തിരുവനന്തപുരം: എറണാകുളത്തെ കേരളാ ട്രേഡ് സെന്റര്‍ നിര്‍മാണത്തിലെ അഴിമതി-സാമ്പത്തികതിരിമറി കേസുകളില്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയുടെ അവിഹിത ഇടപെടലുകള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ചു. കേരള ട്രേഡ് സെന്റര്‍ നിര്‍മാണത്തിലെ അഴിമതികളും കെടിസി ചെയര്മാന് മര്‍സൂക്കും എജി ഓഫീസും തമ്മിലുള്ള ബന്ധവും ജന്മഭൂമി കഴിഞ്ഞ ദിവസം പുറത്തുകൊണ്ടുവന്നിരുന്നു. എജി ഓഫീസിലെ സ്പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡര്‍ ടോം കെ. തോമസിന് ചുളുവിലയ്ക്ക് ട്രേഡ് സെന്ററില്‍ ആഡംബര ഫഌറ്റ് നല്കിയതും ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കേരളാ ട്രേഡ് സെന്റര്‍ 2013 ല്‍ സംസ്ഥാനസര്‍ക്കാര്‍ സംഘടിപ്പിച്ച ‘ജിമ്മി’ല്‍ അനുമതി നേടിയെടുത്ത പദ്ധതിയാണ്. ഈ പദ്ധതിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് നിക്ഷേപകവഞ്ചന, സാമ്പത്തികതിരിമറി, അനധികൃത നിര്‍മാണം എന്നീ പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ കേസില്‍ കേരളാ ചേംബര്‍ ഓഫ് കൊമേഴ്സ് മുന്‍ ചെയര്‍മാനും ഇപ്പോള്‍ ഡയറക്ടറുമായ കെ.എന്‍. മര്‍സൂക്, ഇടുക്കി മുന്‍ കളക്ടര്‍, കേരളാ ചേംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറി എന്നിവരടക്കം അഞ്ചുപേര്‍ പ്രതികളാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പ്രതികള്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസിന്റെ വക്കാലത്ത് എടുത്തിരിക്കുന്നത് എജി ദണ്ഡപാണിയുടെ സ്വകാര്യഅഭിഭാഷക സ്ഥാപനമായ ‘ദണ്ഡപാണി അസോസിയേറ്റ്സാ’ണ്. ഹൈക്കോടതിയിലെ ജാമ്യാപേക്ഷ നീട്ടിക്കൊണ്ടുപോകുന്നതിനാല്‍ ഇതുവരെ പ്രതികളെ അറസ്റ്റുചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
ഈ പ്രതികളെ പോലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യത്തിലിറക്കാനും ഹൈക്കോടതിയിലെ ജാമ്യാപേക്ഷ നീട്ടിക്കൊണ്ടുപോകാനും ഒത്താശ ചെയ്യുന്നത് എജിയും അദ്ദേഹത്തിന്റെ അഭിഭാഷകസ്ഥാപനവുമാണെന്ന് ആക്ഷേപമുണ്ട്. ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് കണ്ടെത്തിയ മര്‍സൂക്കിനെ വഴിവിട്ട് സഹായിക്കുന്ന എജിയുടെ നിലപാട് ഗുരുതരമാണെന്നും വി എസ് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
കേരളാ ട്രേഡ് സെന്റര്‍ പദ്ധതിയുടെ വഞ്ചനയ്ക്കിരയായവര്‍ നല്‍കിയിരിക്കുന്ന കേസുകളില്‍ പ്രതികള്‍ക്കുവേണ്ടി ഹാജരായിരിക്കുന്നത് എജിയുടെ ഭാര്യ സുമതി ദണ്ഡപാണിയും മകനുമാണ്. എജിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് കേരളാ ട്രേഡ് സെന്റര്‍ അപ്പാര്‍ട്ട്മെന്റുകള്‍ വില കുറച്ച് നല്‍കുന്നതായും പരാതിയുണ്ടെന്നും ടോം കെ. തോമസിന്റെ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കത്തില്‍ എടുത്തുപറയുന്നു.
തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി നിസാമിന്റെ കേസ് ഒതുക്കിത്തീര്‍ക്കാന്‍ എജിയുടെ അഭിഭാഷകസ്ഥാപനം വഴിവിട്ട് ഇടപെട്ടതായും ആക്ഷേപമുണ്ടെന്ന് വി എസ് ആരോപിക്കുന്നു. ഈവക കാര്യങ്ങള്‍ അടിയന്തരമായി അന്വേഷിക്കണമെന്നാണ് വി എസ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: