2005 അടിസ്ഥാനവര്‍ഷമാക്കി മൂന്നുലക്ഷത്തോളം ഏക്കര്‍ വനഭൂമി കൈവശക്കാര്‍ക്കും കയ്യേറ്റക്കാര്‍ക്കും പതിച്ചുനല്കാന് കൊണ്ടുവന്ന പട്ടയവ്യവസ്ഥാ ഭേദഗതി ഉത്തരവ് പിന്‍വലിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നടപടി ഒരു തെറ്റുതിരുത്തലായി കാണാനാവില്ല. റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അവകാശപ്പെട്ടത് ‘തീരുമാനത്തില്‍ ഒരു ദുരുദ്ദേശ്യവുമില്ലായിരുന്നു’ എന്നാണ്. എന്നാല്‍ സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെടുത്തി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന ഏകപക്ഷീയവും നിയമവിരുദ്ധവും വര്ഗീയപ്രേരിതവും രഹസ്യാത്മകവുമായ നടപടികള്‍ കാണുന്നവര്‍ക്ക് റവന്യൂ മന്ത്രിയുടെ അവകാശവാദം തരിമ്പും വിശ്വസിക്കാനാവില്ല.
ക്രൈസ്തവസഭകളുടെ പിന്തുണയോടെ സംഘടിതവും ആസൂത്രിതവുമായി നടത്തിയ ഭൂമി കയ്യേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കുന്നത് വലിയൊരു തെറ്റാണെന്ന് കടന്നുകാണാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് വരുന്നത് എത്ര നിരുത്തരവാദപരമാണ്? കേരളത്തിന്റെ ഭൂവിസ്തൃതിയനുസരിച്ച് ആളോഹരി ഏഴ് സെന്റാണ് ലഭിക്കുക എന്നിരിക്കെ വ്യവസ്ഥകളില്‍ വന്‍തോതില്‍ ഇളവുവരുത്തി നാലേക്കര്‍ ഭൂമിവരെ കയ്യേറ്റക്കാര്‍ക്ക് പതിച്ചുനല്കാന് തീരുമാനിച്ചത് ഒരു മത-രാഷ്ട്രീയ ഗൂഢാലോചനതന്നെയാണ്. മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയറിയാതെ ഇങ്ങനെയൊന്ന് സംഭവിക്കില്ല.
ഒരാള്‍ക്ക് പതിച്ചുനല്‍കുന്ന ഭൂമിയുടെ പരിധി ഒരേക്കറില്‍നിന്ന് നാല് ഏക്കറായി ഉയര്‍ത്തിയതും പട്ടയത്തിന് അര്‍ഹതയുള്ളയാളുടെ വരുമാന പരിധി 30000-ല്‍നിന്ന് ഒരുലക്ഷമാക്കി ഉയര്‍ത്തിയതും ഉള്‍പ്പെടെയുള്ള അസാധാരണ ഇളവുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ വനം കയ്യേറ്റക്കാരെ കണ്ണുമടച്ച് സഹായിക്കുന്ന ഇപ്പോഴത്തെ ചട്ടഭേദഗതി ഒറ്റപ്പെട്ടതല്ല.
2011 ല്‍ അധികാരത്തില്‍ വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആരാധനാലയത്തിന്റെയും മറ്റും മറവില്‍ ക്രൈസ്തവസഭകള്‍ കയ്യടക്കിവച്ചിരിക്കുന്ന ഏക്കറുകണക്കിന് സര്‍ക്കാര്‍ ഭൂമി അവര്‍ക്ക് സ്വീകാര്യമായ വ്യവസ്ഥകള്‍ അനുസരിച്ച് തീറെഴുതികൊടുക്കുകയാണ്. ഇക്കാര്യത്തില്‍ നിയമതടസ്സങ്ങളോ കോടതിവിലക്കുകളോ തനിക്ക് ബാധകമല്ലെന്ന അങ്ങേയറ്റം ധിക്കാരപരമായ സമീപനമാണ് ഉമ്മന്‍ചാണ്ടി സ്വീകരിക്കുന്നത്. ഇതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും.
തൃശൂരിലെ സെന്റ്മേരീസ് കോളേജിന് 40 ലക്ഷത്തിലേറെ രൂപയുടെ പാട്ടക്കുടിശിക ഒഴിവാക്കി സെന്റിന് 100 രൂപ നിരക്കില്‍ 55 സെന്റ് സര്‍ക്കാര്‍ ഭൂമി നല്കാന് 2012 ഏപ്രില്‍ മാസത്തില്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭ തീരുമാനിച്ചു. ഇതിനെതിരെ വിജിലന്‍സ് കോടതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ധനമന്ത്രി കെ.എം.മാണി തുടങ്ങിയവര്‍ പ്രതികളായ കേസ് നിലനില്‍ക്കെ ഭൂമി തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള കോളേജിന് പതിച്ചുനല്കാന് റവന്യൂവകുപ്പ് ഉത്തരവിട്ടിരിക്കുകയാണ്.
തൃശൂര്‍ ജില്ലയിലെ തന്നെ സെന്റ് തോമസ് കോളേജിന് 1.19 ഏക്കര്‍ ഭൂമി ഒമ്പതര കോടിയിലേറെ വരുന്ന പാട്ടക്കുടിശിക ഒഴിവാക്കി സെന്റിന് 100 രൂപ നിരക്കില്‍ പതിച്ചുനല്കാന് 2012 ഏപ്രിലില്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതനുസരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോളേജില്‍ നേരിട്ടെത്തി രഹസ്യമായി പട്ടയം കൈമാറുകയുണ്ടായി. ക്രൈസ്തവസഭകളുമായി മുഖ്യമന്ത്രി സൂക്ഷിക്കുന്ന അവിശുദ്ധ ബന്ധത്തിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് 15.47 ഏക്കര്‍ പാട്ടഭൂമി സെന്റിന് 100 രൂപ നിരക്കില്‍ നല്‍കാനും 2012 ഏപ്രിലില്‍ മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു. ഇതിനെതിരെയും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ സെന്റ് തോമസ് കോളേജിന്റെയും സെന്റ് മേരീസ് കോളേജിന്റെയും കാര്യത്തില്‍ സംഭവിച്ചതുപോലെ ക്രൈസ്റ്റ് കോളേജിനും സര്‍ക്കാര്‍ ഭൂമി ഉമ്മന്‍ചാണ്ടി തീറെഴുതുമെന്നതില് സംശയം വേണ്ട.
വയനാട് ജില്ലയിലെ മാനന്തവാടി ജോര്‍ജ് ഫോറന്‍സ് ചര്‍ച്ചിന് 13 ഏക്കര്‍ സര്‍ക്കാര്‍ഭൂമി ഏക്കറിന് 100 രൂപ നിരക്കില്‍ 3.04 കോടി രൂപയ്ക്ക് പതിച്ചു നല്കാന് റവന്യൂ വകുപ്പ് ഉത്തരവിട്ടിരിക്കുകയാണ്. ഇത്രയും ഭൂമി സെന്റിന് 100 രൂപാ നിരക്കില്‍ പാട്ടത്തിന് നല്കാന് 2012 ഏപ്രിലില്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ വിചിത്രമെന്നു പറയട്ടെ, ഏക്കറിന് 100 രൂപ നിരക്കില്‍ 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവാണ് 2015 മെയ് അഞ്ചിന് പുറത്തിറങ്ങിയത്. 100 രൂപയ്ക്ക് ഒരു സെന്റ് എന്നതിനു പകരം ഇത്രയും തുകയ്ക്ക് ഒരേക്കര്‍ എന്നാക്കിമാറ്റി. ഈ ഉത്തരവ് പ്രകാരവും ഭൂമിയുടെ ഉടമസ്ഥത സര്‍ക്കാരില്‍ നിക്ഷിപ്തമായിരുന്നു. ഇതും മറികടന്നാണ് മാനന്തവാടി ബിഷപ്പ് ജോസ് പൊരുന്നേടത്തിന്റെ ആവശ്യപ്രകാരം സര്‍ക്കാര്‍ ഭൂമി പതിച്ചുനല്കാന് 2015 മെയ് 23 ന് റവന്യൂ വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഭൂമി പാട്ടത്തിന് തരണമെന്ന് ക്രൈസ്തവസഭ ആവശ്യപ്പെട്ടാല്‍ തീറെഴുതി നല്കുന്ന ഒരു സര്‍ക്കാരിനെ മറ്റെവിടെയാണ് കാണാനാവുക?
മന്ത്രിസഭാ തീരുമാനമനുസരിച്ച് (2013 ഒക്ടോബര്‍) തിരുവനന്തപുരം മഹാനഗരത്തിലെ 2.5 ഏക്കര്‍ ഭൂമി 50 കോടി രൂപയ്ക്ക് സിഎസ്എ ക്രൈസ്തവ സഭയ്ക്ക് നല്കാന് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഇത് വിവാദമായപ്പോള്‍ ക്രൈസ്തവ സഭയ്ക്കൊപ്പം നിന്ന് തീരുമാനത്തെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെയ്തത്. രണ്ടര ഏക്കര്‍ സ്ഥലം 150 വര്‍ഷമായി പള്ളി കൈവശം വച്ചിരിക്കുന്നതാണെന്നും വിവാദം അനാവശ്യമാണെന്നും ഉമ്മന്‍ചാണ്ടി ന്യായീകരിച്ചു .
തികച്ചും വര്‍ഗീയമായ വീക്ഷണത്തോടെയാണ് സര്‍ക്കാരിന്റെ ഭൂമിയുടെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടി തീരുമാനങ്ങളെടുക്കുന്നതെന്ന് തെളിയിക്കുന്നതാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടനുസരിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് അവസാനനിമിഷം സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട്. പശ്ചിമഘട്ടം സംരക്ഷിക്കുന്നതിന്റെ ഭാഗമായി 2015 സെപ്തംബര്‍ ഒമ്പതിന് കേന്ദ്രസര്‍ക്കാരിന് അന്തിമവിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്. ഇതിന് കഴിയത്തക്കവിധം ജൂലൈ 31 ന് മുമ്പായി കസ്തൂരിരംഗന്‍ സമിതിയുടെ ശുപാര്‍ശപ്രകാരം കേരളത്തിലെ 123 വില്ലേജുകളിലെ പരിസ്ഥിതിലോല പ്രദേശങ്ങള്‍ വേര്‍തിരിച്ച് സര്‍വേ നമ്പര്‍ സഹിതമുള്ള റിപ്പോര്‍ട്ടായിരുന്നു കേരള സര്‍ക്കാര്‍ സമര്‍പ്പിക്കേണ്ടിയിരുന്നത്.
എന്നാല്‍ കോട്ടയം ജില്ലയിലെ മേലുകാവ്, പൂഞ്ഞാര്‍, (തെക്കേക്കര), തീക്കോയി, കൂട്ടിക്കല്‍ എന്നിങ്ങനെ നാല് വില്ലേജുകളെ ഒഴിവാക്കിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ പരിസ്ഥിതിലോല പ്രദേശങ്ങളായി കണ്ടെത്തിയിട്ടുള്ള ഈ വില്ലേജുകളിലെ പ്രദേശങ്ങള്‍ വനഭൂമിയല്ലെന്നും ജനവാസമേഖലയും കൃഷിഭൂമിയുമാണെന്നും തെറ്റായി കാണിച്ച് കേന്ദ്രസര്‍ക്കാരിനെ കബളിപ്പിക്കാനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നത്. ക്രൈസ്തവസഭകളുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് ഇതെന്ന് വ്യക്തം.
പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍നിന്ന് വനം കയ്യേറ്റക്കാരെ രക്ഷിക്കാന്‍ കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ നിയോഗിച്ചതാണ് ഡോ.കസ്തൂരിരംഗനെ. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ വെള്ളംചേര്‍ക്കുകയായിരുന്നു കസ്തൂരിരംഗനെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ കസ്തൂരിരംഗന്റെ ശുപാര്‍ശകളെയും അംഗീകരിക്കില്ലെന്ന നിലപാടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതാകട്ടെ ക്രൈസ്തവസഭകളുടെ നിലപാടുതന്നെയാണ്.
കസ്തൂരി രംഗന് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉമ്മന്‍ വി.ഉമ്മന്‍ കമ്മറ്റിയെ നിയോഗിച്ചതുതന്നെ ആ റിപ്പോര്‍ട്ട് അട്ടിമറിക്കുന്നതിനായിരുന്നു. ഇവിടെയും തെളിഞ്ഞുകാണുന്നത് പശ്ചിമഘട്ടത്തിലെ വനമേഖലകള്‍ കയ്യടക്കിവച്ചിട്ടുള്ള ക്രൈസ്തവ മതശക്തികളെ സഹായിക്കാനുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വ്യഗ്രതയാണ്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടനുസരിച്ച് പരിസ്ഥിതിലോല പ്രദേശങ്ങള്‍ നിര്‍ണയിച്ച് 2015 ജൂലായ് 31 ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ജൂലായ് 17 നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. ഈ യോഗത്തിന്റെ വര്‍ഗീയസ്വഭാവം പ്രകടമായിരുന്നു. 36 പേര് പങ്കെടുത്ത യോഗത്തില്‍ 21 പേരും പ്രത്യക്ഷത്തില്‍ തന്നെ ക്രൈസ്തവരായിരുന്നു. ഇതില്‍ മൂന്നുപേര്‍ ക്രൈസ്തവ പാതിരിമാരും. ഇത്തരമൊരു യോഗം കൈക്കൊള്ളുന്ന ഏത് തീരുമാനവും പക്ഷപാതപരമായിരിക്കുമെന്ന് വ്യക്തമാണല്ലോ.
ഗാഡ്ഗില്‍ -കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ ശുപാര്‍ശകള്‍ നടപ്പാക്കാതിരിക്കാന്‍ ക്രൈസ്തവസഭകളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒത്തുകളിക്കുകയാണ്. പശ്ചിമഘട്ടം സംരക്ഷിക്കാനുള്ള ശുപാര്‍ശകള്‍ക്കെതിരെ ക്രൈസ്തവസഭകള്‍ നടത്തിയ അക്രമാസക്ത സമരങ്ങള്‍ക്കും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഒത്താശയുണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ മനസ്സിലാക്കേണ്ടത്.
പട്ടയവ്യവസ്ഥാ ഭേദഗതി ഉത്തരവ് പിന്‍വലിച്ചതിനെക്കുറിച്ച് റവന്യൂ മന്ത്രി പറഞ്ഞതിനപ്പുറം തനിക്കൊന്നും പറയാനില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്. പറയാനുണ്ട്, പറയാന്‍ ബാധ്യസ്ഥനുമാണ്. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരമൊരു ഉത്തരവ് ഇറങ്ങാനിടയായതെന്ന് വെളിപ്പെടുത്താതിരുന്ന റവന്യൂമന്ത്രി കൂടുതലൊന്നും തന്നെക്കൊണ്ട് പറയിപ്പിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ വിവാദ ഉത്തരവിനുപിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് യാതൊരു സങ്കോചവുമില്ലാതെ ഉമ്മന്‍ചാണ്ടി പറയുന്നത്. വനഭൂമി കയ്യേറി കൈവശം വയ്ക്കുന്നതിലും പിന്നീടത് സ്വന്തമാക്കുന്നതിലും തീര്‍ച്ചയായും ഒരു രാഷ്ട്രീയമുണ്ട്. അത് ക്രൈസ്തവസഭകളുടെ മതരാഷ്ട്രീയമാണ്. ഈ മതരാഷ്ട്രീയത്തിന്റെ വക്താവാണ് ഉമ്മന്‍ചാണ്ടി.
പട്ടയവ്യവസ്ഥാ ഭേദഗതി പിന്‍വലിക്കേണ്ടിവന്നത് ഒരു തിരിച്ചടിയായി മാത്രമേ ക്രൈസ്തവസഭകള്‍ കാണുന്നുള്ളൂ. കാരണം ഇത്തരമൊരു ഉത്തരവ് ഇറക്കുകവഴി ക്രൈസ്തവ സഭകള്‍ക്ക് വിലപേശലിനുള്ള അതിശക്തമായ ഒരായുധം നിര്മിച്ചുനല്കിയിരിക്കുകയാണ് ഉമ്മന്‍ചാണ്ടി. ”മലയോരകര്‍ഷകരുടെ ഭൂമിക്ക് പട്ടയം നല്‍കുന്നത് ഔദാര്യമല്ല. അതവരുടെ അവകാശമാണ്” എന്ന ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം ഇതാണ് കാണിക്കുന്നത്. ഇനിവരുന്ന തെരഞ്ഞെടുപ്പുകളില്‍ പിന്തുണ തേടിയെത്തുന്ന ഇടതു-വലതു മുന്നണികളുടെ മുന്നില്‍ ക്രൈസ്തവസഭകള്‍ വയ്ക്കുന്നത് ഈ ആവശ്യമായിരിക്കും. അത്ര പെട്ടെന്ന് സാധിച്ചെടുക്കാവുന്ന ഒന്നല്ലെങ്കിലും അസാധ്യമായ ഒരു കാര്യമായി ക്രൈസ്തവസഭകള്‍ ഇതിനെ കാണുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: