ന്യൂദല്‍ഹി: ബീഹാര്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കോ നിതീഷിന്റെ ജനതാ ദളുമായി മാത്രം സഖ്യമുണ്ടാക്കിയോ മല്‍സരിക്കുന്ന കാര്യം കോണ്‍ഗ്രസ് ആലോചിക്കുന്നു. സീറ്റു വിഭജനത്തില്‍ ലാലു പ്രസാദ് യാദവ് വിവേചനം കാട്ടുമെന്നതാണ് കോണ്‍ഗ്രസിന്റെ ഭയം.
ബീഹാറിലെ അവസ്ഥ വളരെ വളരെ മോശമായതിനാല്‍ വിലപേശാനുള്ള ശേഷിയൊന്നും കോണ്‍ഗ്രസിനില്ല. വല്ലതും കിട്ടിയാല്‍ കിട്ടിയെന്നു പറയാം എന്നതാണ് അവസ്ഥ. വേണ്ടിവന്നാല്‍ ഇങ്ങനെ ചെയ്യാനാണ് ഹൈക്കമാന്‍ഡ് സംസ്ഥാന നേതാക്കളോട് പറഞ്ഞിരിക്കുന്നത്.
നിലവില്‍ കോണ്‍ഗ്രസും ലാലുവും നിതീഷും തമ്മില്‍ സഖ്യമുണ്ട്. എന്നാല്‍ ലാലു ചതിക്കുമെന്ന ഭയം കോണ്‍ഗ്രസില്‍ ശക്തമാണ്. സോണിയ കഴിഞ്ഞ മാസം നടത്തിയ ഇഫ്താര്‍ വിരുന്നില്‍ ലാലു പങ്കെടുത്തിരുന്നില്ല.
മൊത്തം 243 സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറാക്കാനാണ് നേതൃത്വം സംസ്ഥാന നേതാക്കളോട് പറഞ്ഞിരിക്കുന്നത്. മൂന്നു പദ്ധതികളാണ് കോണ്‍ഗ്രസ് തയ്യാറാക്കിയിരിക്കുന്നത്. ലാലു, നിതീഷ് എന്നിവരുമായി സഖ്യമുണ്ടാക്കി മല്സരിക്കുകയെന്നതു തന്നെയാണ് ഒന്നാമത്തേത്.
ലാലു ഏകപക്ഷീയമായി സീറ്റു വിഭജനം നടത്തിയാല്‍ നിതീഷുമായി ചേരുകയെന്നതാണ് രണ്ടാമത്തേത്. ഒറ്റയ്ക്ക് മല്‍സരിക്കുകയെന്നത് മൂന്നാമത്തെ വഴി.ഓരോ മണ്ഡലത്തിലും മൂന്നു പേര് വീതമുള്ള സ്ഥാനാര്‍ഥി പാനല്‍ തയ്യാറാക്കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: