തിരുവനന്തപുരം: സംസ്ഥാന പോലീസ് നവീകരണത്തിന്റെ മറവില്‍ നടന്ന 2.25 കോടിയുടെ ക്രമക്കേട് അന്വേഷിക്കാന്‍ ഡിജിപി ടി.പി.സെന്‍കുമാറിന്റെ ഉത്തരവ്. ബീറ്റ് ഡ്യൂട്ടി രേഖപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങള്‍ നവീകരിക്കുന്ന ഇ ബീറ്റ് പദ്ധതിയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടത്.
പോലീസിന്റെ ദൈനംദിന ബീറ്റ് പരിശോധനയുടെ ഭാഗമായി പരാതിപ്പെട്ടികളില്‍ ബുക്കിനു പകരം ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായിരുന്നു ഇ ബീറ്റ് പദ്ധതി. കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിന്റെ ഭാഗമായി ബീറ്റ് ഡ്യൂട്ടി രേഖകളും കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിനുള്ള നടപടികളായിരുന്നു പദ്ധതിയിലുണ്ടായിരുന്നത്.
2013 ജനുവരിയില്‍ ബംഗളൂരു ആസ്ഥാനമായ വൈഫിനിറ്റി ടെക്നോളജിയുമായി കരാര്‍ ഒപ്പിട്ടു. എന്നാല്‍ വൈഫിനിറ്റി ടെക്നോളജി പോലീസിന് നല്കിയതെല്ലാം നിലവാരം കുറഞ്ഞ ചൈനീസ് ഉല്‍പ്പന്നങ്ങളായിരുന്നു. ഉല്‍പ്പന്നങ്ങള്‍ പരിശോധിച്ചു ഗുണനിലവാരമുണ്ടെന്ന് കാട്ടി ഉദ്യോഗസ്ഥര്‍ സര്‍ട്ടിഫിക്കറ്റ് നല്കി.
കരാര്‍ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ റേഡിയോ ഫ്രീക്വന്‍സി ഐഡി കാര്‍ഡുകള്‍ എത്തിച്ചു. ഇവ ഏറ്റു വാങ്ങി. എന്നാല്‍ ഇതു പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള അനുബന്ധ സോഫ്റ്റ്വെയറും സെര്‍വ്വറും വൈഫിനിറ്റി കമ്പനി നല്‍കിയില്ല. റേഡിയോ ഫ്രീക്വന്‍സ് ഐഡി കാര്‍ഡ് ഏറ്റു വാങ്ങുമ്പോള്‍ പ്രവര്‍ത്തന ക്ഷമത ഉറപ്പു വരുത്താനുള്ള ബാധ്യത ഉദ്യോഗസ്ഥര്‍ക്കുണ്ട്.
പ്രവര്‍ത്തന ക്ഷമത പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം നടപടി ക്രമങ്ങള്‍ പാലിച്ചായിരിക്കണം ബില്‍ സെറ്റില്‍മെന്റ് നടത്തേണ്ടത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനക്ഷമത പരിശോധിക്കാതെ ഉപകരണങ്ങള്‍ ഏറ്റുവാങ്ങിയ ദിവസം തന്നെ മുഴുവന്‍ പണവും കമ്പനിക്കു നല്കി. മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതു പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞില്ല. കമ്പനിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചില്ല.
രണ്ടു വര്‍ഷം പിന്നിട്ടപ്പോഴും പദ്ധതി പൂര്‍ണമായോ ഭാഗികമായോ നടപ്പായില്ല. രണ്ടു വര്‍ഷമായപ്പോള്‍ കരാറെടുത്ത കമ്പനിയായ വൈഫിനിറ്റി ടെക്നോളജി പ്രവര്‍ത്തനം നിര്‍ത്തി. ഇതോടെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സാധ്യത ഇല്ലാതെയായി. കമ്പനി പൂട്ടിയ ശേഷവും കരാര്‍ ലംഘനം നടത്തിയ കമ്പനിക്കെതിരേ നടപടിയെടുക്കുന്നതിനോ നടപടിക്കു ശുപാര്‍ശ ചെയ്യുന്നതിനോ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.
ഉപകരണത്തിനായി നല്കിയ തുകയുടെ പലിശ അടക്കം കണക്കാക്കുമ്പോള്‍ നഷ്ടം 2.25 കോടി രൂപയാണെന്നും അന്വേഷണ സംഘം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഇതോടൊപ്പം സെക്യൂരിറ്റി നിക്ഷേപമായി നല്കിയ മൂന്നു ലക്ഷം രൂപയും കമ്പനി തിരികെ നല്‍കിയിട്ടില്ല. ഇത് ഈടാക്കാന്‍ നടപടികളും സ്വീകരിച്ചില്ല. ഈ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടാന്‍ താല്‍പ്പര്യം പ്രകടിപ്പക്കുകയും ഇടപാടുകള്‍ നടത്തുകയും ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണമെന്നും പരിശോധന നടത്തിയ സംഘം റിപ്പോര്‍ട്ട് ചെയ്തു.ഇതിനു പുറമെ ഈ കമ്പനിയുടെ പ്രമോട്ടര്‍മാര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കരാര്‍ പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും സെര്‍വര്‍ നല്‍കിയിട്ടുണ്ടെന്നും വൈഫിനിറ്റി ടെക്നോളജി പ്രമോട്ടര്മാരായിരുന്നവര് പ്രതികരിച്ചു. പൊലീസ് ആസ്ഥാനത്തെ പ്രധാന ഉദ്യോഗസ്ഥന് തങ്ങളെ ഭീഷണിപ്പെടുത്തിയതോടെയാണു പ്രവര്‍ത്തനം അവസാനിപ്പിച്ചത്. കമ്പനിയുടെ സ്വന്തം സെര്‍വറായിരുന്നു ഉപയോഗിക്കാന്‍ നല്‍കിയത്. എന്നാല്‍ പൊലീസിന്റെ അനാവശ്യ സമ്മര്‍ദ്ദം കാരണം പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നുവെന്നും പ്രമോട്ടര്‍മാര്‍ വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: