തിരുവനന്തപുരം: അന്താരാഷ്ട്ര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക്( ഐഎസ്) കേരളത്തില്‍ നിന്നും യുവാക്കളെ റിക്രൂട്ട് ചെയ്തതായി കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാന ഇന്റലിജന്‍സ് ഗള്‍ഫില്‍ നിരീക്ഷണം ആരംഭിച്ചു. കേരളത്തില്‍ സംശയ നിഴലിലായിരുന്ന അനവധി പേര് ഗള്‍ഫിലേക്ക് പോയിട്ടുണ്ട്. ഇവര്‍ അവിടെ എന്തു ചെയ്യുകയാണ്, അവിടെത്തന്നെയുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ ഇന്റലിജന്‍സിന് ഒരു ധാരണയുമില്ല. അതിനാല്‍ ഇത്തരക്കാരുടെ ലിസ്റ്റ് തയ്യാറാക്കി അവരെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിക്കാനാണ് ഇന്റലിജന്‍സിന്റെ പദ്ധതി.
ഇവര്‍ ഫോണ്‍ ചെയ്യാറുണ്ടോ, മറ്റെന്തെങ്കിലും തരത്തില്‍ ബന്ധുക്കളുമായി ബന്ധപ്പെടുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.പലരും നാട്ടിലേക്ക് പണം അയയ്ക്കുന്നുണ്ടെങ്കിലും ഇവര്‍ ഗള്‍ഫിലുണ്ടോ എന്നതിന് വ്യക്തതയില്ല.
നിരോധിക്കപ്പെട്ട സിമി അടക്കമുള്ള സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്ന പലരും കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോയശേഷം ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്പ്പെടുന്നവരുണ്ടോ എന്നതിന്റെ വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദ്ദേശമുണ്ട്.
ഭാരതത്തില്‍ നിന്നും 19 പേരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തതായി കേന്ദ്ര ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്ര, യുപി, ആന്ധ്ര, കേരളം എന്നീ സംസ്ഥാനങ്ങളിലുള്ളവരെയാണ് റിക്രൂട്ട് ചെയ്തത്. മലയാളിയായ അബുതാഹിര്‍ മാത്രമാണ് കേരളത്തില്‍ നിന്നുള്ളതെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ചുപേര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ്. ഐഎസിലേക്ക് നേരിട്ട് റിക്രൂട്ട് ചെയ്യുന്നതിന് പുറമെ ഐഎസിന്റെ സ്ലീപ്പിംഗ് സെല്ലുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയകളിലൂടെ ഐഎസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പ്രത്യേക വിംഗ് ഉണ്ട്.
കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ നിന്നുള്ള രണ്ടുപേര്‍ക്ക് ഐഎസുമായി ബന്ധമുണ്ടോ എന്നതിനെകുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ശേഖരിക്കുകയാണ്. ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട അബുതാഹിര്‍ കൊല്ലപ്പെട്ടിരുന്നുവെന്ന വിവരമാണ് നാളിതുവരെ സംസ്ഥാനപോലീസിന്റെ പക്കലുണ്ടായിരുന്നത്. എന്നാല്‍ അടുത്തിടെ സഹോദരന് വന്ന ഫോണ്‍കോള്‍ ആണ് അബുതാഹിര്‍ ജീവിച്ചിരിപ്പുണ്ടെന്നും ഐഎസില്‍ സജീവമായുണ്ടെന്നുമുള്ള വിവരം പോലീസിന് ലഭിക്കാനിടയാക്കിയത്. സഹോദരന് ഒഴിച്ച് മറ്റാരുമായും ഇയാള്‍ ബന്ധം പുലര്‍ത്തിയിരുന്നില്ല. അബുതാഹിറിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങളും പങ്കെടുത്ത പരിപാടികളുടെയും വിശദവിവരങ്ങള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ട്.
പാലക്കാട് പുതുപ്പരിയാരം സ്വദേശിയായ അബുതാഹിറില് ഭീകരതയുടെ വിത്തു പാകിയത് മഞ്ചേരിയിലെ എന്‍ഡിഎഫ് കേന്ദ്രത്തില്‍ വെച്ചാണെന്നാണ് വിവരം. എന്‍ഡിഎഫ് നിയന്ത്രണത്തിലുള്ള ഗ്രീന്‍വാലി അക്കാദമിയില്‍ ബിഎ സോഷ്യോളജി ബിരുദം നേടിയ ശേഷമാണ് എന്‍ഡിഎഫ് മുഖപത്രത്തിന്റെ പാലക്കാട് ലേഖകനാകുന്നത്.
സൗദിയില്‍ ജോലി ചെയ്യുന്ന പിതാവിന്റെ അനിഷ്ടം പരിഗണിക്കാതെയാണ് മഞ്ചേരിയില്‍ പഠനത്തിനു ചേര്‍ന്നത്. 2012 ല്‍ പാലക്കാട് ലേഖകനായ ശേഷം 2013 ല്‍ ദോഹയിലേക്ക് പോയ ഇയാള്‍ അവിടെ അക്കൗണ്ടന്റായി ജോലിക്കു ചേര്‍ന്നുവെന്ന് പുതുപ്പരിയാരം ലക്ഷംവീട് കോളനിയിലെ വീട്ടുകാര്‍ പറയുന്നു. ഈ സമയം പത്രത്തിന്റെ ഗള്‍ഫ് ലേഖകനായും തുടര്‍ന്നു.
ഖത്തറില്‍ ജോലി ചെയ്യവെ സൗദിയിലേക്കുപോയി എന്നതാണ് വീട്ടുകാര്‍ക്ക് ഒടുവില്‍ലഭിച്ച വിവരം. പിതാവ് ജോലിചെയ്യുന്ന സൗദി അറേബ്യയിലേക്ക് പോകുന്നതായി അറിയിച്ചതിനെ തുടര്‍ന്ന് പിതാവിന്റെ സുഹൃത്ത് വിമാനത്താവളത്തില്‍ കാത്തുനിന്നെങ്കിലും കണ്ടെത്താനായില്ലെന്നും പിന്നീട് ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) ഇയാള്‍ ചേര്‍ന്ന കാര്യം എട്ടുമാസംമുമ്പ് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ സംസ്ഥാന ആഭ്യന്തരവകുപ്പിനെ അറിയിച്ചിരുന്നു. ലണ്ടനില്‍ ഒരു ഐഎസ് പ്രവര്ത്തകന് പിടിയിലായപ്പോഴാണ് ഇയാള്‍ ഉള്‍പ്പെടെ ചില ഇന്ത്യന്‍ ഐഎസ് പ്രവര്‍ത്തകരെക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചത്. അല്‍ നുസ്രയുടെ ചാവേറാണു താനെന്നും ഖിലാഫത്ത് കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും അബു താഹിറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. താനടക്കം മൂന്നു പേര് ഇന്ത്യയുടെ ജിഹാദി പ്രതീകങ്ങളാണെന്നും അയാള്‍ അവകാശപ്പെട്ടു. കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ശക്തമാക്കിയതോടെ അബു താഹിര്‍ ഫേയ്സ്ബുക്ക് അക്കൗണ്ട് പിന്‍വലിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: