരിക്കാന്‍ പറഞ്ഞു. രണ്ടുപേരും കൂടിയാലോചിച്ചശേഷം വലത്തെ കൈ രാമനും ഇടത്തെ കൈ താനും ഛേദിച്ചു. കൈകളെ മുറിച്ചുകളഞ്ഞപ്പോള്‍ ആ സത്വം വിസ്മയത്തോടെ അവരോടു ചോദിച്ച. എന്റെ കരങ്ങളെ ഛേദിക്കാന്‍ മാത്രം ശക്തിശാലികളായ ആരുംതന്നെ ഇതുവരെ ഈ ഭൂമിയില്‍ ഉണ്ടായിരുന്നില്ല.
ഏതായാലും ഈ കൃത്യം ചെയ്ത നിങ്ങള്‍ സാമാന്യക്കാരല്ല. അത്ഭുതപ്രവൃത്തി ചെയ്ത നിങ്ങളിരുവരും ഏതായാലും മഹത്തുക്കളാണന്നതില് സംശയമില്ല. നിങ്ങള്‍ ആരാണ്? ഈ ഘോരമായ കാനനത്തില്‍ വരുവാന്‍ എന്താണ് കാരണം.
കബന്ധന്റെ ഈ ചോദ്യങ്ങള്‍ കേട്ട് രാമന് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. അയോദ്ധ്യാധിപനായ ദശരഥന്റെ ജ്യേഷ്ഠപുത്രനാണ് ഞാന്‍. ഇവന് ലക്ഷ്മണന്, എന്റെ സഹോദരനാണ്. വനത്തില്‍ വരാനുണ്ടായ കാരണവും സീതയെ തേടിനടക്കുകയാണെന്നുമടക്കമുള്ള എല്ലാ വൃത്താന്തവും രാമന് പറഞ്ഞു. സീതാന്വേഷണം നടത്തുന്നതിനിടയില്‍ ഭീതിജനകമായ സ്തോഭത്തോടുകൂടിയാണ് കബന്ധനെ കണ്ടതെന്നും അവന്റെ നീണ്ട കൈകളാല്‍ വേഷ്ടിതന്മാരാകയാലാണ് തങ്ങള്‍ അവന്റെ കരങ്ങള്‍ ഛേദിച്ചതെന്നും രാമന് പറഞ്ഞു. അതിനുശേഷം കബന്ധനാരാണെന്ന് രാമന് ചോദിച്ചു.
തന്റെ മുന്നില്‍ ശ്രീരാമനാണ് നില്ക്കുന്നതെന്നറിഞ്ഞപ്പോള് കബന്ധന് ആനന്ദം വര്‍ദ്ധിച്ചു. അളവറ്റ ആനന്ദത്തോടുകൂടി തന്നെ അവന് അവന്റെ വൃത്താന്തം വിവരിച്ചു.
രാമദേവ, ഞാന്‍ ‘ദനു’ എന്ന പേരായ ഗന്ധര്‍വ്വ രാജകുമാരനാണ്. യൗവനംകൊണ്ടും സൗന്ദര്യംകൊണ്ടും അഹങ്കരിച്ചുനടന്നിരുന്ന ഞാന്‍ സുന്ദരികളുടെ പേടിസ്വപ്നമായി മദിച്ചുപുളച്ച് കഴിഞ്ഞുവരവെ ഒരിക്കല്‍ അഷ്ടവക്രമഹര്ഷിയെ പരിഹസിക്കാനിടയായി. കോപിഷ്ഠനായ മഹര്‍ഷി എന്നെ രാക്ഷസനായിപ്പോകട്ടെ എന്ന് ശപിച്ചു.
ശാപമോചനത്തിനായി അപേക്ഷിച്ചപ്പോള്‍ ശ്രീരാമന് എന്ന് നിന്റെ കൈകള്‍ ഛേദിക്കുന്നുവോ അന്ന് നിനക്ക് നിന്റെ പഴയരൂപം ലഭിക്കുമെന്ന് ശാപമോക്ഷം നല്കി മുനി അനുഗ്രഹിച്ചു. രാക്ഷസനായി കഴിയുന്ന കാലത്ത് സമൂലശിരസ്സെന്ന മഹര്‍ഷിയെ ഞാന്‍ ഉഗ്രരൂപംധരിച്ച് ആക്രമിക്കാനിടയായി. അദ്ദേഹത്തെ ആക്രമിക്കാനായി എടുത്ത ആ രൂപം എന്റെ സ്ഥിരരൂപമായിത്തീരട്ടെയെന്ന് അദ്ദേഹവും ശപിച്ചു. അങ്ങിനെ ഉഗ്രരൂപിയായി ഞാന്‍ നടക്കുന്നതിന്നിടയില്‍ കാമധേനുവിന്റെ മകളായ നന്ദിനിയെ ആക്രമിച്ച് കൊല്ലാന്‍ ശ്രമിച്ചു. ഇതുകണ്ട ദേവേന്ദ്രന് വജ്രായുധംകൊണ്ട് എന്റെ തലയും തുടയുമറുത്തു. പക്ഷെ ബ്രഹ്മലബ്ധമായ വരപ്രസാദത്തിന്റെ മഹിമകൊണ്ട് എനിക്ക് മരണമുണ്ടായില്ല.
മരണമില്ലാത്തവനെന്നു കണ്ട് ദേവേന്ദ്രന് ജീവസന്ധാരണത്തിനുവേണ്ടി എന്റെ വക്ത്രത്തെ കുക്ഷിയിലാക്കി നീണ്ട കൈകളും എനിക്കു സമ്മാനിച്ചു. അങ്ങനെ വക്ത്രപാദങ്ങള്‍ കുക്ഷിയിലായ ഞാന്‍ ഒരു യോജന നീണ്ട കൈകളുമായി വസിച്ച് എന്റെ കൈകള്‍ നീട്ടുമ്പോള്‍ അതില്‍ ലഭിക്കുന്നവയെ ഭക്ഷിച്ചുകൊണ്ട് കഴിഞ്ഞുകൊള്ളുവാന് ദേവേന്ദ്രന് പറഞ്ഞപ്രകാരം ഞാന്‍ ജീവിച്ചുവരികയായിരുന്നു. തന്റെ വികൃതശരീരത്തെ കുഴിയിലിട്ട് ചുട്ട് ശാപമുക്തമാക്കിയാല് സീതാന്വേഷണത്തിന് ഉതകുന്ന മിത്രത്തെ പറഞ്ഞുതരാമെന്നു പറഞ്ഞു.
കബന്ധന് അപേക്ഷിച്ചതനുസരിച്ച് താന്‍ ഭൂമികുഴിച്ച് അതില്‍ വിറകുകളിട്ട് കബന്ധന്റെ ശരീരം ദഹിപ്പിച്ചു. അപ്പോള്‍ ആ അഗ്നികുണ്ഡത്തില്‍നിന്നും മന്മഥസമാനനും സുന്ദരനും സര്‍വാഭരണ വിഭൂഷിതനുമായ ഒരു ശരീരം ഉയര്‍ന്നുവന്നു. രാമനെ സ്തുതിച്ചതിനുശേഷം മുന്‍പ് വാഗ്ദാനംചെയ്തപോലെ സീതാന്വേഷണത്തിനായി സുഗ്രീവനുമായി സഖ്യത്തിലേര്‍പ്പെടാന്‍ നിര്‍ദ്ദേശിച്ചു. അവരുടെ അടുത്തേക്ക് പോകാനുള്ള വഴിയും പറഞ്ഞു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: