മലപ്പുറം: സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ആറ് വയസുകാരനടക്കം മൂന്ന് പേര് മരിച്ചു. ബസ് യാത്രക്കാരായ അതുല്‍ കൃഷ്ണന്(6), മഞ്ചേരി പുളിക്കല്‍ പുതിയ വീട്ടില്‍ മറിയക്കുട്ടി(63), കുന്നുമ്മല്‍ ഷൗക്കത്തിന്റെ ഭാര്യ ആയിഷ (48) എന്നിവരാണ് മരിച്ചത്. 50 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
മഞ്ചേരി-നിലമ്പൂര്‍ റൂട്ടില്‍ മമ്പാടിന് സമീപം പൊങ്ങല്ലൂരില്‍ ഇന്നലെ രാവിലെ 11.30നാണ് അപകടം നടന്നത്. മഞ്ചേരിയില്‍ നിന്നും നിലമ്പൂരിലേക്ക് പോകുകയായിരുന്ന ബസ് മുന്നില്‍ പോകുന്ന ടിപ്പര്‍ ലോറിയെ മറികടക്കാനുളള ശ്രമത്തിനിടെ നിലമ്പൂരില്‍ നിന്നും വരികയായിരുന്ന മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അമിത വേഗതയാണ് അപകടത്തിന്റെ തീവ്രത വര്‍ദ്ധിക്കാന്‍ കാരണം.
ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ നിലമ്പൂരിലും മഞ്ചേരിയിലുമുള്ള സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. നാട്ടുകാരും ഫയര്‍ഫോഴ്സും റോഡില്‍ തളം കെട്ടിനിന്ന രക്തം കഴുകി മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഈ റൂട്ടില്‍ ബസുകളുടെ അമിത വേഗതയെ കുറിച്ച് നേരത്തെ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: