കൊച്ചി: മുന്നൂറ് കോടിയുടെ നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പിന് പോലീസ് കേസെടുക്കുമ്പോള്‍ കേരളത്തിലുണ്ടായിരുന്നു ഉതുപ്പ് വര്‍ഗ്ഗീസ്. കേസ് നിലനില്‍ക്കെത്തന്നെ ഒരു തടസ്സവുമില്ലാതെ ഉതുപ്പ് വിദേശത്തേക്ക് പറന്നു. മാസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇപ്പോള്‍ ഉതുപ്പ് വര്‍ഗ്ഗീസിനെ ഇന്റര്‍പോളിന്റെ സഹായത്തോടെ അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായുള്ള അടുത്ത ബന്ധമാണ് വന്‍ സാമ്പത്തിക തട്ടിപ്പിലെ പ്രതിയായിട്ടും അനായാസം വിദേശത്ത് ഒളിവില്‍പ്പോകാന്‍ ഉതുപ്പിന് സഹായകമായത്.
കോട്ടയം പുതുപ്പള്ളി സ്വദേശിയായ ഉതുപ്പ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയാണ്. കേസിന്റെ തുടക്കത്തില്‍ ഉതുപ്പിനായി മുഖ്യമന്ത്രി ഇടപെട്ടിരുന്നു. സാധാരണ കേസായി ഒതുക്കാനും ഒത്തുതീര്പ്പാക്കാനുമായിരുന്നു നീക്കം. എന്നാല്‍ തട്ടിപ്പിനിരയായവരുടെ പരാതിയെത്തുടര്‍ന്ന് കേസ് സിബിഐക്ക് കൈമാറുകയുമായിരുന്നു. കടുത്ത നടപടികളുമായി മുന്നോട്ട് പോയ സിബിഐ ഇന്റര്‍പോളിനെ സമീപിച്ചതോടെ ഉമ്മന്‍ചാണ്ടി നിസഹായനായി.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യാന്‍ കരാര്‍ ലഭിച്ച ഉതുപ്പിന്റെ അല്‍ സറാഫ ഏജന്‍സിക്ക് 19500 രൂപയാണ് ഒരു ഉദ്യോഗാര്‍ത്ഥിയില്‍ നിന്നും ഈടാക്കാന്‍ അനുവാദമുണ്ടായിരുന്നത്. എന്നാല്‍ 25 ലക്ഷം വരെയാണ് ഉതുപ്പ് നഴ്സുമാരില്‍ നിന്നും വാങ്ങിയത്. മുന്നൂറ് കോടിയോളം രൂപ ഇത്തരത്തില്‍ തട്ടിയതായാണ് സിബിഐയുടെ കണ്ടെത്തല്‍. വിദേശ റിക്രൂട്ട്മെന്റിലെ ഏജന്‍സികളുടെ ചൂഷണം തടയേണ്ട കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് ലോറന്‍സ് അഡോള്‍ഫസിന്റെ സഹായത്തോടെയായിരുന്നു ഉതുപ്പിന്റെ തട്ടിപ്പ്.
ഉതുപ്പിനെതിരെ നഴ്സുമാര്‍ നല്കിയ പരാതി അഡോള്‍ഫസ് ഉതുപ്പിന് അയച്ചുനല്‍കിയതായും കണ്ടത്തിയിരുന്നു. മുന്കേന്ദ്രസര്ക്കാര് നിയമിച്ച അഡോള്‍ഫസിനെ സിബിഐ അറസ്റ്റ് ചെയ്തതോടെ ഉതുപ്പിന് നിലയില്ലാതായി. കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ഉതുപ്പ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷക്ക് നീക്കം തുടങ്ങിയതോടെയാണ് സിബിഐ ഇന്റര്‍പോളിനെ സമീപിച്ചത്. ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതോടെ ഉതുപ്പ് അറസ്റ്റിലുമായി.
റിക്രൂട്ട്മെന്റ് തട്ടിപ്പിന് പുറമെ ഹവാല ഇടപാടിനും ഉതുപ്പിനെതിരെ എന്‍ഫോഴ്സ്മെന്റ് കേസെടുത്തിട്ടുണ്ട്. തട്ടിപ്പിലൂടെ ലഭിച്ച പണം ഹവാലയാക്കി വിദേശത്തേക്ക് കടത്തിയതായി തെളിഞ്ഞതിനെ തുടര്‍ന്നാണിത്. റിക്രൂട്ട്മെന്റ് മേഖലയില്‍ വര്‍ഷങ്ങളായി സര്‍ക്കാര്‍ ഒത്താശയോടെ നടക്കുന്ന തട്ടിപ്പാണ് സിബിഐ അന്വേഷണത്തിലൂടെ വ്യക്തമാകുന്നത്. മറ്റ് റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്കെതിരെയും സിബിഐ കേസെടുത്തിട്ടുണ്ട്. ഏജന്‍സികളുടെ തട്ടിപ്പിന് തടയിടാന്‍ റിക്രൂട്ട്മെന്റ് അനുമതി സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രം നല്കി അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: