കൊല്ലം: സിപിഎമ്മിനെതിരെ കുറ്റപത്രമൊരുക്കി ആര്‍എസ്പി സംസ്ഥാനസമ്മേളനം. തങ്ങളുടെ മുന്നണിമാറ്റത്തിന്റെ കാരണക്കാരന്‍ സിപിഎമ്മാണെന്ന് വ്യക്തമാക്കുന്ന രാഷ്ട്രീയപ്രമേയം ആര്‍എസ്പി ഇന്ന് അവതരിപ്പിക്കും. എല്ലാ പീഡനങ്ങളും അവഹേളനങ്ങളും സഹിച്ച് ഇടതുമുന്നണിയില്‍ നിന്നിട്ടും ഒടുവില്‍ നിരാശരാക്കിയ ‘പഴയ വല്ല്യേട്ട’നോടുള്ള അമര്‍ഷവും പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയതായാണ് സൂചന.
സിപിഎമ്മിനെ കടന്നാക്രമിക്കുമ്പോഴും സിപിഎം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന ആഗ്രഹവും ആര്‍എസ്പി പ്രകടിപ്പിക്കും. ഇതിനായി അരുവിക്കരയിലെ ബിജെപിയുടെ മുന്നേറ്റമാണ് ആര്‍എസ്പി ഉയര്‍ത്തി കാട്ടുക.
കേന്ദ്രത്തില്‍ മൃഗീയഭൂരിപക്ഷമുള്ള ബിജെപിയെ നേരിടാന്‍ ഇടതുപക്ഷത്തിന് ഒറ്റയ്ക്ക് സാധിക്കില്ലെന്നും അതിനായി കോണ്‍ഗ്രസുമായി കൂട്ടുകെട്ടുണ്ടാകണമെന്നും പാര്‍ട്ടി പ്രമേയത്തില്‍ ആഹ്വാനമുണ്ടായേക്കും. ഇത് സംബന്ധിച്ച് പാര്‍ട്ടി നേതാക്കള്‍ നേരത്തെ തന്നെ പരസ്യപ്രസ്താവന നടത്തിയിരുന്നു. ഇനി ആര്‍എസ്പി കേരളത്തില്‍ സിപിഎമ്മിനൊപ്പമില്ലെന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.
മുന്നണി മാറിയ സാഹചര്യം നേരത്തെയും പാര്‍ട്ടിവേദികളില്‍ പറഞ്ഞിട്ടുണ്ടെങ്കിലും സംസ്ഥാനസമ്മേളനത്തില്‍ ദേശീയസെക്രട്ടറിയും സംസ്ഥാനസെക്രട്ടറിയും മറ്റു നേതാക്കളും ഇത് വീണ്ടും അവതരിപ്പിക്കും.മുന്നണി മാറിയ ശേഷമുള്ള ആര്‍എസ്പിയുടെ പ്രഥമസമ്മേളനമെന്ന പ്രത്യേകതയുമുണ്ട്.
സിപിഎമ്മിന്റെ തന്പ്രമാണിത്തത്തെ വെല്ലുവിളിക്കാന്‍ ഉതകുന്ന പ്രചാരണപ്രവര്‍ത്തനങ്ങളാണ് സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി നടത്തിയിട്ടുള്ളത്. ആളില്ലാത്ത പാര്‍ട്ടിയെന്ന് മുമ്പ് സിപിഎം പരിഹസിച്ചതിന് സംഘടനാപരമായി മറുപടി നല്‍കുകയാണ് ഉദ്ദേശ്യം.
മുന്നണി മാറ്റം, പ്രേമചന്ദ്രന്റെ സ്ഥാനാര്‍ഥിത്വം, മികച്ച മാര്‍ജിനിലെ വിജയം, സിപിഎമ്മിന്റെ അവഹേളനം, പരാജയം സമ്മതിച്ച് ആര്‍എസ്പിയെ തിരിച്ചുവിളിക്കല്‍, ആര്‍എസ്പി ബി ലയിച്ച ശേഷമുള്ള ശക്തി, ഭാവിപരിപാടികള്‍ എന്നിവയെല്ലാം സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. ഇന്നു രാവിലെ 10ന് ടൗണ്‍ ഹാളില്‍ ദേശീയസെക്രട്ടറി പ്രൊഫ ടി.ജെ. ചന്ദ്രചൂഡനാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: